കെനിയയിലെ അപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു
Monday, June 16, 2025 5:31 AM IST
കൊച്ചി: കെനിയയിലെ നെഹ്റൂറുവില്‍ വിനോദ യാത്രാസംഘം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്നലെ രാവിലെ ഒമ്പതരയോടെ ഖത്തര്‍ എയർവേയ്സ് വിമാനത്തിലാണ് മൃതദേഹങ്ങള്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ കൊണ്ടുവന്നത്.
മൂവാറ്റുപുഴ സ്വദേശിനി ജസ്ന (29), മകള്‍ റൂഹി മെഹ്റിന് ( ഒന്നര വയസ്), മാവേലിക്കര ചെറുകോല്‍ സ്വദേശിനി ഗീത ഷോജി ഐസക്ക് (58), പാലക്കാട് മണ്ണൂര്‍ സ്വദേശിനി റിയ ആന്‍ (41), മകള്‍ ടൈറ റോഡ്രിഗസ് (7) എന്നിവരുടെ മൃതദേഹങ്ങളാണ് നാട്ടിലേക്ക് എത്തിച്ചത്. സംസ്ഥാന സര്‍ക്കാരിനു വേണ്ടി മന്ത്രി പി. രാജീവ് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി അന്ത്യോപചാരം അര്‍പ്പിച്ചു.
മരിച്ച ജസ്നയുടെ ഭര്‍ത്താവ് മുഹമ്മദ് ഹനീഫ, റിയയുടെ ഭര്‍ത്താവ് ജോയല്‍, മകന് ട്രാവീസ് എന്നിവര്‍ക്കും അപകടത്തില്‍ പരിക്കേറ്റിരുന്നു. നാട്ടിലേക്ക് എത്തിയ ഇവരെ തുടര്‍ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് മാറ്റി.
മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി വീടുകളിലേക്ക് കൊണ്ടുപോയി. ജസ്ന, മകള്‍ റൂഹി മെഹ്റിന്, റിയ, മകന് ടൈറ റോഡ്രിഗസ് എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്നലെത്തന്നെ സംസ്കരിച്ചു. മാവേലിക്കര സ്വദേശി ഗീതയുടെ മൃതദേഹം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
നോര്‍ക്ക് റൂട്സ് ജനറല്‍ മാനേജര്‍ ടി. രശ്മി, എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജി. മനു, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും അന്ത്യോപചാരം അര്‍പ്പിച്ചു. കഴിഞ്ഞ ഒമ്പതിന് ഇന്ത്യന്‍ സമയം വൈകിട്ട് എഴിനാണ് 28 പേരടങ്ങുന്ന ഇന്ത്യന്‍സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തില്‍ പെട്ടത്. ഖത്തറില്‍നിന്നു വിനോദസഞ്ചാരത്തിനായി എത്തിയതായിരുന്നു ഇവര്‍. നെയ്റോബിയില്‍നിന്നു 150 കിലോമീറ്റര്‍ അകലെ നെഹ്റൂറുവിലായിരുന്നു അപകടം. ബസ് താഴ്ചയിലേയ്ക്ക് മറിയുകയായിരുന്നു.