ന്യൂഡൽഹി: വട്ടിയൂർക്കാവ്, കോന്നി, അരൂർ, എറണാകുളം, മഞ്ചേശ്വരം നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഒക്ടോബർ 21-ന്. മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളും കേരളവും കർണാടകവും അടക്കം 18 സംസ്ഥാനങ്ങളിലെ 63 നിയമസഭാ മണ്ഡലങ്ങളിലെയും ബിഹാറിലെ ഒരു ലോക്സഭാ സീറ്റിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പുകളും അടുത്ത മാസം 21-ന് ഒറ്റ ഘട്ടമായി നടക്കും. എല്ലായിടത്തും വോട്ടെണ്ണൽ ഒക്ടോബർ 24ന്.
ജാർഖണ്ഡ്, ഡൽഹി നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പു തീയതികൾ ഇന്നലെ പ്രഖ്യാപിച്ചില്ല. ഇവ നവംബറിൽ പ്രഖ്യാപിച്ചേക്കും. കേരളം- അഞ്ച്, കർണാടക- 15, യുപി- 11, ബിഹാർ- അഞ്ച് (ഒരു ലോക്സഭ), ഗുജറാത്ത്, ആസാം, പഞ്ചാബ്- നാല് വീതം, സിക്കിം- മൂന്ന്, തമിഴ്നാട്, രാജസ്ഥാൻ, ഹിമാചൽപ്രദേശ്- രണ്ട് വീതം, മധ്യപ്രദേശ്, അരുണാചൽ പ്രദേശ്, ഛത്തീസ്ഗഡ് ഒഡീഷ, തെലുങ്കാന, പുതുച്ചേരി, മേഘാലയ- ഒന്നു വീതം മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പു പ്രഖ്യാപിച്ചത്. മഹാരാഷ്ട്രയിൽ 288 സീറ്റുകളിലേക്കും ഹരിയാനയിൽ 90 മണ്ഡലങ്ങളിലുമാണ് തെരഞ്ഞെടുപ്പ്.
മഹാരാഷ്ട്രയിൽ 8.94 കോടിയും ഹരിയാനയിൽ 1.82 കോടി വോട്ടർമാരുമുണ്ട്. ഹരിയാനയിൽ നവംബർ രണ്ടിനും മഹാരാഷ്ട്രയിൽ നവംബർ ഒന്പതിനും നിലവിലെ നിയമസഭയുടെ കാലാവധി പൂർത്തിയാകും. എല്ലായിടത്തും കർശന സുരക്ഷ ഏർപ്പെടുത്തും. മാവോയിസ്റ്റ് പ്രദേശമായ ഛത്തീസ്ഗഡിലെ ദന്തേവാഡ സീറ്റിലെ തെരഞ്ഞെടുപ്പിനായി 18,000 സുരക്ഷാ ഭടന്മാരെ നിയോഗിക്കും. മാവോയിസ്റ്റ് ഭീഷണിയുള്ള മഹാരാഷ്ട്രയിലെ ഗഡ്ചിറോളി, ഗോണ്ടിയ മണ്ഡലങ്ങളിലും അതീവസുരക്ഷ ഏർപ്പെടുത്തും.
മാതൃകാ പെരുമാറ്റച്ചട്ടം ഇന്നലെ നിലവിൽ വന്നതായി തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ച മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ സുനിൽ അറോറ അറിയിച്ചു. ഒൗദ്യോഗിക തെരഞ്ഞെടുപ്പു വിജ്ഞാപനം 27നു പുറത്തിറങ്ങും. എല്ലായിടത്തും വിവിപാറ്റ് സ്ലിപ്പുകളോടെയുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളാകും ഏർപ്പെടുത്തുക. ബാലറ്റ് പേപ്പറുകൾ ചരിത്രമായെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ പറഞ്ഞു. വോട്ടിംഗ് യന്ത്രങ്ങളിൽ തിരിമറി നടത്താനാകില്ലെന്നും കമ്മീഷൻ അവകാശപ്പെട്ടു.
പ്രചാരണത്തിന് പ്ലാസ്റ്റിക്കിന്റെ ഉപയോഗം പൂർണമായി ഒഴിവാക്കണമെന്ന് സുനിൽ അറോറ ആവശ്യപ്പെട്ടു. പൂർണമായും പരിസ്ഥിതി സൗഹൃദ തെരഞ്ഞെടുപ്പാകണം നടത്തേണ്ടത്.
പെരുമാറ്റച്ചട്ടം നിലവിൽ
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലം ഉൾക്കൊള്ളുന്ന ജില്ലകളിൽ മാതൃകാ പെരുമാറ്റച്ചട്ടം. തിരുവനന്തപുരം (വട്ടിയൂർക്കാവ്), പത്തനംതിട്ട (കോന്നി), ആലപ്പുഴ (അരൂർ), എറണാകുളം (എറണാകുളം), കാസർഗോഡ് (മഞ്ചേശ്വരം) എന്നിവിടങ്ങളിലാണ് പെരുമാറ്റച്ചട്ടം. കോട്ടയം ജില്ല(പാലാ)യിൽ നിലവിൽ പെരുമാറ്റച്ചട്ടമുണ്ട്.
ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.