വിഴിഞ്ഞം: വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾ നടത്തുന്ന അതിജീവന സമരവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ലത്തീൻ അതിരൂപതാ ആർച്ച്ബിഷപ് ഡോ.തോമസ് ജെ. നെറ്റോയെ ഒന്നാം പ്രതിയാക്കി വീണ്ടും കേസ്.
വികാരി ജനറാൾമാരായ രണ്ടുപേരും പത്ത് വികാരിമാരും ഉൾപ്പെടെ 16 പേർക്കെതിരേയും കണ്ടാലറിയാവുന്ന പത്ത് പേർക്കെതിരെയുമാണ് പുതിയ കേസ്. തുറമുഖനിർമാണത്തിന് കല്ലുമായി വന്ന ടിപ്പർ ലോറികളെ സമരപ്പന്തൽ പൊളിച്ച് കടത്തിവിടാനുള്ള അധികൃതരുടെ ശ്രമത്തിനെതിരേ കഴിഞ്ഞ 27നു നടന്ന സംഘർഷവുമായി ബന്ധപ്പെടുത്തിയും വിഴിഞ്ഞം പോലീസ് കേസെടുത്തിരുന്നു.
സമരപ്പന്തലിൽ എത്താതിരുന്ന ആർച്ച്ബിഷപ്പിനും സഹായമെത്രാനുമെതിരെ കേസെടുത്തതിൽ പ്രതിഷേധമുയരുന്നതിനിടയിലാണ് അന്യായമായി സംഘംചേരൽ, കോടതി ഉത്തരവ് ലംഘിച്ച് അദാനി പോർട്ടിലെ അതീവസുരക്ഷാ മേഖലയിൽ കടന്നുകയറി നിർമാണ പ്രവർത്തനം തടസപ്പെടുത്തി എന്നീ കുറ്റങ്ങൾക്ക് ഐപിസി 143, 145, 149, 109, 188,447 എന്നീ വകുപ്പുകൾ ചേർത്ത് പുതിയ കേസ് രജിസ്റ്റർ ചെയ്തത്.
ആർച്ച്ബിഷപ് തോമസ് ജെ. നെറ്റോയെ കൂടാതെ മോൺ. യൂജിൻ എച്ച്. പെരേര, മോൺ.ജോസഫ്, വികാരിമാരായ ഫാ.ലോറൻസ് കുലാസ് , ഫോ. ജോർജ് പാട്രിക്, ഫാ. ഫ്ലാബിയസ് ഡിക്രൂസ്, ഫാ. മൈക്കിൾ തോമസ്, ഫാ. സജിൻ, ഫാ. അഷ്ലിൻ ജോൺ, ഫാ. ആന്റണി, ഫാ.എ.ആർ. ജോൺ എന്നിവരെയും പ്രതിചേർത്തു.
കഴിഞ്ഞ ദിവസങ്ങളിൽ തുറമുഖനിർമാണം തടസപ്പെടുത്തി നടന്ന സമരവുമായി ബന്ധപ്പെടുത്തിയാണ് പുതിയ കേസെന്ന് പോലീസ് അറിയിച്ചു.
ഫാ. തിയോഡേഷ്യസ് ഡിക്രൂസിനെതിരേ ഗുരുതര വകുപ്പുകൾ ചുമത്തി
വിഴിഞ്ഞം: ഫിഷറീസ് മന്ത്രി അബ്ദുറഹ്മാനെതിരേ വിദ്വേഷ പരാമർശം നടത്തിയെന്നാരോപിച്ച് ഐഎൻഎൽ ഡിജിപിക്കു നൽകിയ പരാതിയിൽ വിഴിഞ്ഞം അതിജീവന സമരസമതി കൺവീനർ ഫാ. തിയോഡേഷ്യസ് ഡിക്രൂസിനെതിരേ ഗുരുതര വകുപ്പുകൾ ചേർത്ത് വിഴിഞ്ഞം പോലീസ് കേസെടുത്തു.
മതത്തിന്റെയും വംശത്തിന്റെയും പേരിൽ വർഗീയധ്രുവീകരണവും ചേരിതിരിവും കലാപവും ലഹളയും ഉണ്ടാക്കി, മത സൗഹാർദം തകർത്ത് സമാധാന ലംഘനം ഉണ്ടാക്കി എന്നിങ്ങനെ 153,153 A,504 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.
27ന് മുല്ലൂരിൽ നടന്ന സമരത്തിൽ പങ്കെടുത്ത കേസിൽ അറസ്റ്റിലായവരെ വിട്ടുകിട്ടുന്നതിന് മത്സ്യത്തൊഴിലാളികൾ നടത്തിയ വിഴിഞ്ഞം പോലീസ്റ്റേഷൻ മാർച്ച് അക്രമാസക്തമായതിനെതിരേ മന്ത്രി നടത്തിയ പ്രതികരണമാണ് സമരസമിതിയെ ചൊടിപ്പിച്ചത്.
സംഭവത്തിൽ ഫാ. തിയോഡേഷ്യസ് ക്ഷമ ചോദിച്ചു പ്രസ്താവന ഇറക്കിയെങ്കിലും ഐഎൻഎലിന്റെ പരാതിയിൽ ഗുരുതര വകുപ്പുകൾ ചേർത്ത് പോലീസ് കേസെടുക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.