കോഴിക്കോട് : പോക്സോ കേസില്‍ ഇരകളായ കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും നീതിയകലെ. ലൈംഗികമായും മറ്റും കുട്ടികളെ പീഡിപ്പിച്ചതിന് രജിസ്റ്റര്‍ ചെയ്തതില്‍ 9,650 കേസുകളാണ് വിവിധ ജില്ലകളിലെ പോക്സോ കോടതികളിലായി കെട്ടിക്കിടക്കുന്നത്. വര്‍ഷങ്ങളായി കോടതി കയറിയിറങ്ങുകയല്ലാതെ ഇവർക്കു നീതി ലഭിച്ചിട്ടില്ല.
കൂടുതല്‍ തീര്‍പ്പാകാനുള്ളത് തൃശൂരിലാണ്- 1,325 കേസുകൾ. കോഴിക്കോട്ട് 1,213ഉം തിരുവനന്തപുരത്ത് 1000 കേസുകളും നീതി കാത്തിരിക്കുകയാണ്. കൊല്ലം-682, പത്തനംതിട്ട-335, ആലപ്പുഴ-516, കോട്ടയം-514, ഇടുക്കി-588, എറണാകുളം -651, പാലക്കാട്-619, മലപ്പുറം-613, വയനാട്-262, കണ്ണൂര്‍-860, കാസര്‍ഗോഡ് -472 എന്നിങ്ങനെയാണു വിവിധ കോടതികളിലായി തീര്‍പ്പാകാനുള്ള പോക്സോ കേസുക ൾ.
പോക്സോ കോടതികളില്‍ കേസുകള്‍ തീരുമാനമാകാതെയുള്ള സാഹചര്യം കണക്കിലെടുത്ത് 28 താത്കാലിക അതിവേഗ കോടതികള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഈ കോടതികള്‍ വഴി ഒരു പരിധിവരെ കേസുകള്‍ എളുപ്പത്തില്‍ തീര്‍പ്പാക്കാന്‍ സാധിക്കുമെന്നാണു സര്‍ക്കാര്‍ കരുതുന്നത്. നിയമസഭയില്‍ നല്കിയ മറുപടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
അതേസമയം, സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെടുന്ന പോക്സോ കേസുകളില്‍ 4.4 ശതമാനം മാത്രമാണു ശിക്ഷിക്കപ്പെട്ടത്. 2015നും 2019നും ഇടയ്ക്കുള്ള ക്രൈം റിക്കാര്‍ഡ് ബ്യൂറോ രേഖകള്‍ അടിസ്ഥാനമാക്കി കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇക്കാര്യം ലോക്സഭയില്‍ വ്യക്തമാക്കിയിരുന്നു. 2018 ല്‍ കേരളത്തില്‍ 1,153 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 1,386 പേര് അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഇതില്‍ 964 കേസുകളിലാണു കുറ്റപത്രം സമര്‍പ്പിച്ചത്. അതില്‍ തന്നെ 77 കേസുകളില്‍ 84 പേര്‍മാത്രമാണു ശിക്ഷിക്കപ്പെട്ടത്. 2019ൽ 1,283 കേസുകളില്‍ 1,009 പേര്‍ക്കെതിരേയാണു കുറ്റപത്രം നല്‍കിയത്. ഇതില്‍ 40 കേസുകളില്‍ 42 പേര്‍ക്കു മാത്രമായിരു ന്നു ശിക്ഷ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.