ന്യൂഡൽഹി: ജാർഖണ്ഡിലെ ജെസ്യൂട്ട് സന്യാസ സഭയുടെ കീഴിലുള്ള ജൂണിയർ കോളജ് അടിച്ചുതകർത്ത സംഭവത്തിലെ പോലീസ് അനാസ്ഥയിൽ പ്രതിഷേധിച്ച് കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു. അഞ്ഞൂറോളം വരുന്ന തീവ്ര ഹിന്ദു പ്രവർത്തകർ കഴിഞ്ഞ മൂന്നാം തീയതിയാണ് സാഹിബ്ഗഞ്ച് ജില്ലയിലെ മുണ്ട്ലി തീൻപഹാഡിലുള്ള സെന്റ് ജോണ് ബെർക്കുമാൻസ് ജൂണിയർ കോളജിൽ അഴിഞ്ഞാട്ടം നടത്തിയത്.
സംഭവസ്ഥലത്ത് എത്തിയ പോലീസിനു നേർക്കും അക്രമണം ഉണ്ടായിട്ടും അക്രമികളിൽ ഒരാളെ പോലും പിടികൂടിയില്ലെന്ന് കോളജ് സെക്രട്ടറി ഫാ. കുര്യൻ കുഴിവേലി ദീപികയോടു പറഞ്ഞു. കോളജ് നൽകിയ പരാതിയിൽ ഒന്പതു ദിവസം കഴിഞ്ഞിട്ടും ഒരാളെ പോലും അറസ്റ്റു ചെയ്തിട്ടുമില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ജാർഖണ്ഡിലുണ്ടായിരുന്നെങ്കിലും സംഭവത്തെക്കുറിച്ച് പരസ്യമായി പരാമർശിക്കാൻ മുഖ്യമന്ത്രിയോ, ബിജെപി നേതാക്കളോ തയാറായില്ല.
അക്രമികളെ അറസ്റ്റു ചെയ്യുകയും നാശനഷ്ടങ്ങൾക്ക് മാന്യമായ നഷ്ടപരിഹാരം നൽകുകയും ചെയ്യാതെ സംഭവം നടന്ന ജൂണിയർ കോളജ് ഇനി തുറന്നുപ്രവർത്തിക്കേണ്ടതില്ലെന്നു കോളജ് ഗവേണിംഗ് സമിതി തീരുമാനം എടുത്തിട്ടുണ്ടെന്ന് ഫാ. കുര്യനും പ്രിൻസിപ്പൽ ഫാ. നോബോർ ബിലൂംഗും അറിയിച്ചു. അക്രമിസംഘത്തിന് നേതൃത്വം നൽകിയ 26 വിദ്യാർഥികളുടെ പേരെടുത്ത് പോലീസിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടാകാത്തതിനാലാണ് അനിശ്ചിത കാലത്തേക്ക് കോളജ് അടച്ചിടുന്നതെന്ന് ഫാ. കുഴിവേലി വ്യക്തമാക്കി.
പോലീസിനു നേർക്കും അക്രമിസംഘം കല്ലേറു നടത്തുകയും പോലീസ് ജീപ്പ് തകർക്കുകയും ചെയ്തിരുന്നു. അക്രമത്തിനു ശേഷം സംഘത്തെ ലാത്തിവീശി ഓടിക്കാൻ മാത്രമാണ് സമീപത്തെ തീൻപഹാഡ് പോലീസ് സ്റ്റേഷനിലെ പോലീസുകാർ ശ്രമിച്ചത്. കോളജിന്റെ കാന്പസിൽ ആദിവാസി വിദ്യാർഥികൾക്കായി നടത്തുന്ന ലയോള ഹോസ്റ്റലും സംഘം അടിച്ചുതകർത്തു. ഏതാനും ആദിവാസി വിദ്യാർഥികളെയും മർദിച്ചു. രണ്ടു വിദ്യാർഥികൾക്ക് ഗുരുതരമായ പരിക്കേറ്റു.
പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ട ുപോകാൻ ആംബുലൻസ് എത്തിയെങ്കിലും അക്രമികൾ അനുവദിച്ചില്ല. പിന്നീട് പോലീസാണ് കുട്ടികളെ രാജ്മഹൽ ആശുപത്രിയിലെത്തിച്ചത്.
പതിനഞ്ചു ലക്ഷത്തിലേറെ രൂപയുടെ നഷ്ടം ഉണ്ടായതായാണ് പ്രാഥമിക കണക്ക്. കത്തി, സൈക്കിൾ ചെയിൻ, വടി, തോക്ക് തുടങ്ങിയവയുമായെത്തിയാണു കണ്ണിൽ കണ്ട തെല്ലാം അക്രമികൾ അടിച്ചുതകർത്തത്. മേശയും കസേരകളും അടക്കമുള്ള ഫർണീച്ചറുകൾ, ജനാലകൾ, കതകുകൾ, സിസിടിവി കാമറകൾ, നോട്ടീസ് ബോർഡുകൾ തുടങ്ങിയവ തകർത്തതിനാൽ കോളജിൽ ക്ലാസുകൾ നടത്താനാകാത്ത നിലയിലാണ്.
