കോട്ടയം ജില്ലയിലെ കൂട്ടിക്കൽ, കൊക്കയാർ പഞ്ചായത്തിന്റെ വിവിധ മേഖലകളിലുണ്ടായ ഉരുൾ പൊട്ടലിൽ വ്യാപക നാശനഷ്ടമുണ്ടായി. പ്രദേശം ഒറ്റപ്പെട്ടതോടെ ഇവിടേക്കു പുറത്തുനിന്നു രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാൻ കഴിയാത്ത സാഹചര്യമായിരുന്നു. ഏറെ നേരത്തെ ശ്രമഫലമായാണ് നാട്ടുകാർക്കും പോലീസ് ഉൾപ്പെടെയുള്ള രക്ഷാപ്രവർത്തകർക്കും സ്ഥലത്ത് എത്തിച്ചേരാനായത്.
കാവാലിയിൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് ഉരുൾപൊട്ടിയത്. ഒറ്റപ്പെട്ട പ്രദേശത്തെ ഏകവീടായിരുന്നതിനാൽ അപകട വിവരം പുറത്തറിയാൻ വൈകി. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് മൂന്നുപേരുടെ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹങ്ങൾ പ്രദേശത്തെ റബർ തോട്ടത്തിലെ സ്റ്റോർ റൂമിൽ സൂക്ഷിച്ചശേഷം രാത്രി ഏഴോടെ കേന്ദ്രസേനയുടെ നേതൃത്വത്തിൽ പോലീസ് വാഹനത്തിൽ കൂട്ടിക്കലിലും തുടർന്ന് ആംബുലൻസിൽ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്കും എത്തിച്ചു. മുണ്ടക്കയം കോസ് വേ, കൂട്ടിക്കൽ ടൗണ്‍ എന്നിവ പൂർണമായും വെള്ളത്തിനടിയിലായി.
മണിമലയാർ കരകവിഞ്ഞൊഴുകിയതിനെത്തുടർന്ന് തീരപ്രദേശങ്ങളിൽ നിരവധി വീടുകൾ ഒലിച്ചു പോയിട്ടുണ്ട്. തീരവാസികളെ ദുരിതാശ്വാസ ക്യാന്പിലേക്ക് മാറ്റി പാർപ്പിച്ചു. കാഞ്ഞിരപ്പള്ളി താലൂക്കിലെ കിഴക്കൻ മേഖലയിലേക്കുള്ള വൈദ്യുതിബന്ധം പൂർണമായും നിലച്ച അവസ്ഥയിലാണ്. റോഡുകൾ തകരുകയും വൈദ്യുതി ബന്ധം നിലയ്ക്കുകയും ചെയ്തതോടെ പല മേഖലയും ഒറ്റപ്പെട്ടു.
നാശനഷ്ടം സംബന്ധിച്ച് ഇന്നു മാത്രമേ വ്യക്തത വരികയുള്ളൂ. വ്യാഴാഴ്ച രാവിലെ മുതൽ ആരംഭിച്ച കനത്ത മഴയിൽ ദേശീയപാതയില്‍ കുട്ടിക്കാനത്തിനും 35-ാം മൈലിനും ഇടയിൽ നിരവധി സ്ഥലങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. ഈ മേഖലയിലേക്കുള്ള ഗതാഗതം പുന:സ്ഥാപിക്കാനായിട്ടില്ല.
ഇടുക്കി കിടുങ്ങി
അതിതീവ്രമഴയിൽ ഇടുക്കി ജില്ലയിലെന്പാടും വ്യാപക ഉരുൾപൊട്ടലും മണ്ണിടിച്ചിലുമാണുണ്ടായത്. പീരുമേട് കടുവാപ്പാറയിൽ റിസോർട്ടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. ഹൈറേഞ്ച് മേഖലയിൽ നാശനഷ്ടത്തിന്റെ തോത് കുറവായിരുന്നു. മൂലമറ്റം ഭാഗത്താണ് കൂടുതൽ നാശമുണ്ടായത്. നിരവധി വീടുകൾ തകർന്നു. മൂലമറ്റം ഭാഗത്തുമാത്രം എട്ടോളം ഉരുൾപൊട്ടലുകളുണ്ടായി. തുന്പച്ചി, മണപ്പാടി, ഇലപ്പള്ളി, എടാട്, പൂച്ചപ്ര, പുത്തേട് വലകെട്ടി, കൂവപ്പള്ളി, കുന്പങ്ങാനം എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടലുണ്ടായത്.
