മുംബൈ-ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്കിൽ (പിഎൻബി)നിന്ന് 11,400 കോടി രൂപയുടെ പണത്തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്രവ്യാപാരി നീരവ് മോദിയുടെ ആഡംബര ഫ്ളാറ്റും ഫാം ഹൗസും ഉൾപ്പെടെ 523 കോടി രൂപ വിലവരുന്ന 21 വസ്തുവകകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി.
പണത്തട്ടിപ്പ് നിയമപ്രകാരം വസ്തുകൾ കണ്ടുകെട്ടാനുള്ള ഉത്തരവ് പുറപ്പെടുവിച്ചതായി അന്വേഷണംസംഘം അറിയിച്ചു. 81.16 കോടി രൂപ വിലയുള്ള ആഡംബര ഫ്ളാറ്റ്, സമുദ്രത്തിന് അഭിമുഖമായി മുംബൈ വർളിയിലുള്ള 15.45 കോടി രൂപ വിലയുള്ള സമുദ്ര മഹൽ അപ്പാർട്ട്മെന്റ് എന്നിവ ഉൾപ്പെടെ നീരവ് മോദി ആൻഡ് കന്പനിയുടെ ഉടമസ്ഥതയിലുള്ള 21 സ്ഥാവരവസ്തുക്കളാണ് കണ്ടുകെട്ടിയത്. ഇതിൽ ആറു വസതികൾ, പത്ത് ഓഫീസുകൾ, പൂനയിലെ രണ്ട് ഫ്ളാറ്റുകൾ, സോളാർ പ്ലാന്റ്, അലിബാഗിലെ ഫാം ഹൗസ്, അഹമ്മദ്നഗർ കർജാതിലെ 135 ഏക്കർ ഭൂമി എന്നിവ ഉൾപ്പെടുന്നു. ഇവയ്ക്കെല്ലാം കൂടി 523.72 കോടി രൂപ വിപണിവില വരും.
മോദിയുടെ ഉടമസ്ഥതയിലുള്ള രത്നങ്ങൾ, വ്രജം, ആഭരണങ്ങൾ, ഓഹരികൾ, ബാങ്ക് നിക്ഷേപം, കാറുകൾ തുടങ്ങിയവ ഫെബ്രുവരി 14ന് പിടിച്ചെടുത്തിരുന്നു.
ഇഡി കണ്ടുകെട്ടിയ പൂന ഹഡപ്സാറിലുള്ള ഫ്ളാറ്റുകൾ മോദിയുടെയും ഭാര്യ ആമിയുടെയും ഉടമസ്ഥതയിലുള്ളതാണ്. മുംബൈയിലെ ഫ്ളാറ്റ്സമുച്ചയവും ഓപേറ ഹൗസ് മേഖലയും മോദിയുടെ വജ്രസ്ഥാപനമായ ഫയർസ്റ്റാർട്ടർ ഡയമണ്ട് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലാണ്. നീരവ് മോദി ട്രസ്റ്റിന്റെ ഉടമസ്ഥതയിലാണ് 42.70 കോടി രൂപ വിലവരുന്ന ഫാം ഹൗസും അഹമ്മദ്നഗറിലെ 70 കോടി രൂപ വിലവരുന്ന 53 ഏക്കർ സോളാർ പടവും. മാർക് ബിസിനസ് എന്റർപ്രൈസസിന്റെ പേരിലാണ് 80 കോടി രൂപ വിലവരുന്ന രണ്ട് ഓഫീസ് കെട്ടിടം.
കേസിൽ ഇതുവരെ 6,393 കോടി രൂപ വിലവരുന്ന ആസ്തികൾ ഇഡി കണ്ടുകെട്ടിയിട്ടുണ്ട്.
ഇതിനിടെ, നീരവ് മോദി, ആമി, മോദിയുടെ അമ്മാവനും ഗീതാഞ്ജലി ജെം പ്രമോട്ടറുമായ മെഹുൽ ചോക്സി എന്നിവർ തിങ്കളാഴ്ച ഹാജരാകണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.