തിരുവനന്തപുരം: അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദത്തിന്റെ ഭാഗമായുള്ള അതിതീവ്ര മഴയെത്തുടർന്ന് അഞ്ചു ജില്ലകളിൽ റെഡ് അലർട്ട്.
പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. വടക്കൻ ജില്ലകളിൽ മഴ കനക്കുമെന്നാണു മുന്നറിയിപ്പ്.
കേരളത്തിലുടനീളം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ, അടുത്ത 24 മണിക്കൂറിനകം അതിതീവ്ര മഴയുടെ ശക്തി കുറയുമെന്നാണു കേന്ദ്ര കാലാവസ്ഥാ വകുപ്പ്, സംസ്ഥാനത്തെ അറിയിച്ചിട്ടുള്ളത്.
എന്നാൽ, കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ അതിതീവ്ര മഴയുണ്ടാകുമെന്ന മുന്നറിയിപ്പും ഈ ജില്ലകളിൽ ഇന്നലെ റെഡ് അലർട്ടും കാലാവസ്ഥാ വകുപ്പു നൽകിയിരുന്നില്ല. റെഡ് അലർട്ട് നൽകിയിരുന്നെങ്കിൽ കൂടുതൽ ജാഗ്രത പുലർത്താനാകുമായിരുന്നു. മഴ പെയ്തു വെള്ളം കയറിയ ശേഷമാണു കാലാവസ്ഥ മുന്നറിയിപ്പെത്തിയത്.
കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് കനത്ത മഴ മുന്നറിയിപ്പു നൽകിയിരുന്നത്. അപ്രതീക്ഷിതമായെത്തിയ കനത്ത മഴ മധ്യകേരളത്തെ മുക്കുകയായിരുന്നു.
ഡാമുകളിലെ സ്ഥിതി വിലയിരുത്താൻ കെഎസ്ഇബി, ഇറിഗേഷൻ വകുപ്പുകളുടെ പ്രതിനിധികളെ വിന്യസിച്ചു. ബന്ധപ്പെട്ട എല്ലാ വകുപ്പു മേധാവികളോടും ഏത് അടിയന്തര സാഹചര്യവും നേരിടാൻ സുസജ്ജരായിരിക്കണമെന്ന നിർദേശം നൽകി.
വൈദ്യുതി ബോർഡിന്റെ കീഴിലുള്ള അണക്കെട്ടുകളിൽ പത്തനംതിട്ട കക്കി, തൃശൂർ ഷോളയാർ, ഇടുക്കി കുണ്ടള, കല്ലാർകുട്ടി എന്നീ അണക്കെട്ടുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടുക്കി മാട്ടുപ്പെട്ടി, തൃശൂർ പെരിങ്ങൽക്കുത്ത് എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും പ്രഖ്യപിച്ചു. ജലവൈദ്യുതി ഉത്പാദനം പരമാവധിയാക്കുന്നതിനുള്ള നടപടികൾ നടന്നു വരുന്നു.
ജലവിഭവ വകുപ്പിന്റെ കീഴിലുള്ള അണക്കെട്ടുകളിൽ പാലക്കാട് ചുള്ളിയാർ, തൃശൂർ പീച്ചി എന്നിവിടങ്ങളിൽ റെഡ് അലർട്ടും തൃശൂർ വാഴാനി, ചിമ്മിനി, പാലക്കാട് മീങ്കര, മംഗലം, മലന്പുഴ എന്നിവിടങ്ങളിൽ ഓറഞ്ച് അലെർട്ടും പ്രഖ്യാപിച്ചു.
പാലക്കാട് പോത്തുണ്ടി, തിരുവനന്തപുരം നെയ്യാർ എന്നിവിടങ്ങളിൽ ആദ്യഘട്ട മുന്നറിയിപ്പായ നീലയും പുറപ്പെടുവിച്ചു. ഇവിടങ്ങളിലെല്ലാം ഷട്ടർ തുറന്നിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.