അതേസമയം, ചെറുതും വലുതുമായ നിരവധി ഉരുൾപൊട്ടലുകൾ പ്രദേശത്തുണ്ടായതായാണ് നാട്ടുകാർ പറയുന്നത്. ഉരുൾപൊട്ടലിനെത്തുടർന്നു കുത്തിയൊലിച്ചെത്തിയ വെള്ളം പല പ്രദേശങ്ങളിലും കനത്തനാശം വിതച്ചു. മൂന്നുങ്കവയൽ പാലത്തിനു മുകളിലൂടെ വെള്ളം കരകവിഞ്ഞൊഴുകിയതോടെ പാലം തകർന്നു.
ദുരിതബാധിത പ്രദേശങ്ങൾ മന്ത്രി റോഷി അഗസ്റ്റിൻ സന്ദർശിച്ചു. ഇടുക്കിയിൽ രാത്രികാല യാത്രാനിരോധനം 21 വരെ നീട്ടി.വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.കൊച്ചി-ധനുഷ്്കോടി ദേശീയപാതയിൽ ദേവികുളം ഗ്യാപ്റോഡ് വഴിയുള്ള ഗതാഗതവും നിരോധിച്ചിട്ടുണ്ട്.
പ്രളയഭീതിയില്‍
പത്തനംതിട്ട ജില്ലയിൽ മഴ നാശം വിതച്ചു. കനത്ത മഴയിൽ മലയോര മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിലടക്കം വെള്ളം കയറി. മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും വ്യാപകമായുണ്ടായതോടെ നാശനഷ്ടങ്ങളേറി. നിരവധി വീടുകൾക്കും കെട്ടിടങ്ങൾക്കും കൃഷിയിടങ്ങൾക്കും നാശനഷ്ടമുണ്ട്.
പന്പ, അച്ചൻകോവിൽ, മണിമല, കല്ലട നദികൾ പലയിടത്തും കരകവിഞ്ഞു. തോടുകളും കൈവഴികളും കരകവിഞ്ഞാണ് താഴ്ന്ന പ്രദേശങ്ങളിൽ രാവിലെ തന്നെ വെള്ളം കയറി. ശബരിമല പന്പ ത്രിവേണിയിൽ അടക്കം വെള്ളം കയറി. അച്ചൻകോവിലാർ കരകവിഞ്ഞ് കോന്നി, തുന്പമണ്‍, പന്തളം പ്രദേശങ്ങളിൽ വെള്ളം കയറി.
റാന്നി താലൂക്കിന്റെ കിഴക്കൻ മേഖലയിൽ വ്യാപക പ്രളയക്കെടുതി നേരിട്ടു. പന്പാനദി ഉച്ചയോടെ കരകവിഞ്ഞു. റാന്നി ടൗണിലടക്കം വെള്ളം കയറി. കോസ് വേകൾ എല്ലാം വെള്ളത്തിനടിയിലായി. റാന്നി, അത്തിക്കയം തുടങ്ങിയ ടൗണ്‍ പ്രദേശങ്ങളിലും പിഎം റോഡിലും വെള്ളം കയറി. കനത്ത മഴയിൽ രാവിലെതന്നെ റാന്നിയിലെ നിരവധി വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറിയിരുന്നു. പിഎം റോഡിലും ആറന്മുള - ചെങ്ങന്നൂർ റോഡിലും ഗതാഗതം തടസപ്പെട്ടു.
ജില്ലയിലെ മലയോരമേഖലകളിലേക്കുള്ള രാത്രി യാത്രയും വിനോദ സഞ്ചാര മേഖലയിൽ കയാക്കിംഗ്, കുട്ടവഞ്ചി സവാരി, ബോട്ടിംഗ് ഇവയും ജില്ലാ കളക്ടർ നിരോധിച്ചു.
