മലയോര ഹൈവേ : ഈ വർഷം പൂർത്തിയാക്കാൻ കഴിയുമെന്നു മന്ത്രി
Wednesday, June 12, 2024 1:27 AM IST
തിരുവനന്തപുരം: തിരുവനന്തപുരം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിലെ കൂടുതൽ റീച്ചുകളിൽ ഈ വർഷം മലയോരഹൈവേ പ്രവൃത്തി പൂർത്തീകരിക്കുവാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു.
പ്രവൃത്തി സംബന്ധിച്ച കൃത്യമായ പരിശോധനയും അവലോകന യോഗങ്ങളും ചേർന്ന് ഓരോ റീച്ചിലെയും പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടാണ് മുന്നോട്ടുപോകുന്നത്. കാസർഗോഡ് ജില്ലയിലെ മലയോരഹൈവേ പ്രവൃത്തി പൂർത്തിയാക്കാനും യോജിച്ച ഇടപെടൽ തുടരുമെന്നും സി.എച്ച്. കുഞ്ഞന്പുവിന്റെ സബ്മിഷന് മറുപടിയായി മന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ സംബന്ധിച്ച് സുപ്രധാന പദ്ധതിയാണ് മലയോര ഹൈവേ നിർമാണം. കാസർഗോഡ് ജില്ലയിൽ കോളിച്ചാൽ-ചെറുപുഴ, ചേവാർ-എടപ്പറന്പ് റീച്ചുകളിൽ പ്രവൃത്തി അതിവേഗം പുരോഗമിക്കുന്നു. ഈ വർഷം ഈ രണ്ട് റീച്ചുകളും പൂർത്തിയാക്കാനാകും. കോളിച്ചാൽ-എടപ്പറന്പ് റീച്ചിൽ വനഭൂമിയിലൂടെ കടന്നുപോകുന്ന ഭാഗത്താണ് ഇനി നിർമാണം ആരംഭിക്കാനുള്ളത്. ഇവിടെ വനഭൂമിക്ക് പകരം ഭൂമി കണ്ടെത്തിയിട്ടുണ്ട്.
ഈ ഭൂമി കൈമാറുന്നതിനുള്ള രൂപരേഖ തയാറാക്കി വരുന്നു. സമയബന്ധിതമായി രൂപരേഖ തയാറാക്കി ഭൂമി കൈമാറ്റ നിർദേശം സമർപ്പിക്കുമെന്നാണ് ജില്ലാ കളക്ടർ അറിയിച്ചത്. കാവുങ്കൽ പാലം-അനുബന്ധ റോഡ് എന്നിവയുടെ അലൈൻമെന്റിന് അന്തിമരൂപം നൽകിയിട്ടുണ്ട്. ഇവിടെ സ്ഥലം ഫ്രീ സറണ്ടറായി ലഭിക്കുന്ന നടപടി പുരോഗമിക്കുന്നു.
പള്ളാഞ്ചി പാലത്തിന്റെ വിശദ പഠന റിപ്പോർട്ട് വനഭൂമി കണ്ടെത്തിയശേഷം സമർപ്പിക്കാനാണ് കിഫ്ബി നിർദേശിച്ചത്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് 793.68 കിലോമീറ്റർ റോഡാണ് മലയോര ഹൈവേയായി വികസിപ്പിക്കുന്നത്. ഇതിൽ 488.63 കിലോമീറ്റർ റോഡ് നിർമാണം സാങ്കേതികാനുമതി നൽകി ടെൻഡർ ചെയ്തു. 297.595 കിലോമീറ്റർ പ്രവൃത്തി പുരോഗമിക്കുന്നു. 149.175 കിലോമീറ്റർ റോഡിന്റെ പ്രവൃത്തി പൂർത്തിയാക്കി.
പുറമെ 305.05 കിലോമീറ്ററിന് സാന്പത്തികാനുമതി ലഭിച്ചിട്ടുമുണ്ട്. ഇതിൽ സാങ്കേതിക അനുമതിക്കായുള്ള നടപടി പുരോഗമിക്കുന്നതായും മന്ത്രി പറഞ്ഞു.