കെഎഎസ്. പരീക്ഷ: ഉന്നത നിലവാരം, വത്യസ്തം, സമ്മിശ്ര പ്രതികരണം
Saturday, February 22, 2020 11:56 PM IST
കേരള ചരിത്രത്തിലാദ്യമായി നടത്തിയ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പ്രിലിമിനറി പരീക്ഷയ്ക്കു സമ്മിശ്ര പ്രതികരണമാണു പ്രാഥമികമായി ലഭിച്ചതെങ്കിലും പൊതുവേ കടുപ്പമായിരുന്നു. യുപിഎസ് സി നടത്തുന്ന സിവിൽ സർവീസ് പരീക്ഷയുടെ നിലവാരത്തിലുള്ള ചോദ്യങ്ങൾ കെഎഎസ് പരീക്ഷയുടെ പ്രത്യേകതയായിരുന്നു. നിലവിലുള്ള പി എസ് സി പരീക്ഷകളെക്കാൾ ഉന്നത നിലവാരം പുലർത്തിയ ചോദ്യങ്ങൾ ഉദ്യോഗാർഥികളെ വിഷമത്തിലാക്കി. സിലബസ് പ്രകാരം എല്ലാ വിഭാഗങ്ങളിൽനിന്നും ചോദ്യങ്ങൾ ഉണ്ടായിരുന്നു. നാലു ലക്ഷം പേർ പരീക്ഷ എഴുതുമെന്ന് ഉറപ്പ് നൽകിയിരുന്നു എങ്കിലും 3.84 ലക്ഷം പേരാണ് ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്തത്.
രണ്ടു ഘട്ടങ്ങളിലായി നടത്തിയ കെഎഎസ് പ്രിലിമിനറി പരീക്ഷയ്ക്കു രണ്ട് പേപ്പറുകൾ ഉണ്ടായിരുന്നു. രാവിലെ പത്തു മുതൽ 12 വരെ നടന്ന പേപ്പർ ഒന്നിനോട് ഉദ്യോഗാർഥികൾ പ്രതികരിച്ചതു സമ്മിശ്രമായാണ്. ഇന്ത്യ ചരിത്രം, കേരള ചരിത്രം, ലോക ചരിത്രം, കേരള സംസ്കാരവും പൈതൃകവും, ഇന്ത്യൻ ഭരണഘടന, റീസണിംഗ് എബിലിറ്റി, കോഗ്രഫി എന്നീ വിഷയങ്ങളിൽനിന്നാണ് ചോദ്യങ്ങൾ ഉണ്ടായിരുന്നത്. നൂറു ചോദ്യങ്ങളിൽ എൺപതു ശതമാനം ചോദ്യങ്ങളും ജനറൽ നോളജ് വിഭാഗത്തിൽനിന്നായിരുന്നു. ഇന്ത്യൻ ഭരണഘടന സംബന്ധിയായ ചോദ്യങ്ങളാണ് കൂടുതൽ പേരെയും ബുദ്ധിമുട്ടിച്ചത്. അന്തർദേശീയ കാര്യങ്ങൾ സംബന്ധിയായ ചോദ്യങ്ങൾ പിഎസ്സി പരീക്ഷകളിൽതന്നെ ആദ്യമായിരുന്നു. ചരിത്രപരമായ ചോദ്യങ്ങൾ ചിലരെ വലച്ചിട്ടുണ്ട്. എന്നാൽ, റീസണിംഗ് എബിലിറ്റി, കണക്ക് വിഭാഗങ്ങളിൽനിന്നുള്ള ചോദ്യങ്ങൾ എളുപ്പമായിരുന്നു.
ഉച്ചകഴിഞ്ഞ് 1.30 മുതൽ 3.30 വരെ നടന്ന പേപ്പർ രണ്ട്, പൊതുവെ എല്ലാവർക്കും എളുപ്പമായി തോന്നിച്ചു. സാമ്പത്തിക മേഖലയും ആസൂത്രണവും, സർക്കാർ പോളിസികൾ എന്നീ വിഭാഗങ്ങളിൽനിന്നുള്ള ചോദ്യങ്ങൾ താരതമ്യേന എല്ലാവരെയും വലച്ചു. എന്നാൽ, ഭാഷാപരമായ ചോദ്യങ്ങൾ എളുപ്പമായിരുന്നു.
പ്രിലിമിനറി പരീക്ഷയ്ക്കു കട്ട് ഓഫ് മാർക്കില്ല. നിലവിലുള്ള ഒഴിവുകളുടെ നിശ്ചിത മടങ്ങ് ഉദ്യോഗാർഥികളെ പ്രിലിമിനറി പരീക്ഷയിലൂടെ മുഖ്യപരീക്ഷയ്ക്കു തെരഞ്ഞെടുക്കുകയാണ് ചെയ്യുക. ഇതിലെ നിശ്ചിത മടങ്ങ് തീരുമാനിക്കേണ്ടതു പിഎസ്സിയാണ്.
1535 കേന്ദ്രങ്ങളിലായി 384661 പേരാണ് പരീക്ഷ എഴുതിയത്. ഒരു മാസത്തിനകം പട്ടിക പ്രസിദ്ധീകരിക്കാനാണ് പി എസ്സിയുടെ ശ്രമം. പ്രിലിമിനറി പരീക്ഷയിൽ യോഗ്യത നേടുന്നവർക്കു വിവരണാത്മക രീതിയിലുള്ള മുഖ്യപരീക്ഷ ജൂണിലോ ജൂലൈയിലോ നടക്കും.
(14 ജില്ലകളിലും പരീക്ഷയെഴുതിയ ഉദ്യോഗാർഥികളിൽനിന്നു ലഭിച്ച പ്രാഥമിക വിവരങ്ങൾ അടിസ്ഥാനമാക്കി തയാറാക്കിയത്)
ജലീഷ് പീറ്റർ, കരിയർ വിദഗ്ധൻ