ചെറുതല്ല പ്രതിസന്ധി മുനന്പത്തുള്ളത് ഭൂരിപക്ഷവും മത്സ്യത്തൊഴിലാളികളാണ്. നികുതിയടച്ച രസീതും കൈവശാവകാശ രേഖയും ഹാജരാക്കി ബാങ്ക് വായ്പയെടുത്തും മറ്റും മക്കളുടെ വിദ്യാഭ്യാസം, വിവാഹം, വീടുനിർമാണം, ചികിത്സ തുടങ്ങി വിവിധ ആവശ്യങ്ങൾ നിറവേറ്റി വന്നിരുന്ന പ്രദേശവാസികളാണ് ഇപ്പോൾ വെട്ടിലായിട്ടുള്ളത്. ഭൂമിയുടെ നികുതി അടയ്ക്കാനാകാത്തതിനാൽ ലൈഫ് പദ്ധതിയിലെ വീട് കിട്ടാക്കനിയായവരും മുനന്പത്തുണ്ട്. തങ്ങൾക്കെതിരേയുള്ള റവന്യൂ വകുപ്പിന്റെ നടപടിയിൽ ഗൂഢാലോചനയും ദുരൂഹതയുമുണ്ടെന്നാണ് തീരവാസികളുടെ ആരോപണം.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ എംഎൽഎ വിഷയം നേരത്തേ നിയമസഭയിൽ അവതരിപ്പിച്ചിരുന്നു. തുടർന്ന് നികുതി സ്വീകരിക്കാൻ റവന്യൂ വകുപ്പ് ഉത്തരവിട്ടെങ്കിലും ഇതിനെതിരേ വഖഫ് സംരക്ഷണ സമിതിയുടെ പേരിൽ ഹൈക്കോടതി സിംഗിൾ ബഞ്ചിലെത്തിയ ഹർജിയിൽ അതും സ്റ്റേ ചെയ്തു. സ്റ്റേ ഒഴിവായിക്കിട്ടാനുള്ള നിയമപോരാട്ടത്തിലാണ് മുനമ്പം ഭൂസംരക്ഷണ സമിതി.
പ്രതീക്ഷ കോടതിയിൽ തങ്ങളുടെ ഭൂമിയുടെ അവകാശത്തിലുള്ള പ്രശ്നപരിഹാരത്തിന് ഇനി കോടതിയിലാണ് പ്രതീക്ഷയെന്ന് മുനമ്പം ഭൂസംരക്ഷണ സമിതിക്കു നേതൃത്വം നൽകുന്ന സെബാസ്റ്റ്യൻ പാലയ്ക്കൽ പറയുന്നു. വിഷയത്തിൽ വ്യക്തികളും സംഘടനകളും നൽകിയ അഞ്ചു കേസുകൾ ഹൈക്കോടതിയിലുണ്ട്.
ഒരു പ്രദേശത്തെ 650ഓളം കുടുംബങ്ങളെ ബാധിക്കുന്ന ഇത്രയും ഗൗരവമായ കേസുകൾ കോടതിയിൽ അനന്തമായി നീണ്ടുപോകുന്നതിൽ ആശങ്കയുണ്ട്. തർക്കം ട്രൈബ്യൂണലിലേക്കു വിടുമെന്നും സൂചനയുണ്ട്. സുപ്രീംകോടതി വരെ പോകേണ്ടി വന്നാലും തങ്ങൾ പിന്മാറില്ലെന്നും സെബാസ്റ്റ്യൻ പറഞ്ഞു.
സർക്കാരിനു മൗനമോ? വഖഫ് ബോർഡിന്റെ അവകാശവാദം സംബന്ധിച്ച വിഷയത്തിൽ ആദ്യഘട്ടത്തിൽത്തന്നെ സംസ്ഥാനസർക്കാർ രമ്യമായ പരിഹാരത്തിനു ശ്രമം നടത്തിയില്ലെന്ന് ആരോപണമുണ്ട്. സർക്കാർ വിഷയത്തിന്റെ ഗൗരവം പഠിച്ചിട്ടുപോലുമില്ലെന്നാണു ഭൂസംരക്ഷണസമിതി ചൂണ്ടിക്കാട്ടുന്നത്. വഖഫ് ബോർഡിനെയും തീരവാസികളുടെ പ്രതിനിധികളെയും വിളിച്ചിരുത്തി സംസാരിക്കാനും ശ്രമങ്ങളുണ്ടായില്ല.