ഫാ. സിജോ കണ്ണന്പുഴ ഒഎം
“എനിക്കിത്തിരിനേരം കൂട്ടിരിക്കാൻ നിങ്ങൾക്കാവില്ലേ” എന്നതു മാത്രമായിരുന്നു മുപ്പത്തിമൂന്നു വർഷത്തിലെ അവന്റെ ഏക പരിദേവനം.
മറ്റൊന്നും അവനെ അത്രമാത്രം കൊതിപ്പിച്ചിട്ടുണ്ടാവില്ല. ഒറ്റപ്പെടുമ്പോൾ, പരിത്യക്തനാകുമ്പോൾ, അവമതിക്കപ്പെടുമ്പോൾ, കാൽവരിയിൽ എഴുന്നുനിൽക്കുന്ന ആ കുരിശിലേക്ക് നോക്കി ആരുടെയെങ്കിലും തോളിൽ തല ചായ്ക്കാൻ അവൻ എത്ര കൊതിച്ചിട്ടുണ്ടാകും? പക്ഷേ ആ ഒരു സൗഭാഗ്യം അവനു കിട്ടിയെന്നു തോന്നുന്നില്ല. ചുറ്റിലും ഓടിക്കൂടിയവർക്ക് അവരവരുടെ കാര്യമായിരുന്നു എന്നും വലുത്. സമയത്തിന് ഉറങ്ങിയോ, ഭക്ഷണം കഴിച്ചുവോ, വിശ്രമിച്ചോ - ഇതൊന്നും അന്വേഷിക്കാൻ അവനു വേറെ ആരും ഉണ്ടായിരുന്നില്ലല്ലോ. അവസാനം കൂട്ടിരിക്കാനായി പേരുചൊല്ലി വിളിച്ചവർ പോലും അവനെ വിട്ടോടിപ്പോയി. വല്ലപ്പോഴും വൈകിയെത്തുന്ന സന്ധ്യകളിൽ അവനെ കേൾക്കാനും അവനു കേൾക്കാനും അമ്മ മാത്രമേ ഉണ്ടായിക്കാണാൻ സാധ്യതയുള്ളൂ.
എന്നാൽ അവനോ? മനുഷ്യകുലത്തിനു പിരിയാത്ത കൂട്ടാകുവാനാണ് അവൻ ആ മഞ്ഞുപെയ്യുന്ന രാത്രിയിൽ മനുഷ്യരൂപം സ്വീകരിച്ചതുതന്നെ. മണ്ണിനെ വിണ്ണിന്റെ സ്വന്തമാക്കുവാൻ അവനു മുന്പിൽ വേറെ വഴികളില്ലായിരുന്നു. ‘ഉറങ്ങിപ്പോയ’ ബാലികയെ കൂട്ടിരുന്നു ജീവിതത്തിലേക്കു തിരികെ വിളിക്കാൻ മാത്രം അവൻ ഹൃദയത്തിനു കനം കുറഞ്ഞവനായിരുന്നു. ഊഴിയുപേക്ഷിച്ച് ഉറങ്ങിപ്പോയവൾക്ക് ഉണ്മയായവൻ ഉയിരു നൽകുന്നു. ജീവിതം മുഴുവൻ അവൻ പരിക്കുപറ്റിയ, പശിക്കുന്ന, പരിത്യക്തരായ മനുഷ്യർക്കു കൂട്ടിരുന്നു. വിജനമായവഴികളിൽ ആരും കൂട്ടില്ലാതെ ഒറ്റപ്പെട്ടുപോയവർക്കു തലചായ്ക്കാൻ അവൻ തന്റെ ചുമലുനല്കി. സക്കേവൂസ്, പാപിനി, നിക്കോദേമോസ്, സമരിയക്കാരി, മാർത്ത, മറിയം ഇങ്ങനെ എത്രപേരാണ് അവന്റെ കൂട്ടിന്റെ ഇമ്പമറിഞ്ഞത്. നഷ്ടപ്പെട്ടുപോയ അവരുടെ ജീവിതതാളങ്ങളെ അവർ വീണ്ടെടുത്തത് അവൻ പകർന്നുനല്കിയ കൂട്ടിന്റെ കരുത്തുകൊണ്ടല്ലേ? ജനക്കൂട്ടം അവന്റെ ചുറ്റും കൂടിയതും അവനെ അന്വേഷിച്ചു നടന്നതുമെല്ലാം അവന്റെ സാമീപ്യവും സൗഹൃദവും അത്രയും മാധുര്യമുള്ളതായിരുന്നതുകൊണ്ടല്ലേ? അവസാനം അവർ ചാരിയിരുന്ന ചുമലിൽത്തന്നെ അവനവർക്കുവേണ്ടി കുരിശു ചാരി.
ഒരു ചോദ്യം ചോദിക്കാനായിട്ടുണ്ട് - എനിക്ക് എത്ര കൂട്ടുകൾ ഉണ്ടെന്നല്ല, ഞാൻ ആർക്കൊക്കെ കൂട്ടാകുന്നുണ്ട് എന്ന്. ഒരാൾക്കു കൂട്ടിരിക്കുകയെന്നാൽ അയാൾക്ക് എന്റെ സ്വന്തമായ സമയം ഭാഗിച്ചുനല്കുകയെന്നാണ്. ജീവിതത്തിന്റെ ഒരു ഭാഗം ഒരാൾക്കായി മുറിച്ചുനല്കുകയെന്നാണ്. ഒരിക്കലും തിരികെ തരാനോ പകരം വയ്ക്കാനോ പറ്റാത്ത സമ്മാനം. അതുകൊണ്ടാണല്ലോ കദനത്തിന്റെ അഗ്നിശരങ്ങളേറ്റു വീണുപോയ നിനക്കു കരുണയുടെ ചിലമ്പൊലി കൊണ്ടെങ്കിലും കൂട്ടിരുന്നവരോട് ഇത്രയും പഥ്യം. നിനക്കു സമ്മാനിക്കാനാകുന്നതിൽ ഏറ്റവും വലുത് നിന്റെ സമയം തന്നെയാണ്. രണ്ടുപക്ഷമില്ല. അത് നൽകാനായി ദൂരെയെങ്ങും പോകേണ്ടതില്ല. നിന്റെ വീടിന്റെ നാലു ചുമരുകൾക്കുള്ളിൽ ഉള്ളവർക്ക് അത് ആദ്യം നൽകാനാകട്ടെ. നീ ചുറ്റുമുള്ളവർക്കു സമയം നൽകാൻ തയാറായാൽ ഈ ക്രിസ്മസിന് അവൻ പിറക്കുന്നത് പുൽക്കൂട്ടിൽ ആയിരിക്കില്ല, നിന്റെ ഹൃദയത്തിലായിരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.