ന്യൂഡൽഹി: റഫാലിൽ പിടിമുറക്കി പ്രതിപക്ഷം പോരടിക്കുന്പോൾ പിടിച്ചുനിൽക്കാൻ രാജ്യവ്യാപക പ്രതിരോധത്തിനൊരുങ്ങി ബിജെപിയും കേന്ദ്രസർക്കാരും. അടിമുടി അഴിമതിയുള്ള റഫാൽ വിമാനക്കരാറിൽ കേസ് രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം ഇന്നലെ ചീഫ് വിജിലൻസ് കമ്മീഷണറെ കണ്ടു. കഴിഞ്ഞ ദിവസം റഫാൽ വിഷയത്തിൽ കണ്ട്രോളർ ആന്‍ഡ് ഓഡിറ്റർ ജനറലുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് വിജിലൻസ് മേധാവിയെ കണ്ട് പരാതി നൽകിയത്.
ഫ്രഞ്ച് കന്പനിയായ ദ സോഏവിയേഷൻ, പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക് ലിമിറ്റഡുമായി കരാറിൽ ഏർപ്പെടാൻ തയാറായിരുന്നു എന്ന് ദ സോ മേധാവിതന്നെ വ്യക്തമാക്കുന്ന തെളിവുകളും കോണ്‍ഗ്രസ് പുറത്തു വിട്ടു. എച്ച്എഎലുമായി കരാറിൽ ഏർപ്പെടാനുള്ള നടപടികൾ അന്തിമഘട്ടത്തിലെത്തിയെന്നും ഇനി ഒപ്പിട്ടാൽ മതിയെന്നും എച്ച്എഎലിന്റെ മേധാവിയോടും വ്യോമസേനാ മേധാവിയോടും ദ സോ ഏവിയേഷൻ മേധാവി എറിക് ട്രാപ്പിയർ വ്യക്തമാക്കുന്ന ദൃശ്യം കോണ്‍ഗ്രസ് പുറത്തു വിട്ടു. ഇതോടെ കരാറിൽ പ്രധാനമന്ത്രി മോദി ഇടപെട്ട് റിലയൻസിനു വേണ്ടി അവസാന നിമിഷം അട്ടിമറി നടത്തിയെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ശക്തമാകുകയാണ്.
അതേസമയം, റഫാൽ വിഷയത്തിൽ സർക്കാർ നിലപാട് വിശദീകരിക്കാൻ രാജ്യവ്യാപകമായി പ്രചാരണവും പത്രസമ്മേളനങ്ങളും നടത്തുമെന്നാണ് പ്രതിരോധമന്ത്രി നിർമല സീതാരാമൻ ഇന്നലെ പറഞ്ഞത്. ഇത് കാഴ്ചപ്പാടുകൾ തമ്മിലുള്ള യുദ്ധമാണ്. ഇതിനെതിരേ പോരാടുമെന്നാണ് മന്ത്രി പറഞ്ഞത്. ഞങ്ങളിൽനിന്നു പലരും ഈ വിഷയത്തിൽ രാജ്യവ്യാപകമായി സംസാരിക്കും. യാഥാർഥ്യം പുറത്തുവരും. റഫാൽ ഇടപാട് തന്നെ ഇല്ലാതാക്കാനുള്ള ഗൂഢാലോചനയാണ് കോണ്‍ഗ്രസ് നടത്തുന്നതെന്നാണ് കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ആരോപിച്ചത്. മോദിയെ അധികാരത്തിൽ നിന്നു താഴെയിറക്കാൻ കോണ്‍ഗ്രസ് രാജ്യവിരുദ്ധ വിദേശ ശക്തികളുടെ സഹായം തേടുകയാണെന്നും മന്ത്രി ആരോ പിച്ചു.
