ന്യൂഡൽഹി: രാജ്യത്തെ ട്രെയിനുകളിൽനിന്ന് യാത്രക്കാർ ഉൾപ്പെടെയുള്ളവർ മോഷ്ടിച്ചു കടത്തുന്നതു കോടിക്കണക്കിനു രൂപയുടെ വസ്തുക്കൾ.
ദീർഘദൂര ട്രെയിനുകളിൽനിന്ന് കഴിഞ്ഞ സാന്പത്തികവർഷം 1.95 ലക്ഷം ടവലുകളും 81,736 ബെഡ് ഷീറ്റുകളും 58,573 തലയിണ കവറുകളും 5,038 തലയിണകളും 7,043 പുതപ്പുകളും മോഷണം പോയി എന്നാണ് റെയിൽവേ പറയുന്നത്.
രാജ്യത്തെ ട്രെയിനുകളും സ്റ്റേഷനുകളും നവീകരിക്കാൻ ശ്രമം നടത്തുന്ന ഇന്ത്യൻ റെയിൽവേയ്ക്ക് ഇതുമൂലം കഴിഞ്ഞ സാന്പത്തികവർഷം 4000 കോടിയോളം രൂപയാണ് നഷ്ടം. വെസ്റ്റേണ്‍ റെയിൽവേയിലെ ട്രെയിനുകളിലാണ് വ്യാപക മോഷണം നടക്കുന്നത്. സെൻട്രൽ റെയിൽവേയിലും സ്ഥിതി സമാനമാണ്.
2018 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ ശരാശരി 62 ലക്ഷം രൂപയുടെ വസ്തുക്കൾ യാത്രക്കാർ മോഷ്ടിച്ചതായി സെൻട്രൽ റെയിൽവേ അധികൃതർ പറയുന്നു. 79,350 ടവലുകൾ, 27,545 ബെഡ്ഷീറ്റുകൾ, 21,050 തലയണക്കവറുകൾ, 2,150 തലയണകൾ, 2,065 ബ്ലാങ്കറ്റുകൾ എന്നിവയാണ് മോഷണം പോയതെന്ന് സെൻട്രൽ റെയിൽവേ സിപിആർഒ സുനിൽ ഉദാസി പറഞ്ഞു.
എസി കോച്ചുകളിലെ യാത്രക്കാർക്കു നൽകുന്ന ഇത്തരം വസ്തുക്കൾക്കു പുറമേ 2000 ടോയ്ലറ്റ് മഗ്ഗുകളും മോഷണം പോയിരിക്കുന്നു. കൂടാതെ, 1000 വാട്ടർ ടാപ്പുകളും 300 ഫ്ളഷ് പൈപ്പുകളും കേടുപാടു വരുത്തിയിരിക്കുന്നു.
ഇത്തരത്തിൽ നാശം സംഭവിച്ച വസ്തുക്കളും കൂട്ടിയാണ് റെയിൽവേ 4,000 കോടി നഷ്ടം കണക്കാക്കിയിരിക്കുന്നത്. പുതപ്പിന് 132 രൂപയും ടവലിന് 22 രൂപയും തലയണയ്ക്ക് 25 രൂപയുമാണ് റെയിൽവേ വിലയിട്ടിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.