വീണ്ടും ഐഎഎസ്- സർക്കാർ പോര്
കെ. ഇന്ദ്രജിത്ത്
Monday, June 16, 2025 5:31 AM IST
തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്കു ശേഷം സംസ്ഥാനത്തു വീണ്ടും ഐഎഎസ് ഉദ്യോഗസ്ഥരും സർക്കാരും തമ്മിലുള്ള പോരിനു കളമൊരുങ്ങുന്നു. ഐഎഎസ് ഉദ്യോഗസ്ഥരുടെ അധികാരം കവർന്നെടുക്കുന്നതിനായി വിരമിച്ച ഉദ്യോഗസ്ഥരെ പ്രതിഷ്ഠിച്ച് സർക്കാർ കാര്യങ്ങൾ ചട്ടവിരുദ്ധമായി നടപ്പാക്കാൻ എക്സ് ഒഫിഷ്യോ സെക്രട്ടറിക്ക് അധികാരം നൽകുന്ന റൂൾസ് ബിസിനസ് ഭേദഗതിക്കെതിരേ നിയമപോരാട്ടത്തിന് ഒരുങ്ങാൻ ഐഎഎസ് അസോസിയേഷൻ ആലോചന തുടങ്ങി.
സർക്കാർ തലത്തിൽ ഉന്നത പദവി വഹിക്കുന്ന വിരമിച്ച ഉദ്യോഗസ്ഥർ നടത്തുന്ന ചില നിയമനങ്ങൾക്ക് അടക്കം നിയമസാധുത നൽകുന്നതിനാണ് എക്സ് ഒഫിഷ്യോ സെക്രട്ടറിക്ക് അധികാരം നൽകി വിജ്ഞാപനം ഇറക്കിയതെന്നാണ് ഒരു വിഭാഗം ഐഎഎസ് ഉദ്യോഗസ്ഥരുടെ അഭിപ്രായം.
കേന്ദ്ര സർക്കാർ മാതൃകയിലാണ് സെക്രട്ടറിക്കു പകരം എക്സ് ഒഫിഷ്യോ സെക്രട്ടറിക്കുള്ള അധികാരമെന്നു വിജ്ഞാപനത്തിൽ പറയുന്നുണ്ടെങ്കിലും കേന്ദ്ര ചട്ടം ദുർവ്യാഖ്യാനം നടത്തിയാണ് സംസ്ഥാനത്തു ഭേദഗതി വരുത്തിയതത്രേ. കേന്ദ്ര ഡെപ്യൂട്ടേഷനിൽ എത്തുന്നവർ അടക്കമുള്ള അണ്ടർ സെക്രട്ടറി റാങ്കിനു മുകളിലുള്ളവർക്ക് ചില പ്രത്യേക ഫയലുകളിൽ തീരുമാനമെടുക്കാൻ വേണ്ടി മാത്രമാണ് അധികാരം കേന്ദ്രത്തിൽ നൽകിയിട്ടുള്ളതെന്നും അവർ പറയുന്നു.
ആഭ്യന്തര മന്ത്രാലയം അടക്കമുള്ള സ്ഥലങ്ങളിൽ സംസ്ഥാനത്തെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥർ ഡെപ്യൂട്ടേഷനിൽ എത്താറുണ്ട്. ഇത്തരം ചുരുക്കം മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥർക്ക് സെക്രട്ടറിയുടെ അധികാരം നൽകാൻ വേണ്ടി മാത്രമാണ് കേന്ദ്രത്തിൽ എക്സ് ഒഫിഷ്യോ സെക്രട്ടറി പദം ഉപയോഗിക്കുന്നത്.
എന്നാൽ, ഇവിടെ കേന്ദ്ര ചട്ടത്തെ ദുർവ്യാഖ്യാനം നടത്തുകയാണ്. ഭാവിയിൽ ഐഎഎസ് ഉദ്യോഗസ്ഥരുടെ തസ്തികകൾക്കു പകരം എല്ലാ വകുപ്പുകളിലും എക്സ് ഒഫിഷ്യോ സെക്രട്ടറിമാരെ നിയമിച്ചു എല്ലാ ഫയലിലും തീരുമാനമെടുക്കാം.
പാർട്ടി അനുഭാവികളെ നിയമിച്ച് അവർക്ക് എല്ലാ സർക്കാർ ഫയലിലും തീരുമാനമെടുക്കാൻ അധികാരം നൽകുന്നത് ഏറെ പ്രതിസന്ധികൾക്ക് ഇടയാക്കും. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരായ സെക്രട്ടറിമാർ പലരും നോക്കുകുത്തികളാകുമെന്ന അഭിപ്രായവുമുണ്ട്. വിജ്ഞാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു സർക്കാരിനു കത്തു നൽകണം. ഇതിൽ തീരുമാനമുണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കണമെന്ന അഭിപ്രായമാണ് ഒരു വിഭാഗം ഉയർത്തുന്നത്.
ഇവിടെ ശാസ്ത്ര- സാങ്കേതിക വകുപ്പിലും കെ ഡിസ്കിലും കിഫ്ബിയിലും ആസൂത്രണ വകുപ്പിലും എക്സ് ഒഫിഷ്യോ സെക്രട്ടറിമാരുണ്ട്. ഭേദഗതിയിലൂടെ തസ്തികകൾക്കെല്ലാം നിയമപ്രാബല്യമാകും. സംസ്ഥാന സർക്കാരിലെ ഉദ്യോഗസ്ഥ ശ്രേണിയിൽ സെക്രട്ടറിക്ക് താഴെ എക്സ് ഒഫിഷ്യോ സെക്രട്ടറിയെ ഉൾപ്പെടുത്തി റൂൾസ് ഓഫ് ബിസിനസ് ഭേദഗതി ചെയ്ത് വിജ്ഞാപനമിറക്കിയതു വഴി സർക്കാരിന്റെ എല്ലാ ഉത്തരവുകളിലും ഒപ്പിടാൻ എക്സ് ഒഫിഷ്യോ സെക്രട്ടറിമാർക്ക് അധികാരം വരും.
വിരമിച്ച മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർ അടക്കമുള്ളവർ വഹിക്കുന്ന സ്ഥാനങ്ങളിൽ നടത്തിയ പാർട്ടി നിയമനങ്ങളുമായി ബന്ധപ്പെട്ടുള്ള ചില കേസുകൾ അടുത്ത ദിവസം ഹൈക്കോടതിയുടെ പരിഗണനയ്ക്കു വരുന്നുണ്ട്. ഇതിൽ നിന്നു രക്ഷപ്പെടാൻ കൂടിയാണ് ഇപ്പോൾ ഇത്തരമൊരു റൂൾസ് ഓഫ് ബിസിനസ് ഭേദഗതി കൊണ്ടുവന്നതെന്ന ആരോപണവും ശക്തമാണ്. എക്സ് ഒഫിഷ്യോ സെക്രട്ടറിയുടേത് പുതിയ കാറ്റഗറിയല്ലെന്നും വിജ്ഞാപനത്തിന് ഒപ്പമുള്ള വിശദീകരണത്തിൽ വ്യക്തമാക്കുന്നുണ്ട്.