ഈ വർഷം നമ്മുടെ റവന്യു വരുമാനം പ്രതീക്ഷിച്ചത് 1,14,365 കോടി രൂപ. കിട്ടാൻ പോകുന്നത് 93,115 കോടി എന്നു ഡോ. തോമസ് ഐസക് ഇന്നലെ പറഞ്ഞു. കുറവ് 21,520 കോടി. ശതമാനക്കണക്കിൽ കുറവ് 18.77 ശതമാനം.
ഇതിനു പ്രതി ഉണ്ട്; കോവിഡ്- 19. ആരും എതിർക്കില്ല. കോവിഡ് മൂലമാണല്ലോ ഡോക്ടറുടെ ബജറ്റ് പാളിയത്. പക്ഷേ, അടുത്ത വർഷത്തെ പ്രതീക്ഷകൾ ഡോ. ഐസക്കിനെപ്പറ്റിയുള്ള അഭിപ്രായം മാറ്റിമറിക്കും.
ഇതു മാജിക്
അടുത്ത വർഷം റവന്യു വരുമാന പ്രതീക്ഷ 1,28,375.88 കോടി രൂപ. ഈ വർഷത്തെ വരുമാനത്തിൽ നിന്നു 37.9 ശതമാനം അധികം. ഇതാണു ഡോ. ഐസക്കിനെ ധനശാസ്ത്രജ്ഞനിൽ നിന്ന് മാജിക്കുകാരനായി മാറ്റുന്നത്.
2020-21ൽ 19 ശതമാനം കുറവായി റവന്യു വരുമാനം. അത് ഒറ്റ വർഷം കൊണ്ട് 38 ശതമാനം വളരുന്നതെങ്ങനെ?
കേന്ദ്ര സർക്കാരിന്റെ നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ് ഒ) പറയുന്നത് ഈ വർഷം രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 7.7 ശതമാനം കുറയുമെന്നാണ്. അതിന്റെ അടിസ്ഥാനത്തിൽ അടുത്തവർഷം രാജ്യം പത്തും പതിനൊന്നും ശതമാനം വളരുമെന്ന് റേറ്റിംഗ് ഏജൻസികളും ബാങ്കുകളും കണക്കാക്കുന്നു. അങ്ങനെ പത്തു ശതമാനം വളർന്നാൽ നികുതിയടക്കമുള്ള റവന്യു വരുമാനം എങ്ങനെ 38 ശതമാനം കൂടും?
മുയൽഎവിടെ ?
തൊപ്പിയിൽനിന്നു മുയലിനെ എടുക്കുന്ന മജീഷ്യനെപ്പോലെ ഐസക് ജിഎസ്ടിയിലാണു വലിയ മുയലിനെ കണ്ടെത്തുന്നത്.
കഴിഞ്ഞ ബജറ്റിൽ ജിഎസ്ടി വരുമാനം 32,388.11 കോടിയായി പ്രതീക്ഷിച്ചു. ഇപ്പോൾ പുതുക്കിയ എസ്റ്റിമേറ്റിൽ അതു 18,999.57 കോടിയായി കുറച്ചു. അടുത്ത വർഷം പ്രതീക്ഷിക്കുന്നത് 36,922.45 കോടി രൂപ.
ന്യായീകരണമില്ല
കോവിഡനന്തര വർഷം ഇത്ര കുത്തനെയുള്ള വരുമാന വർധന ഡോ. ഐസക് പ്രസംഗത്തിൽ ന്യായീകരിച്ചിട്ടില്ല. 2019- 20 ലെ നിലയിലേക്കു രാജ്യം 2011- 22ന്റെ അവസാനമേ എത്തൂ എന്നാണ് ഈ രംഗത്തെ എല്ലാ നിരീക്ഷകരും പറയുന്നത്. പക്ഷേ 2019- 20 നേക്കാൾ ഉയർന്ന നിലയിലാകുമെന്നാണ് ഐസക്കിന്റെ ബജറ്റ് അവകാശപ്പെടുന്നത്. അതു വെറും മാജിക് എന്നു തന്നെ പറയേണ്ടി വരും.
ശമ്പള പരിഷ്കരണമടക്കമുള്ള വലിയ ചെലവു വർധനയ്ക്കു സർക്കാരിനു കഴിയുമെന്ന ഒരവകാശവാദം മാത്രമാണിത്. ഇതു നടപ്പാകാത്തത് എന്തുകൊണ്ടാണെന്നു വിശദീകരിക്കേണ്ട ബാധ്യത തനിക്കുണ്ടാകുമെന്ന് അദ്ദേഹം കരുതുന്നുണ്ടാവില്ല.
കണക്ക് ശരിയാകുന്നില്ല
സംസ്ഥാന ജിഡിപി ഇക്കൊല്ലത്തെ 8.22 ലക്ഷം കോടി രൂപയിൽ നിന്ന് അടുത്ത വർഷം 8.76 ലക്ഷം കോടിയാകുമെന്നാണു ബജറ്റിൽ കാണുന്നത്. വർധന 6.57 ശതമാനം.
ഇക്കൊല്ലം ജിഎസ്ടി 19,000 കോടി. ഇതടക്കം സംസ്ഥാന നികുതി വരുമാനം 45,272 കോടി. അടുത്ത വർഷം ജിഎസ്ടി വരുമാനം 36,922 കോടി. വർധന 94 ശതമാനം. മൊത്തം നികുതി പ്രതീക്ഷിക്കുന്നത് 73,121 കോടി. വർധന 61.5 ശതമാനം. ജിഡിപി ആറര ശതമാനം കൂടുമ്പോൾ സംസ്ഥാന നികുതി വരുമാനം 61.5 ശതമാനവും ജിഎസ്ടി 94 ശതമാനവും കൂടുന്നതു വെറും മാജിക് അല്ല; മാന്ത്രികവിദ്യ തന്നെയാണ് .
