ന്യൂഡൽഹി: ബിജെപി- ആർഎസ്എസിനെ പരാജയപ്പെടുത്താൻ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കുമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി. റിസർവ് ബാങ്ക് ഗവർണറെപോലും സ്വതന്ത്രമായി പ്രവർത്തിക്കാൻ കേന്ദ്രം അനുവദിക്കുന്നില്ലെന്ന് രാഹുൽ കുറ്റപ്പെടുത്തി. ഡൽഹിയിൽ നടന്ന 21 പ്രതിപക്ഷ പാർട്ടികളുടെ മഹാസഖ്യ യോഗത്തിലാണ് രാഹുലിന്റെ പ്രഖ്യാപനം.
ഇന്ത്യയെ രക്ഷിക്കൂ എന്നതാണ് പ്രതിപക്ഷ ഐക്യത്തിന്റെ മുദ്രാവാക്യമെന്ന് ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു പറഞ്ഞു. പ്രതിപക്ഷ യോഗം തുടരണമെന്ന് തൃണമൂൽ നേതാവ് മമത ബാനർജി നിർദേശിച്ചു. ഇന്ന് അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലം അറിയുന്നതിന്റെയും പാർലമെന്റ് സമ്മേളനം തുടങ്ങുന്നതിന്റെയും പശ്ചാത്തലത്തിൽ തന്ത്രം മെനയാനായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ യോഗം. നരേന്ദ്ര മോദി സർക്കാർ ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കുന്നതിനെതിരേ പ്രതിപക്ഷ നേതാക്കൾ രാഷ്്ട്രപതിയെ കാണുമെന്ന് മമത അറിയിച്ചു.
ഡൽഹിയിൽ കോണ്‍ഗ്രസിന്റെ എതിരാളിയായ ആംആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജരിവാളിന്റെ സാന്നിധ്യം പ്രതിപക്ഷ സഖ്യത്തിനു കരുത്തുപകർന്നു. ആദ്യമായാണ് പ്രതിപക്ഷ യോഗത്തിൽ എഎപി പങ്കെടുക്കുന്നത്. എന്നാൽ എസ്പി, ബിഎസ്പി പാർട്ടികൾ പാർലമെന്റ് അനക്സിൽ ചേർന്ന യോഗത്തിൽ പങ്കെടുത്തില്ല. എസ്പി നേതാവ് മുലായം സിംഗ് യോഗത്തിനെത്തുമെന്നായിരുന്നു ചന്ദ്രബാബു നായിഡുവിന്റെ പ്രതീക്ഷ. കോണ്‍ഗ്രസ്, തൃണമൂൽ, ടിഡിപി, എൻസിപി, സിപിഎം, ഡിഎംകെ, ആർജെഡി, ജെഡിഎസ്, സിപിഐ, മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ്-എം, ആർഎസ്പി, നാഷണൽ കോണ്‍ഫറൻസ് തുടങ്ങിയ പാർട്ടികൾ യോഗത്തിനെത്തി.
ഏകാധിപതിയെപ്പോലെയാണു ബിജെപിയുടെ പ്രവർത്തനമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ആരോപിച്ചു. പാർലമെന്റിലും പുറത്തും തെരഞ്ഞൈടുപ്പുകളിലും യോജിച്ചു പോരാടുന്നതിനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുമെന്ന് ഇതര പ്രതിപക്ഷ നേതാക്കൾ വ്യക്തമാക്കി. എസ്പിയും ബിഎസ്പിയും വിട്ടുനിന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, എല്ലാ പാർട്ടികളെയും ബഹുമാനിക്കുന്നു, ഇതൊരു തുടക്കം മാത്രമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
യോഗത്തിനു മുന്നോടിയായി മുഖ്യമന്ത്രിമാരായ അരവിന്ദ് കേജരിവാൾ, മമത ബാനർജി, ചന്ദ്രബാബു നായിഡു തുടങ്ങിയവരെല്ലാം നേരിട്ടും പരസ്പരവും പലതലങ്ങളിൽ ചർച്ച നടത്തി. സോണിയയെയും രാഹുലിനെയും ചെന്നുകണ്ട ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിനും അരവിന്ദ് കേജരിവാളിനെ ഇന്നലെ പ്രത്യേകമായി കണ്ടു ചർച്ച നടത്തി. ശരത് പവാറുമായും സ്റ്റാലിനും കനിമൊഴിയും പ്രത്യേക കൂടിക്കാഴ്ച നടത്തി. ഫറൂഖ് അബ്ദുള്ളയെ ചന്ദ്രബാബു നായിഡു പ്രത്യേകമായി കണ്ടു.
കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, മൻമോഹൻ സിംഗ്, എ.കെ. ആന്റണി, ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേൽ, മല്ലികാർജുൻ ഖാർഗെ, അശോക് ഗെലോട്ട്, തൃണമൂൽ കോണ്‍ഗ്രസ് നേതാവ് മമത ബാനർജി, തെലുങ്കുദേശം നേതാവ് ചന്ദ്രബാബു നായിഡു, ആം ആദ്മി പാർട്ടിയിലെ അരവിന്ദ് കേജരിവാൾ, സിപിഎം നേതാക്കളായ സീതാറാം യെച്ചൂരി, ടി.കെ. രംഗരാജൻ, എൻസിപി നേതാക്കളായ ശരത് പവാർ, പ്രഫുൽ പട്ടേൽ, ഡിഎംകെ നേതാക്കളായ ടി.ആർ. ബാലു, കനിമൊഴി, ജെഡിഎസ് നേതാക്കളായ ദേവഗൗഡ, ഡാനിഷ് അലി, നാഷണൽ കോണ്‍ഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ള, ലോക്താന്ത്രിക് ജനതാദളിന്റെ ശരത് യാദവ്, സിപിഐയിലെ സുധാകർ റെഡ്ഡി, ഡി. രാജ, ആർജെഡിയുടെ തേജ്വസി യാദവ്, മനോജ് ഝാ, മുസ്ലിം ലീഗിന്റെ പി.കെ. കുഞ്ഞാലിക്കുട്ടി, കേരള കോണ്‍ഗ്രസ്-എമ്മിന്റെ ജോസ് കെ. മാണി, ആർഎസ്പിയുടെ എൻ.കെ. പ്രേമചന്ദ്രൻ എന്നിവരും അജിത് സിംഗ്, ഹേമന്ത് സോറൻ, ബാബുലാൽ മറാൻഡി, ജിതൻ റാം മാഞ്ജി, കെ.ജി. കെനിയെ, ബദറുദ്ദീൻ അജ്മൽ തുടങ്ങിയവരാണ് വിശാല പ്രതിപക്ഷ യോഗത്തിൽ പങ്കെടുത്തത്.
ജോർജ് കള്ളിവയലിൽ