“ഞാൻ എസ്എഫ്ഐ പീഡനത്തിന്റെ രക്തസാക്ഷി”
Sunday, March 3, 2024 12:45 AM IST
തിരുവനന്തപുരം: എഴുപതുകളിൽ കെഎസ്യു നേതാവായിരുന്നപ്പോൾ എസ്എഫ്ഐയുടെ ക്രൂര പീഡനത്തിന് ഇരയായ ജീവിക്കുന്ന രക്തസാക്ഷിയാണ് താൻ എന്നു കോണ്ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. യൂണിവേഴ്സിറ്റി കോളജിൽ പഠിക്കുന്പോഴാണ് കോളജിന്റെ രണ്ടാം നിലയിൽനിന്നു എസ്എഫ്ഐക്കാർ തന്നെ താഴേക്ക് വലിച്ചെറിഞ്ഞത്.
നട്ടെല്ലിനും സുഷുമ്നാകാണ്ഡത്തിനും ഗുരുതരമായ ക്ഷതമുണ്ടായതിനെത്തുടർന്ന് അരയ്ക്കു താഴെ നാഡീ വ്യവസ്ഥയ്ക്കും കാലുകളിലെ പേശീ വ്യൂഹത്തിനും ക്രമേണ ബലക്ഷയമുണ്ടായി. അതുകൊണ്ടാണ് കുടുംബ ജീവിതം ഒഴിവാക്കേണ്ടിവന്നത്. ശാരീരിക അവശതകളുടെ കടുത്ത വേദന പേറുന്പോഴും മനഃശക്തി കൊണ്ടാണ് പൊതുജീവിതത്തിൽ സജീവമായി ഇപ്പോഴും നിലനിൽക്കുന്നത്.
തന്നെ പീഡിപ്പിച്ച പലരും ഇന്നും ജീവിച്ചിരിപ്പുണ്ടെങ്കിലും അവരോട് ഒരിക്കലും പകയോ വിദ്വേഷമോ പുലർത്തിയിട്ടില്ല. സിദ്ധാർഥന്റെ ജീവിതം അപഹരിച്ച ക്രൂരത കണ്ടപ്പോൾ എസ്എഫ്ഐയുടെ പഴയ കിരാതവാഴ്ച ഓർമിച്ചെന്നു മാത്രം- ചെറിയാൻ ഫിലിപ്പ് പറഞ്ഞു.