ന്യൂഡൽഹി: പ്രധാനമന്ത്രിപദത്തിനു യോജിക്കാത്ത വിധത്തിൽ ഭീഷണിയുടെ ഭാഷയിൽ സംസാരിക്കുന്ന നരേന്ദ്ര മോദിയെ താക്കീതുചെയ്യണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്കു മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ നേതൃത്വത്തിൽ എ.കെ. ആന്റണി അടക്കമുള്ള മുതിർന്ന കോണ്‍ഗ്രസ് നേതാക്കൾ കത്തു നൽകി. കർണാടകയിലെ ഹുബലിയിൽ മേയ് ആറിനു നടത്തിയ പ്രസംഗം ചൂണ്ടിക്കാട്ടിയാണ് കത്ത്.
മുൻ പ്രധാനമന്ത്രിമാർ എല്ലാവരുംതന്നെ തങ്ങളുടെ പദവിയുടെ അന്തസിന് അനുയോജ്യമായാണ് സംസാരിച്ചിരുന്നത്. പൊതു, സ്വകാര്യ ചടങ്ങുകളിലും ഇത് അനുവർത്തിച്ചിരുന്നു. എന്നാൽ, മോദി കോണ്‍ഗ്രസ് നേതാക്കൾക്കെതിരേ ഭീഷണി മുഴക്കിയാണ് പൊതുവേദിയിൽ പ്രസംഗിക്കുന്നത്. ഇതു വിമർശിക്കപ്പെടേണ്ടതാണ്. ഭരണഘടനാപരമായി ഭരണം നടക്കുന്ന 130 കോടി ജനങ്ങളുള്ള ഒരു ജനാധിപത്യരാജ്യത്തെ പ്രധാനമന്ത്രിയുടെ ഭാഷ ഇങ്ങനെയാകരുത്. മോദിയുടെ പ്രസംഗത്തിലെ വാക്കുകളും പരാമർശങ്ങളും കരുതിക്കൂട്ടിയുള്ളതും പ്രകോപനമുണ്ടാക്കി സമാധാനം തകർക്കുന്നതുമാണെന്നും കോണ്‍ഗ്രസ് കത്തിൽ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയുടെ പദവിയും അധികാരവും ഉപയോഗിച്ചു വ്യക്തിപരമായും രാഷ്ട്രീയപരമായും നേട്ടമുണ്ടാക്കുന്നതിനായി ഭീഷണിയുടെ ഭാഷയിലാണ് മോദി സംസാരിക്കുന്നത്. മേയ് ആറിന് കർണാടകയിലെ ഹുബലിയിൽ നടത്തിയ പ്രസംഗത്തിൽ കോണ്‍ഗ്രസിലെ അമ്മയും മകനും അതിരു വിടുന്നുവെന്നും അതിന്റെ ഫലം അനുഭവിക്കേണ്ടി വരുമെന്നുമാണ് മോദി പറഞ്ഞത്. ഈ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങളും കത്തിനൊപ്പം കൈമാറിയിട്ടുണ്ട്.
കോണ്‍ഗ്രസിനെതിരേ മാത്രമല്ല, ഒരു രാഷ്ട്രീയ പാർട്ടിക്കെതിരേയും പ്രധാനമന്ത്രി ഭീഷണി മുഴക്കില്ലെന്ന് ഉറപ്പുവരുത്തണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. മൻമോഹൻ സിംഗിനു പുറമേ എ.കെ ആന്റണി, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, ലോക്സഭാ നേതാവ് മല്ലികാർജുൻ ഖാർഗെ, പി. ചിദംബരം, കമൽനാഥ്, മോത്തിലാൽ വോറ, അഹമ്മദ് പട്ടേൽ, അംബികാ സോണി, ഡോ. കരണ്‍ സിംഗ്, അശോക് ഗെലോട്ട്, ആനന്ദ് ശർമ, ദിഗ് വിജയ് സിംഗ്, മുകുൾ വാസ്നിക് എന്നിവരാണ് രാഷ്ട്രപതിക്കു നൽകിയ കത്തിൽ ഒപ്പിട്ടിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.