അഹമ്മദാബാദ്: കേരളം, തമിഴ്നാട്, ലക്ഷദ്വീപ് തീരങ്ങളിൽ വീശിയടിച്ച ഓഖി ചുഴലിക്കാറ്റ് ഗുജറാത്തിലെത്തി. ഇതേത്തുടർന്ന് സൂറത്തിലും അഹമ്മദാബാദിലും ഇന്നലെ അർധരാത്രി മുതൽ മഴ കനത്തു. സൂറത്തിന്റെ തീരങ്ങളിലാണ് ഓഖി ആദ്യമെത്തിയത്. നാശനഷ്ടമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. മണിക്കൂറിൽ 70 കിലോമീറ്റർ വേഗത്തിലാണ് ഓഖിയുടെ സഞ്ചാരം. ബോടാഡ്, ആർവല്ലി, ഛോട്ടാ ഉദയ്പുർ, ദഹോദ്, മഹിസാഗർ, സബർകാന്ത, നവശ്രീ, രാജ്കോട് എന്നീ തീരദേശ ജില്ലകളിൽ കനത്ത മഴ പെയ്യുന്നതായി ഗുജറാത്ത് റവന്യു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പങ്കജ് കുമാർ പറഞ്ഞു.
ദക്ഷിണ ഗുജറാത്തിലെ ധർമാപുരിൽ ഇന്നലെ 25 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി. ഗുജറാത്ത് ചീഫ് സെക്രട്ടറി ജെ.എൻ. സിംഗിന്റെ അധ്യക്ഷതയിൽ തീരദേശ ജില്ലകളിലെ കളക്ടർമാരുമായി വീഡിയോ കോൺഫറൻസിംഗ് വഴി മുൻകരുതൽ നടപടികൾ വിലയിരുത്തി.
മൂന്നുദിവസത്തേക്ക് ആരും കടലിലിറങ്ങരുതെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മത്സ്യത്തൊഴിലാളികൾക്കു മുന്നറിയിപ്പു നല്കി. മഹാരാഷ്ട്രയുടെ തീരങ്ങളിലും കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മുംബൈ തീരങ്ങളിൽ ഇന്നലെ രാത്രിയോടെ മഴ ശക്തിപ്രാപിച്ചു.
മുംബൈ കിഴക്കുപടിഞ്ഞാറൻ എക്സ്പ്രസ് പാതയിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. മുംബൈ, സിന്ധുദുർഗ്, താനെ, റായ്ഗഡ്, പൽഘർ ജില്ലകളിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാർ ഇന്ന് അവധി നല്കി.
ഗുജറാത്തിൽ രക്ഷാപ്രവർത്തനത്തിനു സന്നദ്ധരായിരിക്കണമെന്നു ബിജെപി പ്രവർത്തകരോടു പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ നിർദേശിച്ചു. ഗുജറാത്തിലെ ഭാവ്നഗർ ജില്ലയിൽ ബിജെപി അധ്യക്ഷൻ അമിത് ഷാ നടത്താനിരുന്ന തെരഞ്ഞെടുപ്പു പ്രചാരണ പരിപാടി മാറ്റിവച്ചു. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്നലെ അൻജാറിൽ തെരഞ്ഞെടുപ്പു റാലിയിൽ പങ്കെടുത്തുവെങ്കിലും മോർബി, ധ്രംഗാധ്ര, സുരേന്ദ്ര നഗർ എന്നിവിടങ്ങളിൽ ഇന്നു നടക്കേണ്ട പരിപാടികൾ റദ്ദാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.