ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോണ്‍ഗ്രസ് നേതാവുമായ മമത ബാനർജിയുടെ യുണൈറ്റഡ് ഇന്ത്യ റാലിക്കു പിന്തുണ അറിയിച്ച് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കത്തെഴുതി. പ്രതിപക്ഷം ഒറ്റക്കെട്ടായിക്കഴിഞ്ഞു എന്നാണ് രാഹുൽ കത്തിൽ പറയുന്നത്. ""മമത ദീദിക്ക് എന്റെ എല്ലാ പിന്തുണയും ഉറപ്പു നൽകുന്നു. ഇത് ഐക്യ ഇന്ത്യക്ക് ശക്തമായ സന്ദേശമാണ് നൽകുന്നത്- രാഹുൽ കത്തിലെഴുതി.
ഇന്ത്യയൊട്ടാകെ കരുത്തുറ്റ ശക്തികൾ മുന്നോട്ടു വന്നു കഴിഞ്ഞു. മോദി സർക്കാരിന്റെ പൊള്ളയായ വാഗ്ദാനങ്ങളും നുണ പ്രചാരണങ്ങളും ആളുകൾ തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു. ഒരു നല്ല നാളെ സ്വപ്നം കണ്ടാണ് കരുത്തുറ്റ ശക്തികൾ ഇപ്പോൾ മുന്നോട്ടു വന്നിരിക്കുന്നത്. എല്ലാ ഇന്ത്യക്കാരുടെയും പുരുഷന്റെയും വനിതകളുടെയും കുട്ടികളുടെയും ശബ്ദം കേൾക്കുകയും ബഹുമാനവും പ്രതികരണവും ജാതി, മത, പ്രാദേശിക ഭേദമില്ലാതെ ലഭിക്കുകയും ചെയ്യുന്ന നാളേക്കു വേണ്ടിയാണ് ഈ ഒരുമിക്കൽ- രാഹുലിന്റെ കത്ത് തുട രുന്നു.
യഥാർഥ ദേശീയതയുടെ പേരിൽ വികസനത്തിന് വേണ്ടിയാണ് പ്രതിപക്ഷ കക്ഷികളെല്ലാം ഒരുമിച്ചിരിക്കുന്നത്. നമ്മുടെ ആശയങ്ങൾക്ക് വേണ്ടി പ്രതിരോധം തീർത്ത് ബംഗാളിലെ ജനങ്ങളെ അഭിനന്ദിക്കുന്നുവെന്നും രാഹുൽ തന്റെ കത്തിൽ പറഞ്ഞു. ബംഗാളിൽ കോണ്‍ഗ്രസും തൃണമൂൽ കോണ്‍ഗ്രസും ഇരു ചേരികളിലാണ് നിൽക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും യുപിഎ ചെയർപേഴ്സൺ സോണിയ ഗാന്ധിയും മമതയുടെ റാലിയിൽ പങ്കെടുക്കുന്നില്ല. കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് മല്ലികാർജുൻ ഖാർഗെയും അഭിഷേക് മനു സിംഗ്വിയുമാണ് റാലിയിൽ പങ്കെടുക്കുന്ന കോണ്‍ഗ്രസ് നേതാക്കൾ.
കോൽക്കത്തയിൽ പ്രതിപക്ഷ മഹാറാലി ഇന്ന്
കോൽക്കത്ത: ബിജെപിക്കെതിരേ പ്രതിപക്ഷപാർട്ടികളെ അണിനിരത്തി തൃണമൂൽ കോൺഗ്രസ് ഇന്നു കോൽക്കത്തയിൽ മഹാറാലി നടത്തും. ബിജെപിയുടെ മരണമണിയാകും റാലിയെന്ന് തൃണമൂൽ കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ, മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ, എൻസിപി അധ്യക്ഷൻ ശരത് പവാർ, സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ശരദ് യാദവ്, ജെഎംഎം അധ്യക്ഷൻ ഹേമന്ത് സോറൻ, മുഖ്യമന്ത്രിമാരായ എച്ച്.ഡി. കുമാരസ്വാമി, ചന്ദ്രബാബു നായിഡു, അരവിന്ദ് കേജരിവാൾ, മുൻ മുഖ്യമന്ത്രിമാരായ ഫാറുഖ് അബ്ദുള്ള, ഒമർ അബ്ദുള്ള, ആർജെഡി നേതാവ് തേജസ്വി യാദവ്, ഡിഎംകെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ, വിമത ബിജെപി നേതാവ് ശത്രുഘൻ സിൻഹ തുടങ്ങിയവർ റാലിയിൽ പങ്കെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.