കേരളത്തിന്റെ ഭരണമാറ്റത്തുടക്കം നിലന്പൂരിൽനിന്ന്: പ്രിയങ്ക ഗാന്ധി
Monday, June 16, 2025 5:31 AM IST
എടക്കര: നിലന്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് ക്യാന്പിനെ ഇളക്കിമറിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കഗാന്ധി എംപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. ഇരട്ടിശക്തിയോടെ തനിക്ക് പ്രവർത്തിക്കാൻ ആര്യാടൻ ഷൗക്കത്തിനെ വിജയിപ്പിക്കണമെന്നും കേരളത്തിലെ ഭരണമാറ്റത്തിന്റെ തുടക്കം നിലന്പൂരിൽ നിന്നാകുമെന്നും പ്രിയങ്കഗാന്ധി പറഞ്ഞു.
യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ പ്രചാരണ പരിപാടിയുടെ ഭാഗമായി മൂത്തേടത്ത് നടത്തിയ റോഡ് ഷോയ്ക്ക് ശേഷം പ്രവർത്തകരെ അഭിസംബോധന ചെയ്തു പ്രസംഗി ക്കുകയായിരുന്നു അവർ. നിലന്പൂരിലെ വലിയ പ്രശ്നം വന്യജീവി സംഘർഷമാണ്. വന്യമൃഗ ആക്രമണങ്ങൾ തടയാൻ സർക്കാർ ഒന്നും ചെയ്യുന്നില്ല.
അടുത്തിടെ വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെട്ട ഏഴാമത്തെ ആളുടെ വീട്ടിൽ സന്ദർശനം നടത്തിയിട്ടാണ് ഞാൻ വരുന്നത്. അനധികൃത വൈദ്യുതി കെണിയിൽ പെട്ട് അനന്തു എന്ന വിദ്യാർഥിയുടെ ജീവൻ നഷ്ടപ്പെട്ടു. ആ കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുന്നു. ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകേണ്ടത് സർക്കാരിന്റെ കടമയാണ്.
മലയോരത്തെ ജനങ്ങളെ സംരക്ഷിക്കാൻ യുഡിഎഫ് പ്രവർത്തകർ രംഗത്തിറങ്ങണം. ആശാവർക്കർമാർ അവരുടെ അടിസ്ഥാന ആവശ്യത്തിനുവേണ്ടി പ്രതിഷേധിക്കേണ്ട അവസ്ഥയിലാണ്. അവർക്ക് ലഭിക്കേണ്ട അംഗീകാരവും സേവന വേതന വ്യവസ്ഥകളും സർക്കാർ നൽകുന്നില്ല. ക്ഷേമപെൻഷൻ നൽകുന്നതിലും സർക്കാരിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായി. നിങ്ങൾ തെരഞ്ഞെടുക്കുന്ന ഒരു സർക്കാരിന് നിങ്ങളോട് ഉത്തരവാദിത്വം നിർവഹിക്കുവാൻ ബാധ്യതയുണ്ടെന്നും പ്രിയങ്ക പറഞ്ഞു.