അതിനിടെ, തന്റെ മണ്ഡലമായ അമേത്തിയിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ റഫാൽ വിഷയത്തിൽ ആഞ്ഞടിച്ചു. ""ഇന്ത്യയുടെ കമാൻഡർ ഇൻ തീഫ് ''എന്നാണ് മോദിയെ രാഹുൽ വിശേഷിപ്പിച്ചത്. റിലയൻസിനെ ഉൾപ്പെടുത്തുകയല്ലാതെ മറ്റു മാർഗമില്ലായിരുന്നെന്ന് മുൻ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വാ ഒളാന്ദിനെ ഉദ്ധരിച്ച് ഫ്രഞ്ച് വാർത്താ പോർട്ടലായ മീഡിയ പോർട്ടലിന്റെ എഡിറ്റർ എഡ്വി പ്ലേനൽ പറയുന്ന വീഡിയോ ദൃശ്യവും രാഹുൽ ട്വീറ്റ് ചെയ്തു. ഇന്ത്യൻ സർക്കാർ റിലയൻസിന്റെ പേര് നിർദേശിച്ചു എന്നും അതനുസരിച്ച് ദ സോ അവരുമായി ചർച്ച നടത്തിയെന്നുമാണ് വീഡിയോയിൽ പറയുന്നത്. കേന്ദ്രസർക്കാരിന്റെ നിർദേശ പ്രകാരം മാത്രമാണ് അനിൽ അംബാനിയും റിലയൻസ് ഡിഫൻസും റഫാൽ കരാറിലേക്കു കടന്നുവരുന്നതെന്നും ഒളാന്ദിനെ അഭിമുഖം ചെയ്ത എഡ്വി പ്ലേനൽ വ്യക്തമായി പറയുന്നുണ്ട്.
ഫ്രഞ്ച് കന്പനിയായ ദസോ ഏവിയേഷനിൽനിന്നു വാങ്ങുന്ന വിമാനങ്ങളുടെ വില വെളിപ്പെടുത്താത്തതിലും റിലയൻസ് ഡിഫൻസിന് കരാർ നൽകിയതിലും മോദി മറുപടി പറയണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. കരാർ അട്ടിമറിച്ച് റിലയൻസിന് നൽകിയതിലൂടെ അനിൽ അംബാനിക്ക് മോദി 30,000 കോടി രൂപയുടെ നേട്ടമുണ്ടാക്കി കൊടുത്തു എന്ന ആരോപണവും രാഹുൽ ആവർത്തിച്ചു.
റഫാൽ ഇടപാടിൽ അടിയന്തരമായി റിപ്പോർട്ട് തയാറാക്കി പാർലമെന്റിൽ അവതരിപ്പിക്കണമെന്നായിരുന്നു കോണ്‍ഗ്രസ് സിഎജിയോട് ആവശ്യപ്പെട്ടത്. ദേശീയ സുരക്ഷ അപകടപ്പെടുത്തി പൊതു ഖജനാവിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കി എന്നതുൾപ്പടെ വിശദമായ നിവേദനമാണ് കോണ്‍ഗ്രസ് നേതാക്കൾ ഇന്നലെ വിജലൻസ് കമ്മീഷണർ കെ.വി. ചൗധരിക്കു നൽകിയത്. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക് ലിമിറ്റഡിനെ അട്ടിമറിച്ച് വ്യവസായ സുഹൃത്തുക്കൾക്കുവേണ്ടി കരാർ മാറ്റി നൽകിയെന്നും പാർട്ടി നേതൃത്വം വിജിലൻസ് കമ്മീഷണറെ ധരിപ്പിച്ചു. ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേൽ, ആനന്ദ് ശർമ, കപിൽ സിബൽ, രണ്‍ദീപ് സിംഗ് സുർജേവാല, ജയറാം രമേഷ്, അഭിഷേക് സിംഗ്വി, മനീഷ് തിവാരി, വിവേക് തൻക, പ്രമോദ് തിവാരി, പ്രണവ് ഝാ എന്നിവരാണ് കെ.വി ചൗധരിയെ കണ്ട് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടത്.
പ്രധാമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി നിർമല സീതാരാമനും നുണകൾ പ്രചരിപ്പിക്കുകയാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. കേന്ദ്ര മന്ത്രിമാർ പ്രധാനമന്ത്രിയുടെ നുണകൾ മറച്ചു പിടിക്കാൻ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശർമ പത്രസമ്മേളനത്തിൽ ആരോപിച്ചു. 2015 മാർച്ച് 25 ദസോ ഏവിയേഷന്റെ മേധാവി വ്യോമസേന യുടെയും ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിന്റെയും മേധാവികളുമായി സംസാരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും കോണ്‍ഗ്രസ് പുറത്തു വിട്ടു. ഇതിന് 17 ദിവസത്തിന് ശേഷമാണ് മോദി ഇടപെട്ട് കരാർ റിലയൻസിന് നൽകിയതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. സുരക്ഷാ കാര്യങ്ങൾക്കുള്ള കാബിനറ്റ് കമ്മിറ്റിയെ അറിയാക്കാതെ പ്രതിരോധചട്ടങ്ങൾ അട്ടിമറിച്ചാണു ഈ കരാർ റിലയൻസിന് നൽകിയതെന്നും ആനന്ദ് ശർമ ചൂണ്ടിക്കാട്ടി.
സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.