ബംഗളൂരു: കർണാടകയിൽ കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിനു ദീപാവലി സമ്മാനമായി ഉപതെരഞ്ഞെടുപ്പിൽ വൻ വിജയം. മാണ്ഡ്യ, ബെല്ലാരി ലോക്സഭാ സീറ്റുകളും രാമനഗര, ജംഖണ്ഡി നിയമസഭാ സീറ്റുകളും കോൺഗ്രസ്-ജെഡിഎസ് സഖ്യം വിജയിച്ചപ്പോൾ ശിവമോഗ ലോക്സഭാ മണ്ഡലം കുറഞ്ഞ ഭൂരിപക്ഷത്തിൽ ബിജെപി നിലനിർത്തി. ശക്തികേന്ദ്രമായ ബെല്ലാരി കൈവിട്ടതു ബിജെപിക്ക് കനത്ത ആഘാതമായി.
മാണ്ഡ്യയിൽ വൻ ഭൂരിപക്ഷം
ജെഡി-എസ് ശക്തികേന്ദ്രവും ദേവഗൗഡയുടെ തട്ടകവുമായ മാണ്ഡ്യയിൽ വൻ വിജയമാണു ജെഡിഎസിലെ എൽ. ശിവരാമ ഗൗഡ നേടിയത്. ബിജെപി സ്ഥാനാർഥിയെ 3,24,943 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു ഗൗഡ തറപറ്റിച്ചത്. 2014ൽ ജെഡി-എസ് സ്ഥാനാർഥിയുടെ ഭൂരിപക്ഷം കേവലം 5,518 മാത്രമായിരുന്നു. ജെഡിഎസിനൊപ്പം കോൺഗ്രസിനും കാര്യമായ സ്വാധീനമുള്ള മാണ്ഡ്യയിൽ ഇത്തവണ കോൺഗ്രസ് വോട്ടുകളിൽ സിംഹഭാഗവും ജെഡി-എസ് സ്ഥാനാർഥിയുടെ പേരിൽ കുറിക്കപ്പെട്ടു.
ബെല്ലാരി ഞെട്ടിച്ചു
ബെല്ലാരിയിൽ കോൺഗ്രസിലെ വി.എസ്. ഉഗ്രപ്പ 2,43,161 വോട്ടിന്റെ അത്യുഗ്രൻ ഭൂരിപക്ഷത്തിനാണു ബിജെപിയിലെ ജെ. ശാന്തയെ പരാജയപ്പെടുത്തിയത്. ബെല്ലാരിയിലെ ഖനിരാജാക്കന്മാരായ റെഡ്ഡി സഹോദരന്മാരുടെ ഉറ്റ അനുയായി ബി. ശ്രീരാമലുവിന്റെ സഹോദരിയാണു ശാന്ത. 2014ൽ 85,144 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ശ്രീരാമലു വിജയിച്ചത്. 1999ൽ യുപിഎ ചെയർപേഴ്സൺ സോണിയഗാന്ധി ബിജെപിയിലെ സുഷമ സ്വരാജിനെ ബെല്ലാരിയിൽ പരാജയപ്പെടുത്തിയിരുന്നു. എന്നാൽ, 2004 മുതൽ റെഡ്ഡി സഹോദരന്മാരുടെ പിൻബലത്തിൽ ബെല്ലാരി ബിജെപിയുടെ ശക്തിദുർഗമായി മാറി.
മുഖം രക്ഷിച്ച് ശിവമോഗ
ശിവമോഗയിൽ ബി.എസ്. യെദിയൂരപ്പയുടെ മകൻ ബി.വൈ. രാഘവേന്ദ്ര 52,148 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജെഡി-എസിലെ മധു ബംഗാരപ്പയെ തോൽപ്പിച്ചു. മുൻ മുഖ്യമന്ത്രി എസ്. ബംഗാരപ്പയുടെ മകനാണു മധു. വിജയിച്ചെങ്കിലും 2014നെ അപേക്ഷിച്ച് ഭൂരിപക്ഷത്തിൽ വൻ ഇടിവാണു ബിജെപിക്കുണ്ടായത്. 2014ൽ ബി.എസ്. യെദിയൂരപ്പ 3,63,305 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയിച്ചത്.
രാമനഗരയിൽ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ ഭാര്യ അനിത 1,09,137 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു വിജയിച്ചത്. ഇവിടെ ബിജെപി സ്ഥാനാർഥിയായിരുന്ന എൽ. ചന്ദ്രശേഖർ തെരഞ്ഞെടുപ്പിനു രണ്ടു ദിവസം മുന്പ് കോൺഗ്രസിൽ ചേർന്നതു ബിജെപിക്ക് ഇരുട്ടടിയായി. കുമാരസ്വാമി ജയിച്ചത് 2,2636 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു.
ജംഖണ്ഡിയിൽ കോൺഗ്രസിലെ ആനന്ദ് ന്യാംഗൗഡ ബിജെപി സ്ഥാനാർഥിയെ 39,480 വോട്ടിനാണു പരാജയപ്പെടുത്തിയത്. അന്തരിച്ച കോൺഗ്രസ് എംഎൽഎ സിദ്ധ ന്യാംഗൗഡയുടെ മകനാണ് ആനന്ദ്. മേയിൽ നടന്ന തെരഞ്ഞെടുപ്പിൽ 2,795 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കഷ്ടിച്ചുകടന്നുകൂടുകയായിരുന്നു സിദ്ധ ന്യാംഗൗഡ.
നിയമസഭാംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് സി.എസ്. പുട്ടരാജു, ബി. ശ്രീരാമലു, ബി.എസ്. യെദിയൂരപ്പ എന്നിവർ ലോക്സഭാംഗത്വം രാജിവച്ചതിനെത്തുടർന്നായിരുന്നു മാണ്ഡ്യ, ബെല്ലാരി, ശിവമോഗ എന്നിവിടങ്ങളിൽ ഉപതെരഞ്ഞെടുപ്പ്. ചെന്നപട്ടണ, രാമനഗര എന്നിവിടങ്ങളിൽ വിജയിച്ച എച്ച്.ഡി. കുമാരസ്വാമി രാമനഗര ഒഴിഞ്ഞതാണ് ഉപതെരഞ്ഞെടുപ്പിലേക്കു നയിച്ചത്. ജംഖണ്ഡിയിൽ കോൺഗ്രസ് എംഎൽഎ സിദ്ധ ന്യാംഗൗഡ വാഹനാപകടത്തിൽ മരിച്ചതിനെത്തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.
അംഗബലം 120
രണ്ടു നിയമസഭാ മണ്ഡലങ്ങളിൽ വിജയിച്ചതോടെ 224 അംഗ കർണാടക നിയമസഭയിൽ കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിന് 120 അംഗങ്ങളായി. കോൺഗ്രസിന്റെ അംഗബലം 80 ആയി ഉയർന്നു. ബിജെപിക്ക് 104 അംഗങ്ങളുണ്ട്. ബെല്ലാരിയിലെ വിജയത്തോടെ ലോക്സഭയിൽ കോൺഗ്രസിന്റെ അംഗബലം 49 ആയി. 2014ൽ 44 അംഗങ്ങളുണ്ടായിരുന്ന കോൺഗ്രസിന് രാജസ്ഥാൻ, മധ്യപ്രദേശ്, പഞ്ചാബ്, കർണാടക സംസ്ഥാനങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിലൂടെ അഞ്ച് അംഗങ്ങളെക്കൂടി ലഭിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.