എന്തിനീ മാജിക്?
എന്തിനാണു ഡോ. ഐസക് ഈ അഭ്യാസത്തിനു മുതിർന്നത്?
വരുമാനമുണ്ടെന്നു കാണിക്കാൻ. എങ്കിലേ ചില പ്രഖ്യാപനങ്ങൾ നടത്തുമ്പോൾ അധികം എതിർപ്പ് വരാതിരിക്കുകയുള്ളൂ.
ശമ്പള പരിഷ്കാരവും ഡിഎ കുടിശിക വിതരണവും ആണ് ഐസക് ഉദ്ദേശിച്ച പ്രഖ്യാപനങ്ങൾ. വളരെ പണച്ചെലവുള്ള ഇനങ്ങൾ. അതു പണമില്ലാത്തപ്പോൾ പ്രഖ്യാപിച്ചാൽ കടുത്ത എതിർപ്പുണ്ടാകുമല്ലാേ?
ഈ വർഷം ശമ്പളച്ചെലവ് 28,108 കോടി രൂപ. സംസ്ഥാനത്തിന്റെ തനതു നികുതി വരുമാനമായ 45,272 കോടി രൂപയുടെ 62 ശതമാനം. ശമ്പള പരിഷ്കാരം നടപ്പാക്കിയാൽ അടുത്ത വർഷം ശമ്പളച്ചെലവ് 39,845 കോടി. തനതു നികുതി വരുമാനം 73,120 കോടി. അതിന്റെ 54.5 ശതമാനമാണു ശമ്പളച്ചെലവ് വരിക. കുറേ വിമർശകരെ ഈ കണക്കു കാണിച്ചു സമാധാനിപ്പിക്കാം.പെൻഷൻ ചെലവ് പരിഷ്കാരത്തെത്തുടർന്ന് 19,412 കോടിയിൽ നിന്ന് 23,105 കോടിയായി വർധിക്കും.
ശമ്പളവും പെൻഷനും കൂടി സംസ്ഥാനത്തിന്റെ തനതു വരുമാനത്തിൽ 87.2 ശതമാനം വരുന്നതാണ് ഈ വർഷത്തെ അവസ്ഥ. അടുത്ത വർഷത്തെ കണക്കിൽ അത് 71.4 ശതമാനമായി കുറയും. അതിനു വരുമാന പ്രതീക്ഷ അമിതമായി കൂട്ടി.
തളർച്ചയുടെ ചിത്രം
കോവിഡിനു മുമ്പു തന്നെ സംസ്ഥാന വളർച്ച കൂപ്പുകുത്തി എന്നു സാമ്പത്തിക റിവ്യു കാണിച്ചിരുന്നു. ദേശീയ നിരക്കായ 4.2 ലും താഴെ 3.45 ശതമാനമായിരുന്നു 2019- 20 ലെ വളർച്ച. 2020-21ൽ തന്നാണ്ടു വിലയിലുള്ള ജിഡിപി 3.9 ശതമാനം കുറയുന്നതായാണു ബജറ്റ് രേഖകൾ കാണിക്കുന്നത്. സ്ഥിര വിലയിലെ ഇടിവ് എട്ടു ശതമാനത്തിലധികമാകും.
ഇതു മൂലമാണ് 1,14,635.90 കോടി പ്രതീക്ഷിച്ച റവന്യു വരുമാനം 93,115.11 കോടിയായി കുറഞ്ഞത്. കേന്ദ്രത്തിൽ നിന്നു 32,629 കോടി പ്രതീക്ഷിച്ചത് 38,722 കോടിയായി കൂടി. നികുതി വിഹിതം 20,935 കോടിയിൽ നിന്ന് 9844 കോടിയായി താണപ്പോൾ ഗ്രാന്റ് 11,694 നു പകരം 28,878 കോടിയായി. മൊത്തം വരവ് 1,44,265 കോടി പ്രതീക്ഷിച്ചത് 1,28,383 കോടിയായി കുറഞ്ഞു.
പാളുന്ന കണക്കുകൾ
റവന്യൂ കമ്മി 15, 201 കോടി കണക്കാക്കിയത് 24,206 കോടിയായി. സംസ്ഥാന ജിഡിപിയുടെ 1.55 ശതമാനം പ്രതീക്ഷിച്ചത് 2.94 ശതമാനമായി. ധനകമ്മി 29,296 കോടി കണക്കാക്കിയത് 39,950 കോടിയിലെത്തി. മൂന്നു ശതമാനം കണക്കാക്കിയത് 4.25 ശതമാനമായി.
അടുത്ത വർഷം 1,28,376 കോടി റവന്യു അടക്കം 1,59,427 കോടി രൂപ വരവും 16,910 കോടി രൂപ റവന്യു കമ്മിയും 30,698 കോടി (3.5 ശതമാനം) ധനകമ്മിയും പ്രതീക്ഷിക്കുന്നു. വരുമാന പ്രതീക്ഷ പർവതീകരിച്ചതാണ്. കണക്കുകൾ കാര്യമായി തിരുത്തേണ്ടി വരും. അന്നു പ്രതിയായി കോവിഡിനെ നിർത്താൻ പറ്റില്ല.
റ്റി.സി. മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.