ലക്നോ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അസാദുദ്ദീൻ ഒവൈസിയുടെ പാർട്ടിയായ ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുൽ-മുസ്ലിമീന്റെ(എഐഎംഐഎം) നീക്കത്തിൽ ആശങ്കയോടെ സമാജ്വാദി പാർട്ടി ഉൾപ്പെടെയുള്ള മറ്റു കക്ഷികൾ.
തങ്ങളുടെ മുസ്ലിം വോട്ട് ഒവൈസി കൊണ്ടുപോകുമെന്നതാണ് എസ്പി, ബിഎസ്പി പാർട്ടികളുടെ ആശങ്കയ്ക്കു കാരണം. അതേസമയം, എഐഎംഐഎം വരുന്നത് ബിജെപിക്ക് ഗുണം ചെയ്യുമെന്നാണു വിലയിരുത്തൽ. 100 സീറ്റുകളിൽ മത്സരിക്കുമെന്നാണ് ഒവൈസിയുടെ പാർട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. ഓംപ്രകാശ് രാജ്ഭർ നേതൃത്വം നല്കുന്ന സുഹെൽദേവ് ഭാരതീയ സമാജ് പാർട്ടി(എസ്ബിഎസ്പി)യുമായി എഐഎംഐഎം സഖ്യമുണ്ടാക്കിയിട്ടുണ്ട്.
ജാതവ്, യാദവ്, രാജ്ഭർ, നിഷാദ് തുടങ്ങി യുപിയിലെ ചെറുതും വലുതുമായ വിവിധ വിഭാഗങ്ങൾക്കു ശക്തമായ നേതൃത്വമുണ്ട്. എന്നാൽ, യുപിയിൽ 19.26 ശതമാനം വരുന്ന മുസ്ലിംകൾക്കു പറയത്തക്ക നേതൃത്വമില്ല. ബിജെപി ഇതര കക്ഷികൾക്കാണു മുസ്ലിം വോട്ട് പ്രധാനമായും ലഭിക്കുക.
സംസ്ഥാനത്തെ 82 മണ്ഡലങ്ങളിൽ മുസ്ലിം വോട്ട് നിർണായകമാണ്. 403 മണ്ഡലങ്ങളാണ് യുപിയിലുള്ളത്. എസ്പിക്കും ബിഎസ്പിക്കും മുസ്ലിം വോട്ട് ലഭിക്കുന്നുണ്ടെങ്കിലും ഈ പാർട്ടികളിൽ തലയെടുപ്പുള്ള മുസ്ലിം നേതാക്കളാരുമില്ലെന്ന് എഐഎംഐഎം ചൂണ്ടിക്കാട്ടുന്നു.
ഒവൈസി ഫാക്ടർ അടുത്ത വർഷത്തെ തെരഞ്ഞെടുപ്പിൽ നിർണായക സ്വാധീനം ചെലുത്തുമെന്നാണു രാഷ്ട്രീയ നിരീക്ഷകൻ പർവേസ് അഹമ്മദിന്റെ അഭിപ്രായം. തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഉയർച്ചയോടെ തങ്ങളുടേതായ നേതൃത്വം വേണമെന്നു മുസ്ലിംകൾ നിലപാട് എടുത്തുതുടങ്ങി. എസ്പി, ബിഎസ്പി എന്നിവ മുസ്ലിം സൗഹൃദ പാർട്ടിയെന്ന് അവകാശപ്പെടുന്പോഴും മുസ്ലിംകളുടെ വിഷയത്തിൽ നിശബ്ദത പുലർത്തുന്നു. -പർവേസ് പറഞ്ഞു.
ഒവൈസിയെ ബിജെപി ഇതര പാർട്ടികളാണ് എതിർക്കുന്നത്. ബിജെപിയെ ചൂണ്ടിക്കാട്ടി മുസ്ലിങ്ങളെ ഭയപ്പെടുത്താനാണ് എസ്പി, ബിഎസ്പി പാർട്ടികളുടെ ശ്രമം. മുസ്ലിം വോട്ട് ഒവൈസി ഭിന്നിപ്പിച്ച് ബിജെപിക്കു നേട്ടമുണ്ടാക്കുമെന്നാണു പ്രചാരണം. മുസാഫർനഗർ കലാപത്തോടെ മുസ്ലിങ്ങൾ കടുത്ത ഭീതിയിലാണ്.
എന്നാൽ, ഈ കലാപമുണ്ടായത് സമാജ്വാദി പാർട്ടിയുടെ ഭരണകാലത്താണ്. യോഗി ആദിത്യനാഥിന്റെ ഭരണകാലത്ത് മുസ്ലിങ്ങളെ ലക്ഷ്യമിട്ട് ആക്രമണമുണ്ടായിട്ടില്ല. കോൺഗ്രസും മറ്റു ബിജെപി ഇതര പാർട്ടികളും ദീർഘകാലം യുപി ഭരിച്ചിട്ടും സർക്കാർ ജോലികളിൽ രണ്ടു ശതമാനം മുസ്ലിങ്ങളാണുള്ളത് -പർവേസ് കൂട്ടിച്ചേർത്തു.
അതേസമയം, മുസ്ലിങ്ങൾക്ക് നേതൃത്വം വേണമെന്ന ആശയം ഓരോ തെരഞ്ഞെടുപ്പിലും ഉയർന്നുവരുന്നതാണെന്ന് രാഷ്ട്രീയ നിരീക്ഷകൻ റഷീദ് കിദ്വായി പറഞ്ഞു. ബിഹാറിൽ ജനസ്വാധീനമുള്ള നല്ല നേതാക്കളെ സ്ഥാനാർഥിയാക്കിയത് ഒവൈസിക്കു നേട്ടമായി. എന്നാൽ,യുപിയിൽ അതു വിജയിക്കില്ല. ബിജെപിയെ പരാജയപ്പെടുത്താൻ കഴിയുന്ന സ്ഥാനാർഥിക്ക് വോട്ട് ചെയ്യുകയെന്നതാണു യുപിയിലെ ഭൂരിപക്ഷം മുസ്ലിങ്ങളുടെയും പതിവ്. അതിന് ഇക്കുറിയും മാറ്റമുണ്ടാകില്ല-കിദ്വായി കൂട്ടിച്ചേർത്തു.
രാംപുർ ജില്ലയിലാണ് ഏറ്റവും അധികം മുസ്ലിങ്ങളുള്ളത്-50.57 ശതമാനം. മൊറാദാബാദ്(47.12 %), ബിജ്നോർ(43.04% ), സഹരാൻപുർ(41.95%), മുസാഫർനഗർ(41.30%), അംറോഹ(40.78%) എന്നിവയാണു തൊട്ടടുത്ത സ്ഥാനങ്ങളിലുള്ള ജില്ലകൾ. ബൽറാംപുർ, അസംഗഡ്, ബറേലി, മീററ്റ്, ബഹ്റായിച്ച്, ഗോണ്ട, ശ്രാവസ്തി ജില്ലകളിൽ 30 ശതമാനമാനത്തിലേറെ മുസ്ലിങ്ങളുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.