സംസ്ഥാന പോലീസ് മേധാവിപ്പട്ടികയിലുള്ള രവത ചന്ദ്രശേഖർ കേന്ദ്ര സെക്രട്ടറി പദവിയിലേക്ക്
Monday, June 16, 2025 5:31 AM IST
തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി പട്ടികയിൽ രണ്ടാമനായ കേരള കേഡറിലെ മുതിർന്ന ഡിജിപിമാരിൽ ഒരാളായ രവത ചന്ദ്രശേഖറിനെ കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റിൽ സെക്രട്ടറി പദവിയിൽ സ്ഥാനക്കയറ്റത്തോടെ നിയമിച്ചു. പ്രധാനമന്ത്രി അടക്കമുള്ളവരുടെ സുരക്ഷാ ചുമതലയുള്ള സെക്രട്ടറി തസ്തികയിലാണ് നിയമനം. സംസ്ഥാന പോലീസ് മേധാവിയെ തെരഞ്ഞെടുക്കാനുള്ള യുപിഎസ്സി യോഗം അടുത്തയാഴ്ച ചേരാനിരിക്കേയാണ് രവത ചന്ദ്രശേഖറിനു പുതിയ നിയമനം നൽകിയത്.
സംസ്ഥാനത്തെ മുതിർന്ന ഡിജിപിമാരിൽ രണ്ടാമനായ രവതചന്ദ്രശേഖർ സംസ്ഥാന പോലീസ് മേധാവിയെ തെരഞ്ഞെടുക്കാൻ സംസ്ഥാന സർക്കാർ, യുപിഎസ്സിക്കു നൽകിയ പട്ടികയിൽ രണ്ടാമനാണ്. ഏറെ നാളായി കേന്ദ്ര ഡെപ്യൂട്ടേഷനിലായിരുന്ന അദ്ദേഹം നിലവിൽ ഇന്റലിജൻസ് ബ്യൂറോയുടെ സ്പെഷൽ ഡയറക്ടറാണ്. അടുത്തയാഴ്ച അദ്ദേഹം കേരളത്തിലെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തുമെന്ന സൂചനയുമുണ്ട്.
സംസ്ഥാന പോലീസ് മേധാവിയായി പരിഗണിക്കുന്നവരുടെ പട്ടികയിൽ തന്റെ പേരും ഉൾപ്പെടുത്തണമെന്നും പദവി നൽകിയാൽ കേരളത്തിൽ മടങ്ങിയെത്തുമെന്നും അദ്ദേഹം സംസ്ഥാന സർക്കാരിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ യുപിഎസ്സിക്കു നൽകിയ പട്ടികയിൽ ഉൾപ്പെടുത്തിയത്.
നിലന്പൂർ ഉപതെരഞ്ഞെടുപ്പു നടക്കുന്നതിനാൽ ഇതിനു ശേഷമേ സംസ്ഥാന പോലീസ് മേധാവിയെ തെരഞ്ഞെടുക്കാനുള്ള സമിതി ഡൽഹിയിൽ ചേരാവു എന്ന് സംസ്ഥാന ചീഫ് സെക്രട്ടറിയും നിലവിലെ സംസ്ഥാന പോലീസ് മേധാവിയും യുപിഎസ്സി ചെയർമാനെ അറിയിച്ചിരുന്നു. ഉപതെരഞ്ഞെടുപ്പു ക്രമീകരണങ്ങളുടെ ചുമതലയുള്ള സാഹചര്യത്തിലാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്. സംസ്ഥാന പോലീസ് മേധാവിയെ തെരഞ്ഞെടുക്കാനുള്ള സമിതിയിൽ ചീഫ് സെക്രട്ടറിയും ഡിജിപിയും അംഗങ്ങളാണ്. ഇതിനാൽ അടുത്തയാഴ്ച മാത്രമേ യുപിഎസ്സി സമിതി യോഗം ചേരാൻ സാധ്യതയുള്ളുവെന്ന സൂചനയുമുണ്ട്.
പോലീസ് മേധാവിയുടെ പട്ടികയിൽ മൂന്നാമതുള്ള യോഗേഷ് ഗുപ്ത ഇഡി ഡയറക്ടറാകാൻ കേന്ദ്ര അനുമതി നൽകിയിട്ടും കേരളം ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാത്തതു വിവാദമാണ്. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇതുസംബന്ധിച്ചു തുടർച്ചയായ മൂന്നു കത്തു നൽകിയിട്ടും പിരഗണിക്കാത്തതിനെ തുടർന്നു കഴിഞ്ഞ ജൂണ്‍ ഒന്നിനു മുഖ്യമന്ത്രിയുടെ പോർട്ടലിലേക്ക് അപേക്ഷ നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ പോർട്ടലിൽ ഡിജിപി പരാതി നൽകിയിട്ടും പരിഗണിക്കാത്ത സംഭവം ഇന്നലെ ദീപിക റിപ്പോർട്ട് ചെയ്തിരുന്നു.
ബിഎസ്എഫിൽ നിന്നു മാതൃകേഡറിലേക്കു മടക്കി അയച്ച നിതിൻ അഗർവാൾ, വിജിലൻസ് മേധാവി മനോജ് ഏബ്രഹാം, കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള സുരേഷ് രാജ് പുരോഹിത്, തൃശൂർ പൂരം കലക്കാൻ ശ്രമിച്ചെന്ന് ആരോപണം നേരിടുന്ന എഡിജിപി എം.ആർ. അജിത്കുമാർ തുടങ്ങിയവരാണ് പട്ടികയിലുള്ള മറ്റുള്ളവർ. ജൂണ്‍ 30നാണ് നിലവിലെ സംസ്ഥാന പോലീസ് മേധാവിയുടെ കാലാവധി അവസാനിക്കുന്നത്.