ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ ഇന്ന് 95 മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കും. 11 സംസ്ഥാനങ്ങളിലും പുതുച്ചേരിയിലുമാണ് ഈ മണ്ഡലങ്ങൾ. ഇതോടൊപ്പം ഒഡീഷയിലെ 35 നിയമസഭാ മണ്ഡലങ്ങളിലേക്കും ഇന്നു വോട്ടെടുപ്പ് നടക്കും. മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ, കേന്ദ്രമന്ത്രിമാരായ ഡി.വി. സദാനന്ദ ഗൗഡ, ജിതേന്ദ്ര സിംഗ്, മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിമാരായ സുശീൽകുമാർ ഷിൻഡെ, അശോക് ചവാൻ, മുൻ കർണാടക മുഖ്യമന്ത്രി വീരപ്പ മൊയ്ലി തുടങ്ങിയവരാണ് ഇന്നു ജനവിധി തേടുന്ന പ്രമുഖർ.
തമിഴ്നാട്ടിൽ 38 മണ്ഡലങ്ങളിൽ ഇന്നു വോട്ടെടുപ്പ് നടക്കും. കർണാടക, മഹാരാഷ്ട്ര, യുപി, ആസാം, ബിഹാർ, ഒഡീഷ, ഛത്തീസ്ഗഡ്, പശ്ചിമബംഗാൾ, കാഷ്മീർ, മണിപ്പുർ, പുതുച്ചേരി എന്നിവിടങ്ങളിലും ഇന്നു വോട്ടെടുപ്പ് നടക്കും.
രണ്ടാം ഘട്ടത്തിൽ 97 മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ, കണക്കിൽപ്പെടാത്ത പണം പിടികൂടിയതിനെത്തുടർന്ന് തമിഴ്നാട്ടിലെ വെല്ലൂരിൽ തെരഞ്ഞെടുപ്പ് റദ്ദാക്കി. ക്രമസമാധാന പ്രശ്നങ്ങളുള്ള ത്രിപുര ഈസ്റ്റ് മണ്ഡലത്തിലെ വോട്ടെടുപ്പ് മൂന്നാം ഘട്ടത്തിലേക്കു മാറ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.