ന്യൂഡൽഹി: രാജ്യത്തെ 16 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും അടിയന്തര ഹെൽപ്ലൈൻ നന്പർ 112 ഇന്നലെ പ്രവർത്തനക്ഷമമായി. ഇനി അടിയന്തര ആവശ്യങ്ങൾക്കായി പോലീസിനെയും ഫയർഫോഴ്സിനെയും ആംബുലൻസിനെയും ഈ നന്പരിൽ വിളിക്കാം.
പോലീസ്(100), അഗ്നിരക്ഷാസേന(101), വനിതാഹെൽപ്ലൈൻ(1090) എന്നീ നന്പരുകൾ ഇനി മുതൽ 112 എന്ന നന്പരിൽ ലഭ്യമാണ്. 108 എന്ന ആരോഗ്യ ഹെൽപ്ലൈൻ നന്പരും ഏകീകൃത സംവിധാനത്തിലേക്ക് ഉടൻ എത്തും. പൗരന്മാരുടെ, പ്രത്യേകിച്ച് സ്ത്രീസുരക്ഷയെക്കരുതിയാണ് അടിയന്തര പ്രതികരണ സഹായ സംവിധാനം(ഇആർഎസ്എസ്) ഒറ്റക്കുടക്കീഴിലാക്കിയതെന്നു പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. ആന്ധ്രപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, കേരളം, മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, തെലുങ്കാന, തമിഴ്നാട്, ഗുജറാത്ത്, പുതുച്ചേരി, ലക്ഷദ്വീപ്, ആൻഡമാൻ, ദാദർ, നാഗർ ഹവേലി, ഡാമൻ ഡിയു, ജമ്മു കാഷ്മീർ എന്നിവിടങ്ങളിലാണ് ഇന്നലെ 112 എന്ന നന്പരിലുള്ള സേവനം ലഭിച്ചുതുടങ്ങിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.