തിരുവനന്തപുരം: സംസ്ഥാനത്ത് പതിനെട്ടു വയസിനു മുകളിലുള്ളവരുടെ വാക്സിനേഷൻ രജിസ്ട്രേഷൻ നടപടികളിൽ കുരുങ്ങി മന്ദഗതിയിലായി. മുൻഗണനാ ഗ്രൂപ്പിൽ 1,90,745 പേർ രജിസ്റ്റർ ചെയ്തപ്പോൾ ഇന്നലെ വാക്സിനെടുക്കാൻ അനുമതി കിട്ടിയത് 560 പേർക്കു മാത്രം.
തിരുവനന്തപുരത്ത് 130 പേർക്കാണു വാക്സിനെടുക്കാൻ അനുമതി കിട്ടിയത്. കോട്ടയം, പാലക്കാട് ജില്ലകളിൽ നൂറ് വീതവും ആളുകൾക്ക് അനുമതി കിട്ടിയപ്പോൾ പത്തനംതിട്ട, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ പത്തിൽ താഴെ ആളുകളാണ് അപേക്ഷ നൽകിയത്.
വാക്സിനേഷനായി ലഭിച്ച അപേക്ഷകൾ ജില്ലാ തലത്തിൽ വിശദമായി പരിശോധിച്ച ശേഷം മാത്രമാണ് അനുമതി നൽകുന്നത്. ഈ കാലതാമസവും അപേക്ഷകൾ കെട്ടിക്കിടക്കാനിടയാക്കുന്നു. ഗുരുതര ഹൃദ്രോഗമുള്ളവർ, ഗുരുതരാവസ്ഥയിൽ പ്രമേഹത്തിനും രക്തസമ്മർദത്തിനും ചികിത്സ തേടുന്നവർ, പക്ഷാഘാതമുണ്ടായവർ, വൃക്ക-കരൾ രോഗികൾ, അവയവ മാറ്റം നടത്തിയവർ, ഗുരുതര ശ്വാസകോശ രോഗികൾ, അർബുദബാധിതർ, രക്തസംബന്ധമായ ഗുരുതര രോഗങ്ങളുള്ളവർ, എച്ച്ഐവി ബാധിതർ തുടങ്ങിയ രോഗാവസ്ഥകളുള്ളവർക്കാണ് ആദ്യപരിഗണന.
രോഗം തെളിയിക്കുന്ന ഡോക്ടർ സാക്ഷ്യപ്പെടുത്തിയ രേഖകൾ അപേക്ഷയ്ക്കൊപ്പം ഹാജരാക്കണമെന്ന് നിർദേശമുണ്ടായിരുന്നു. ഈ രേഖകൾ കൃത്യമായി സമർപ്പിക്കാത്തതിനാൽ തള്ളിപ്പോയ അപേക്ഷകൾ നിരവധിയാണ്. ചിലർ തെറ്റായ രേഖകൾ സമർപ്പിച്ചതായും പരാതിയുണ്ട്. അപേക്ഷകൾ തള്ളിപ്പോയവർക്കു വരും ദിവസങ്ങളിൽ മതിയായ രേഖകളുമായി വീണ്ടും രജിസ്റ്റർ ചെയ്യാം. ലോക്ഡൗണായതിനാൽ പുറത്തിറങ്ങി സർട്ടിഫിക്കറ്റ് വാങ്ങാനും, പകർപ്പെടുത്ത് അപ്ലോഡ് ചെയ്യാനും ആകുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.