ഭരണകക്ഷിയായ ബിജെപിയോട് ആഭിമുഖ്യമുള്ള വിദ്യാർഥി സംഘടനാ പ്രവർത്തകരായ ഏതാനും വിദ്യാർഥികളും പുറത്തുനിന്നെത്തിയ ഗുണ്ട കളും ചേർന്നായിരുന്നു അക്രമം. ജാർഖണ്ഡിലെ ക്രൈസ്തവർക്കു നേരെ അടുത്ത നാളുകളിൽ നടന്ന ആസൂത്രിതമായ രണ്ടാമത്തെ അക്രമ സംഭവമാണ് കോളജിന് നേർക്കുണ്ടായതെന്ന് ജംഷഡ്പൂരിലെ ജെസ്യൂട്ട് വൈദികൻ ഫാ. ജെറോം സെക്വീറ ചൂണ്ടിക്കാട്ടി. ക്രൈസ്തവരോട് വിദ്വേഷപരമായ സമീപനം പലയിടത്തും കുറച്ചുകാലങ്ങളായി കാണാനാകും.
അന്യനാട്ടുകാർ അടക്കം വന്ന് ക്രൈസ്തവ സ്ഥാപനങ്ങളെ തകർക്കാൻ നടത്തിയ ആസൂത്രിത ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച ശക്തികളെയും കണ്ടെ ത്തണമെന്ന് പ്രധാനമന്ത്രി, മുഖ്യമന്ത്രി, ഗവർണർ, ദേശീയ ന്യൂനപക്ഷ, മനുഷ്യാവകാശ കമ്മീഷനുകൾ എന്നിവർക്കയച്ച പരാതിയിൽ കോളജ് അധികാരികൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഉന്നതങ്ങളിൽ നിന്നുള്ള നിർദേശം കൊണ്ടാണ് ആരെയും അറസ്റ്റു ചെയ്യാത്തതെന്നാണ് പ്രാദേശിക പോലീസ് പറയുന്നതെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി.
അക്രമത്തിനെത്തിയവരുടെ ലക്ഷ്യം ക്രൈസ്തവ സ്ഥാപനങ്ങളെ ഇല്ലാതാക്കുക എന്നാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ഫാ. കുഴിവേലി പറഞ്ഞു. കോളജിലെ ആദിവാസികളും അല്ലാത്തവരുമായി വിദ്യാർഥികൾ തമ്മിലുണ്ടായ ചെറിയ വഴക്കിന്റെ മറപിടിച്ചായിരുന്നു സംഘടിതമായ അക്രമം. സംഭവത്തിന്റെ തലേന്നു തന്നെ പ്രദേശത്തെത്തി നാലിടത്തു യോഗം ചേർന്നാണ് അക്രമത്തിനു പദ്ധതിയിട്ടതെന്നു നാട്ടുകാർ പറയുന്നു.
പന്ത്രണ്ടാം ക്ലാസ് വരെ മാത്രമുള്ള ജൂണിയർ കോളജിലാണ് അക്രമം നടന്നത്. ഹൈസ്കൂൾ, മിഡിൽ സ്കൂൾ, പെണ്കുട്ടികൾക്കു വേണ്ടി സിസ്റ്റേഴ്സ് നടത്തുന്ന രണ്ടു ഹോസ്റ്റലുകൾ, ആദിവാസി ആണ്കുട്ടികൾക്കായുള്ള ഹോസ്റ്റൽ, പള്ളി, മൈനർ സെമിനാരി എന്നിവ അടങ്ങുന്ന വിശാലമായ കാന്പസിൽ വർഷങ്ങളായി അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല.
1961ൽ ആരംഭിച്ച് വളരെ പ്രശസ്തമായ നിലയിൽ പ്രവർത്തിക്കുന്ന കോളജിനെക്കുറിച്ചും സ്കൂളിനെക്കുറിച്ചും പ്രദേശവാസികൾക്ക് വലിയ മതിപ്പാണുള്ളത്. ദശകങ്ങളായി തഴയപ്പെട്ടു കിടന്ന പാവപ്പെട്ടവർക്കും ആദിവാസികൾക്കും വിദ്യാഭ്യാസം നൽകിയതിൽ കത്തോലിക്കാ ജെസ്യൂട്ട് സമൂഹത്തോട് നാട്ടുകാർക്ക് നല്ല അഭിപ്രായമേയുള്ളൂ. ജെസ്യൂട്ട് സന്യാസ സഭയുടെ ധുംക- റായ്ഗഞ്ച് പ്രോവിൻസിന്റെ കീഴിലാണ് കോളജും സ്കൂളും പ്രവർത്തിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.