നിലമ്പൂർ: വിട്ടുവീഴ്ചയില്ലാത്ത മതേതര രാഷ്ട്രീയ നിലപാടുയർത്തിപ്പിടിച്ച സമുന്നത കോണ്ഗ്രസ് നേതാവും മുൻമന്ത്രിയുമായ ആര്യാടൻ മുഹമ്മദ് (87) അന്തരിച്ചു.
നാലു തവണ മന്ത്രിയും എട്ട് തവണയായി 34 വർഷം നിലമ്പൂർ എംഎൽഎയുമായിരുന്നു. അസുഖത്തെത്തുടർന്നു കോഴിക്കോട്ടെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ 7.40നായിരുന്നു അന്ത്യം. കബറടക്കം ഇന്നു രാവിലെ ഒമ്പതിന് ചന്തക്കുന്ന് വലിയ ജുമാമസ്ജിദ് കബർസ്ഥാനിൽ.
ഇന്നലെ ഉച്ചകഴിഞ്ഞു നിലമ്പൂരിലെ വസതിയിൽനിന്നു മലപ്പുറം ഡിസിസി ഓഫീസിലേക്കു പൊതുദർശനത്തിനു കൊണ്ടുവന്ന മൃതദേഹം രാത്രി എഴുമണിയോടെ നിലമ്പൂരിലെ വസതിയിലേക്കു കൊണ്ടുപോയി. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ അന്ത്യോപചാരമർപ്പിച്ചു.
നിലമ്പൂരിലെ പരേതരായ ആര്യാടൻ ഉണ്ണീന്റെയും കദിയുമ്മയുടെയും മകനായി 1935 മേയ് 15നാണ് ജനനം. നിലമ്പൂർ മാനവേദൻ ഹൈസ്കൂൾ വിദ്യാർഥിയായിരിക്കുമ്പോൾത്തന്നെ വിദ്യാർഥി കോണ്ഗ്രസിൽ ആകൃഷ്ടനായി. കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി, 11 വർഷം മലപ്പുറം ഡിസിസി പ്രസിഡന്റ്, 13 വർഷം കെപിസിസി ജനറൽ സെക്രട്ടറി, കോണ്ഗ്രസ് പാർലമെന്ററി പാർട്ടി ചീഫ് വിപ്പ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
1965ലും 1967ലും നിലന്പൂരിൽനിന്നു നിയമസഭയിലേക്കു മത്സരിച്ചെങ്കിലും സിപിഎമ്മിലെ കുഞ്ഞാലിയോടു തോറ്റു. 1977ൽ നിലന്പൂരിൽനിന്നു സിപിഎമ്മിലെ കെ. സൈതാലിക്കുട്ടിയെ പരാജയപ്പെടുത്തി ആദ്യമായി നിയമസഭാംഗമായി.
1980ൽ ഇ.കെ. നായനാർ മന്ത്രിസഭയിൽ തൊഴിൽ, വനം വകുപ്പ് മന്ത്രിയായി. എ.കെ. ആന്റണി മന്ത്രിസഭയിലും രണ്ടു തവണ ഉമ്മൻചാണ്ടി മന്ത്രിസഭകളിലും അംഗമായി. വൈദ്യുതി, വനം, തൊഴിൽ, ടൂറിസം, ഗതാഗത വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. 1987 മുതൽ 2011വരെ നിലന്പൂരിൽനിന്നു തുടർച്ചയായി വിജയിച്ചു.
ഭാര്യ: മറിയുമ്മ. മക്കൾ: അൻസാർ ബീഗം, ആര്യാടൻ ഷൗക്കത്ത് (കെപിസിസി ജനറൽ സെക്രട്ടറി), ഖദീജ, ഡോ. റിയാസ് അലി (പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജ്). മരുമക്കൾ: ഡോ. ഹാഷിം ജാവേദ്, മുംതാസ്, ഡോ. ഉമ്മർ (കോഴിക്കോട് ബേബി മെമ്മോറിയൽ ന്യൂറോവിഭാഗം മേധാവി), സിമി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.