തൃശൂരില്‍ ജാഗ്രത
തൃശൂർ ജില്ലയിൽ പലയിടത്തും വീടുകൾ വെള്ളത്തിൽ മുങ്ങി. ചാലക്കുടി ബസ് സ്റ്റാൻഡിലും പേരാമ്പ്ര ദേശീയപാതയിലും വെള്ളം കയറി. പാലിയേക്കരയിൽ മരംവീണ് ഗതാഗതം തടസപ്പെട്ടു. കൊടകര മേഖലയിൽ കാവിൽപ്പാടം പ്രദേശത്തെ 15 വീടുകളിലാണ് വെള്ളം കയറിയത്. ആളപായമുണ്ടായില്ല. വീടുകളിലുണ്ടായിരുന്ന വയോധികരെ നാട്ടുകാർ രക്ഷിച്ചു.
രണ്ടു ക്യാമ്പുകൾ തുറന്നു. ചാലക്കുടി പരിയാരം ചക്രപാണി സ്കൂളിൽ അഞ്ചു കുടുംബങ്ങളിലായി 23 പേരെ മാറ്റിപ്പാർപ്പിച്ചു. ചാലക്കുടി കൊടകരയിലെ എൽപി സ്കൂളിൽ രണ്ടു കുടുംബങ്ങളിലെ നാലുപേരെ എത്തിച്ചിട്ടുണ്ട്. മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്താണ് ഇവരെ മാറ്റിപ്പാർപ്പിച്ചത്. ജില്ലയിലെ 78 സ്ഥലങ്ങൾ പ്രശ്നബാധിതമായി കണ്ടെത്തിയിട്ടുണ്ട്.
റെഡ് അലർട്ട് പ്രഖ്യാപിച്ചതിനെതുടർന്ന് മലയോര പ്രദേശങ്ങളിലൂടെയുള്ള രാത്രികാല യാത്ര നാളെവരെ കളക്ടർ നിരോധിച്ചു. പുഴകളിൽ ഇറങ്ങുന്നതും കുളിക്കുന്നതും മത്സ്യബന്ധനം നടത്തുന്നതും കർശനമായി നിരോധിച്ചു. മണ്ണെടുപ്പും പാറഖനനവും മണലെടുപ്പും നിരോധിച്ചിട്ടുണ്ട്. കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യബന്ധനത്തിന് ബോട്ടുകൾ പോകരുതെന്നും നിർദേശമുണ്ട്.
പീച്ചി ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തിയതിനാൽ തീരപ്രദേശം ഭീതിയിലാണ്. വാഴാനി ഡാമിന്റെ ഷട്ടറുകൾ അഞ്ചു സെന്റിമീറ്ററിൽനിന്നും പത്തു സെന്റിമീറ്റർവരെ ഉയർത്തി. ഇതോടെ പുഴകളിൽ വെള്ളത്തിന്റെ നിരപ്പ് രാത്രി ഉയർന്നു. തീരദേശത്തു താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നു ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയർപേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടർ ഹരിത വി. കുമാർ നിർദേശം നൽകി.
ആശങ്കയില്‍ എറണാകുളം
എറണാകുളം ജില്ലയില്‍ പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ആലുവയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. മലങ്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയതോടെ മൂവാറ്റുപുഴയാറിലെ ജലനിരപ്പും ഉയര്‍ന്നു. പറവൂര്‍, അങ്കമാലി മേഖലകളിലും മൂവാറ്റുപുഴ നഗരത്തിലും വെള്ളക്കെട്ട് മൂലം ഗതാഗതതടസമുണ്ടായി. എറണാകുളം രാജേന്ദ്ര മൈതാനത്തെ ഗാന്ധിപ്രതിമയ്ക്ക് സമീപം മരം റോഡിലേക്ക് വീണ് യൂബര്‍ ടാക്സിയും സൈക്കിള്‍ യാത്രികനും അപകടത്തില്‍പ്പെട്ടു. സൈക്കിള്‍ യാത്രികന് പരിക്കേറ്റു.
നഗരത്തിലെ പിആന്‍ഡ് ടി കോളനി, ഉദയ കോളനി, കമ്മട്ടിപ്പാടം എന്നിവിടങ്ങളില്‍ വെള്ളം കയറി. ജില്ലയിടെ കിഴക്കന്‍ മേഖലയിൽ മഴ ശക്തമാണെങ്കിലും പടിഞ്ഞാറൻ മേഖലയിൽ ദുർബലമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.