വാഷിംഗ്ടൺ ഡിസി: ഇന്ത്യൻ വംശജരായ സ്ഥാനാർഥികൾ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവച്ചില്ല. ഇടക്കാല തെരഞ്ഞെടുപ്പിൽ യുഎസ് ജനപ്രതിനിധി സഭയിലെ നാല് ഇന്ത്യൻ വംശജർ സീറ്റ് നിലനിർത്തി. സെനറ്റിലേക്കു മത്സരിച്ച ഒരാൾ തോറ്റു. സംസ്ഥാന നിയമസഭകളിലേക്ക് ഒരുപിടി ഇന്ത്യൻ വംശജർ ജയിച്ചുകയറിയിട്ടുണ്ട്.
യുഎസ് ജനപ്രതിനിധിസഭ, സെനറ്റ്, സംസ്ഥാന നിയമസഭകൾ എന്നിവിടങ്ങളിലേക്ക് അന്പതിലധികം ഇന്ത്യൻ വംശജരാണു മത്സരിച്ചത്. ജനപ്രതിനിധിസഭയിലെ 12ഉം സെനറ്റിലെ ഒന്നും സീറ്റുകൾ ഇതിൽപ്പെടുന്നു.
രാജ കൃഷ്ണമൂർത്തി(പ്രതിപക്ഷ ഡെമോക്രാറ്റ് പാർട്ടി, ഇല്ലിനോയി സംസ്ഥാനം), പ്രമീള ജയപാൽ(ഡെമോക്രാറ്റ്, വാഷിംഗ്ടൺ സംസ്ഥാനം), റോ ഖന്ന(ഡെമോക്രാറ്റ്, കലിഫോർണിയ സംസ്ഥാനം), അമി ബേര(ഡെമോക്രാറ്റ്, കലിഫോർണിയ) എന്നിവരാണ് ജനപ്രതിനിധി സഭയിൽ സീറ്റ് നിലനിർത്തിയത്. എല്ലാവരും തോല്പിച്ചത് ഭരണം നടത്തുന്ന റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥികളെയാണ്.
അമി ബേര മൂന്നാം വട്ടവും മറ്റുള്ളവർ രണ്ടാം തവണയുമാണ് തെരഞ്ഞെടുക്കപ്പെടുന്നത്. രാജ കൃഷ്ണമൂർത്തിയുടെ എതിരാളി ഇന്ത്യൻ വംശജനായ ജിതേന്ദർ ദിഗാംഗ്വർ ആയിരുന്നു.
അഫ്താബ് പുരെവാൾ(ഡെമോക്രാറ്റ്, ഒഹായോ), അനിത മാലിക്(ഡെമോക്രാറ്റ്, അരിസോണ), ഹിരാൾ തിപിർണേനി(ഡെമോക്രാറ്റ്, അരിസോണ), ശ്രീ പ്രസ്റ്റൺ കുൽക്കർണി(ഡെമോക്രാറ്റ്, ടെക്സസ്), സഞ്ജയ് പട്ടേൽ(ഡെമോക്രാറ്റ്, ഫ്ളോറിഡ), ചിന്തൻ ദേശായ്(ഡെമോക്രാറ്റ്, അർക്കൻസാസ്), ഹാരി അറോറ(റിപ്പബ്ലിക്കൻ, കണക്റ്റിക്കട്ട്) എന്നിവർ ജനപ്രതിനിധി സഭയിലേക്കു മത്സരിച്ചു തോറ്റു.
മാസച്ചുസെറ്റ്സിൽനിന്ന് സ്വതന്ത്രനായി സെനറ്റിലേക്കു മത്സരിച്ച ഇന്ത്യൻ വംശജൻ ശിവ അയ്യാദുരൈ പരാജയപ്പെട്ടു. ഈ സീറ്റിൽ ഡെമോക്രാറ്റ് സ്ഥാനാർഥി എലിസബത്ത് വാറൻ റിപ്പബ്ലിക്കൻ പാർട്ടിയിലെ ജിയോഫ് ദിയേലിനെ തോല്പിച്ചു.
സംസ്ഥാന നിയമസഭകളിൽ ജയിച്ചവർ
ഷിക്കാഗോ സ്വദേശിയായ റാം വില്ലവാളം എതിരാളിയില്ലാതെ ഇല്ലിനോയി സംസ്ഥാന സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന സഭയിലെത്തുന്ന ആദ്യ ഏഷ്യൻ വംശജൻകൂടിയായി ഇദ്ദേഹം. നോർത്ത് കരോളൈന സെനറ്റിലേക്ക് മുജ്താബ മുഹമ്മദും ജയിച്ചു.
നിമ കുൽക്കർണി(കെന്റക്കി നിയമസഭ), ജെയ് ചൗധരി(നോർത്ത് കരോളൈന), മാങ്ക ദിംഗ്ര, വന്ദന സ്ലേറ്റർ( രണ്ടു പേരും വാഷിംഗ്ടൺ സംസ്ഥാനം) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
ഒഹായോ സഭയിലേക്ക് മൂന്നാംവട്ടം ജയിച്ച നിരാജ് അന്താനി(27) യുഎസിൽ തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ വംശജനായി തുടരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.