ക്ഷേമനിധി ആനുകൂല്യങ്ങളില്ല, ആശമാർക്ക് വർധനയില്ല; വേണ്ടപ്പെട്ടവർക്ക് വാരിക്കോരി നൽകാൻ സർക്കാർ
സ്വന്തം ലേഖകൻ
Monday, June 16, 2025 5:31 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമനിധി ബോർഡുകളിലെ ഗുണഭോക്താക്കൾക്ക് ആനുകൂല്യങ്ങളിൽ പലതും കുടിശിക. നാലു മാസത്തിലേറെയായി സമരമുഖത്തുള്ള ആശമാർക്ക് അവഗണന. ഇതിനിടെ വേണ്ടപ്പെട്ടവർക്ക് സർക്കാർ വാരിക്കോരി നൽകുകയാണെന്ന ആരോപണം ശക്തമാകുന്നു.
പിഎസ്സി ചെയർമാനും അംഗങ്ങൾക്കും മുതൽ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ സംഘങ്ങൾക്കു വരെ വൻതോതിൽ ശന്പളം വർധിപ്പിച്ചത് കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിലാണ്. കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡിലെയും തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിലെയും അടക്കമുള്ള അംഗങ്ങൾക്ക് ക്ഷേമനിധി ആനുകൂല്യങ്ങൾ കുടിശികയായിട്ട് മാസങ്ങളും വർഷങ്ങളുമായി.
127 ദിവസമായി സമരമുഖത്തുള്ള ആശമാരുടെ ആവശ്യങ്ങളോടു മുഖം തിരിക്കുന്ന സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്ന വിമർശനവുമുണ്ട്. വിദ്യാഭ്യാസ ആനുകൂല്യങ്ങൾ, വിവാഹ ധനസഹായം, പ്രസവാനുകൂല്യം, ചികിത്സാ ആനുകൂല്യം, കുടുംബാംഗങ്ങൾക്കുള്ള മരണാനന്തര ആനുകൂല്യങ്ങൾ അടക്കം കുടിശികയാണ്. ഇതു കൊടുത്തു തീർക്കണമെന്ന ആവശ്യം നിരന്തരം ഉന്നയിച്ചിട്ടും ക്ഷേമനിധി ബോർഡുകൾക്ക് ആവശ്യമായ സാന്പത്തിക സഹായം നൽകാൻ സർക്കാർ തയാറാകുന്നില്ലെന്ന പരാതിയാണ് അംഗങ്ങൾ ഉന്നയിക്കുന്നത്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്റെ 12 അംഗങ്ങളുള്ള സോഷ്യൽ മീഡിയ സംഘത്തിന്റെ ശന്പളം വീണ്ടും ഉയർത്തി. ഇപ്പോൾ അഞ്ചു ശതമാനം വർധനയാണ് വരുത്തിയത്. ഏതാനും മാസങ്ങൾക്കു മുൻപും സോഷ്യൽ മീഡിയ സംഘത്തിന്റെ ശന്പളം വർധിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം ഹൈക്കോടതിയിലെ ഗവ, പ്രോസിക്യൂട്ടർമാരുടെയും ജില്ലകളിലെ കോടതികളിലെ പ്രോസിക്യൂട്ടർമാരുടെയും ശന്പളം ഉയർത്തിയിരുന്നു.
കഴിഞ്ഞ ഫെബ്രുവരി മുതൽ ജൂണ് വരെ പിഎസ്സി ചെയർമാന്റെയും അംഗങ്ങളുടെയും ശന്പളവും ക്ഷാമബത്തയും രണ്ടു തവണയാണ് സർക്കാർ ഉയർത്തിയത്. ആദ്യതവണ ലക്ഷങ്ങളുടെ ശന്പള വർധനയാണു വരുത്തിയത്. പിന്നീട് ക്ഷാമബത്തയും കേന്ദ്ര നിരക്കിൽ വർധിപ്പിച്ചു. സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്തയും ക്ഷാമാശ്വാസവും കുടിശികയായി കിടക്കുന്പോഴാണ് സർക്കാർ നടപടിയെന്ന ആരോപണവും ഉയരുന്നു.