ഭോപ്പാൽ: മധ്യപ്രദേശിൽ 15 വർഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ച് അധികാരത്തിലെത്തിയ കോൺഗ്രസ് ലോക്സഭാ തെരഞ്ഞെടുപ്പിലും നേട്ടം ആവർത്തിക്കാനൊരുങ്ങുന്നു.
2014ൽ 29ൽ 27 സീറ്റും ബിജെപിക്കായിരുന്നു. മുഖ്യമന്ത്രി കമൽനാഥും എഐസിസി ജനറൽ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യയും മാത്രമായിരുന്നു കഴിഞ്ഞതവണ കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ചത്.
നാലു മാസം മുന്‍പാണു പുതിയ സർക്കാർ അധികാരത്തിലേറിയത്. അതിനാൽ ഭരണവിരുദ്ധ വികാരം എന്ന ഘടകമില്ല. ഇത്തവണ മോദിതരംഗമില്ലാത്തതും കോൺഗ്രസിന്റെ ആത്മവിശ്വാസം ഉയർത്തുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ 12 ലോക്സഭാ മണ്ഡലങ്ങളിൽ കോൺഗ്രസ് മുന്നിലെത്തിയിരുന്നു.
അതേസമയം, ഭരണം നഷ്ടമായിട്ടും ബിജെപി 17 സീറ്റുകളിൽ മുന്നിലായിരുന്നു. മൊറേന, ഭിന്ദ്, ഗ്വാളിയർ, മണ്ഡ്ല, ചിന്ദ്വാഡ, രാജ്ഗഡ്, ദീവാസ്, രത്ലാം, ധർ, ഖർഗോൺ, ഖാണ്ഡ്വ, ബേട്ടൂൽ ലോക്സഭാ മണ്ഡലങ്ങളിലാണു കോൺഗ്രസ് മുന്നിലെത്തിയത്. ഗുണ, സാഗർ, ടിക്കംഗഡ്, ദമോഹ്, ഖജൂരാഹോ, സാത്ന, റീ, സിഥി, ഷാദോൾ, ജബൽപുർ, ബാലാഘട്ട്, ഹോഷംഗബാദ്, വിദിശ, ഭോപ്പാൽ, ഉജ്ജൈൻ, മാന്ദ്സോർ, ഇൻഡോർ മണ്ഡലങ്ങളിൽ ബിജെപി മുന്നിലെത്തി. ജ്യോതിരാദിത്യ സിന്ധ്യയുടെ മണ്ഡലമായ ഗുണയിൽ ബിജെപി മുന്നിലെത്തിയത് ശ്രദ്ധേയമായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.