രാഹുൽ ഗോപിനാഥ്
ന്യൂഡൽഹി: ടെലികോം രംഗത്ത് സമഗ്രപരിവർത്തനങ്ങൾ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ. കാലഹരണപ്പെട്ട ടെലികോം നിയമങ്ങൾ പരിഷ്കരിക്കുന്നതിന് പുതിയ ടെലികമ്യൂണിക്കേഷൻസ് ബില്ലിന്റെ കരടു വിജ്ഞാപനം വാർത്താപ്രക്ഷേപണ മന്ത്രാലയം പുറത്തിറക്കി.
ടെലികമ്യൂണിക്കേഷൻ സേവനങ്ങളുടെ നിർവചനത്തിൽ വാട്സ് ആപ്, സിഗ്നൽ, ടെലിഗ്രാം തുടങ്ങിയ ആധുനിക ആശയവിനിമയ സേവനങ്ങളും ഒടിടി സംവിധാനങ്ങളും ഉൾപ്പെടുത്തി. ഇത്തരം സംവിധാനങ്ങൾക്കും ഇനി മുതൽ ടെലികമ്യൂ ണിക്കേഷൻ വകുപ്പിന്റെ ലൈസൻസിംഗ് നിയമങ്ങൾ ബാധകമാകും.
പുതിയ നിയമം അനുസരിച്ച് ടെലികമ്യൂണിക്കേഷൻ സേവനങ്ങളുടെ നിർവചനത്തിൽ ഇ-മെയിൽ, വോയ്സ് മെയിൽ, വീഡിയോ, ഓഡിയോ, ഡാറ്റാ കമ്യൂണിക്കേഷൻ സേവനങ്ങൾ, മൊബൈൽ സേവനങ്ങൾ, ഇന്റർനെറ്റ്, ബ്രോഡ്ബാൻഡ് സേവനങ്ങൾ, ഉപഗ്രഹാധിഷ്ഠിത ആശയവിനിമയ സേവനങ്ങൾ എന്നിവയ്ക്കു പുറമേ ഇൻ-ഫ്ളൈറ്റ്, മാരിടൈം ആശയവിനിമയം, വ്യക്തിഗത ആശയവിനിമയ സേവനങ്ങൾ, മെഷീൻ ടു മെഷീൻ കമ്യൂണിക്കേഷൻ, ഓവർ ദി ടോപ്പ് (ഒടിടി) സേനവനങ്ങളും ഉൾപ്പെടുന്നു.
കരടു വിജ്ഞാപനം അനുസരിച്ച് വാട്സ് ആപ്, ടെലിഗ്രാം, സിഗ്നൽ പോലെയുള്ള വ്യക്തിഗത ആശയവിനിമയ സംവിധാനങ്ങളിലെ എൻക്രിപ്റ്റഡ് സന്ദേശങ്ങൾ ദേശസുരക്ഷ, ദേശീയ താത്പര്യങ്ങൾ എന്നിവ സംരക്ഷിക്കുന്നതിന് വെളിപ്പെടുത്തേണ്ട സാഹചര്യമുണ്ടായാൽ കേന്ദ്രസർക്കാരിന്റെ പ്രതിനിധി മുന്പാകെ വെളിപ്പെടുത്തേണ്ടതാണ്.
വാട്സ് ആപ്, സിഗ്നൽ പോലുള്ള പ്ലാറ്റ്ഫോമുകളിലെ കോളുകൾ, എൻക്രിപ്റ്റ് ചെയ്ത സന്ദേശങ്ങൾ എന്നിവ പരിശോധിക്കുന്നതിനും നിയമഭേദഗതി കേന്ദ്രസർക്കാരിന് അധികാരം നൽകുന്നുണ്ട്. ഇത് വാട്സ് ആപ്, ടെലിഗ്രാം പോലെയുള്ള കന്പനികൾ ഉറപ്പുനൽകുന്ന സ്വകാര്യതാ നിയമങ്ങൾക്ക് തികച്ചും എതിരായ നീക്കമാണ്. ഇതിനു പുറമെ ടെലികോം രംഗത്തെ സംബന്ധിക്കുന്ന നിർണായക തീരുമാനങ്ങളും ശിപാർശകളും നൽകുന്ന ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യയുടെ അധികാരങ്ങളെയും പുതിയ നിയമനിർമാണം നിയന്ത്രിക്കുന്നുണ്ട്.
നിലവിലെ നിയമമനുസരിച്ച് ടെലികോം സേവനദാതാക്കൾക്ക് പുതിയ ലൈസൻസ് നൽകുന്നതിന് മുൻപ് കേന്ദ്ര ടെലികോം വകുപ്പ് ട്രായിയുടെ അഭിപ്രായം തേടണം. എന്നാൽ നിർദിഷ്ട ബിൽ ഈ വ്യവസ്ഥ ഇല്ലാതാക്കുന്നു.
ടെലികമ്യൂണിക്കേഷൻ രംഗത്ത് നിലവിലുണ്ടായിരുന്ന ഇന്ത്യൻ ടെലഗ്രാഫ് ആക്ട്, ഇന്ത്യൻ വയർലെസ് ടെലിഗ്രാഫ് ആക്ട്, ദി ടെലിഗ്രാഫ് വയേഴ്സ് ആക്ട് എന്നിവ സംയോജിപ്പിച്ചാണ് പുതിയ കരടു വിജ്ഞാപനം തയ്യാറാക്കിയിട്ടുള്ളത്. ബുധനാഴ്ച പുറത്തിറക്കിയ കരടുവിജ്ഞാപനത്തിൽ കേന്ദ്രസർക്കാർ പൊതുജനാഭിപ്രായം തേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.