കോൽക്കത്ത/ഭുവനേശ്വർ/ ന്യൂഡൽഹി: അതിതീവ്ര ചുഴലിക്കാറ്റ് ഉംപുൻ മണിക്കൂറിൽ 190 കിലോമീറ്റർ വേഗത്തിൽ പശ്ചിമബംഗാളിൽ ആഞ്ഞടിച്ചു. കനത്തമഴയ്ക്കൊപ്പം എത്തിയ ചുഴലിക്കാറ്റിൽ വ്യാപകനാശനഷ്ടമുണ്ടായി. ബംഗാളിൽ മൂന്നുപേരും ഒഡീഷയിലും രണ്ടുപേരും മരിച്ചതായി അധികൃതർ അറിയിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെയാണ് പശ്ചിമബംഗാളിലെ ദിഗ, ബംഗ്ലാദേശിലെ ഹാതിയ ദ്വീപ് എന്നിവയിലൂടെ ചുഴലിക്കാറ്റ് തീരംതൊട്ടത്. മണിക്കൂറിൽ 160-170 കിലോമീറ്റർ വേഗത്തിൽ തീരമേഖലയിൽ പ്രവേശിച്ച ചുഴലിക്കാറ്റ് കനത്ത നാശനഷ്ടമുണ്ടാക്കി. മരങ്ങൾ വ്യാപകമായി കടപുഴകി, വൈദ്യുതി പോസ്റ്റുകളും കെട്ടിടങ്ങളും തകർന്നു.
പശ്ചിമബംഗാൾ, ഒഡീഷ സംസ്ഥാനങ്ങളിൽനിന്ന് 6.5 ലക്ഷം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപാർപ്പിച്ചിരുന്നു. ബംഗാളിലെ ഹൗറ ജില്ലയിലും നോർത്ത് 24 പർഗനാസ് ജില്ലയിലും മരം കടപുഴകി വീണ് ഓരോ സ്ത്രീകൾ വീതം മരിച്ചു.
ദേശീയ ദുരന്തനിവാരണ സേന(എൻഡിആർഎഫ്)യുടെ 20 യൂണിറ്റ് ഒഡീഷയിലും 19 യൂണിറ്റ് ബംഗാളിലും പ്രവർത്തിക്കുന്നുണ്ടെന്ന് എൻഡിആർഎഫ് മേധാവി എസ്.എൻ. പ്രധാൻ ന്യൂഡൽഹിയിൽ പറഞ്ഞു. പശ്ചിമബംഗാളിൽ അഞ്ചു ലക്ഷം പേരെയും ഒഡീഷയിൽ 1.58 ലക്ഷം പേരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് നീക്കിയതായി അദ്ദേഹം പറഞ്ഞു. കനത്തമഴയിൽ ഇരു സംസ്ഥാനത്തെയും തീരമേഖലയിൽ വീടുകൾ തകർന്നു. മണ്ണുകൊണ്ട് നിർമിച്ച വീടുകൾ നിലംപരിശായി. റോഡുകളിൽ വീണ മരങ്ങൾ എൻഡിആർഎഫിന്റെ നേതൃത്വത്തിൽ യന്ത്രസഹായത്തോടെ മുറിച്ചു മാറ്റി.
പശ്ചിമബംഗാളിലെ സൗത്ത്, നോർത്ത് 24 പർഗനാസ്, ഈസ്റ്റ് മിഡ്നാപുർ ജില്ലിയിൽ മണിക്കൂറിൽ 160- 170 കിലോമീറ്റർ വേഗത്തിലാണ് ഉംപുൻ ആഞ്ഞടിച്ചതെന്ന് ഇന്ത്യൻ കാലാവസ്ഥ വകുപ്പ് (ഐഎംഡി) ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മഹപാത്ര പറഞ്ഞു. ചുഴലിക്കാറ്റിന്റെ ഏറ്റവും ഭീകരമായ ഭാഗം (ചുഴലിക്കാറ്റിന്റെ കണ്ണ്) 30 കിലോമീറ്റർ വ്യാസ ത്തിലാണ് കരയിൽ പ്രവേശി ച്ചത്. ഇതുമൂലം മൂന്നു ജില്ലകളിലും കനത്തമഴയും നാശനഷ്ടങ്ങളും ഉണ്ടാകുമെന്ന് മോഹപാത്ര പറഞ്ഞു.
ഏഴുമണിയോടെയാണ് ചുഴലിക്കാറ്റ് പൂർണമായും കരയിൽ കടന്നത്. കോൽക്കത്ത നഗരത്തിൽ എത്തിയപ്പോൾ കാറ്റിന്റെ വേഗം 110-120 കിലോമീറ്ററായി കു റഞ്ഞു.
ഒഡീഷയിലെ പുരി, ഖുർദ, ജഗതിസിംഗ്പുർ, കട്ടക്ക്, കേന്ദ്രപാറ, ജാജ്പുർ, ഗഞ്ചാം, ഭദ്രക്, ബാലസോർ ജില്ലകളിൽ കനത്തമഴയുണ്ടായി. വ്യാഴാഴ്ച വരെ പശ്ചിമബംഗാളിൽ കനത്തമഴയും കാറ്റുമുണ്ടാവും. ആസാം, മേഘാലയ സംസ്ഥാനങ്ങളിലും കനത്തമഴയും കാറ്റുമുണ്ടാകുമെന്നും അധികൃതർ അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ സൂപ്പർ സൈക്ലോണായി രൂപപ്പെട്ട ഉംപുൻ ശക്തിക്ഷയിച്ച് അതിതീവ്ര ചുഴലിക്കാറ്റായി മാറുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.