പ്രെസ്റ്റൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ പതിനെട്ടു ദിവസത്തെ അജപാലന സന്ദർശനം പൂർത്തിയാക്കി സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നാട്ടിലേക്ക് മടങ്ങി . സന്ദർശനത്തിനിടെ രൂപതയുടെ വിവിധ പ്രദേശങ്ങളിലെ വിശുദ്ധ കുർബാന കേന്ദ്രങ്ങളെ ഒരുമിപ്പിച്ച് 28 മിഷനുകൾ പ്രഖ്യാപിച്ചു.
പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായുള്ള കുട്ടികളുടെ വർഷത്തിന്റെ സമാപനത്തിൽ പങ്കെടുക്കുകയും , രണ്ടാം തലമായ യുവജനവർഷത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. ഇംഗ്ലണ്ട് ആൻഡ് വെയിൽസ് കാത്തലിക് ബിഷപ്സ് കോണ്ഫറൻസ് പ്രസിഡന്റും , വെസ്റ്റമിൻസ്റ്റർ ആർച്ച്ബിഷപ്പുമായ കർദിനാൾ ഡോ. വിൻസെന്റ് നിക്കോൾസ്, ബ്രിട്ടനിലെ അപ്പോസ്റ്റാലിക് ന്യുൻഷ്യോ ആർച്ച്ബിഷപ് ഡോ. എഡ്വേഡ് ജോസഫ് ആദംസ് എന്നിവരെ അദ്ദേഹം സന്ദർശിക്കുകയും ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയ്ക്ക് നൽകുന്ന പിന്തുണയ്ക്കും, സഹായങ്ങൾക്കും നന്ദി അറിയിക്കുകയും ചെയ്തു.
രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കലിനോടൊപ്പം അബെർഡീൻ മുതൽ ലീഡ്സ് വരെ തുടർച്ചയായി 18 ദിവസങ്ങളിൽ ഇരുപത്തിമൂന്നു സ്ഥലങ്ങളിൽ വിശുദ്ധ കുർബാന അർപ്പിച്ച മാർ ആലഞ്ചേരി , വിവിധ രൂപതകളിലെ തദ്ദേശീയ മെത്രാന്മാരുമായും, വൈദികരുമായും , സീറോ മലബാർ വിശ്വാസികളുമായും കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ബർമിംഗ് ഹാമിലെ ബഥേൽ കണ്വൻഷൻ സെന്ററിൽ നടന്ന രണ്ടാം ശനിയാഴ്ച കൺവൻഷനിലും അദ്ദേഹം പങ്കെടുത്തു.
യു. കെ സന്ദർശനത്തിനിടയിൽ അയർലണ്ടിലെ ഡബ്ലിനിൽ സീറോ മലാബാർ സഭയുടെ പുതിയ ആസ്ഥാന മന്ദിരം അദ്ദേഹം ആശിർവദിച്ചു. രണ്ടുവർഷങ്ങൾക്ക് മുൻപ് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ സ്ഥാപനത്തിനും രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കലിന്റെ മെത്രാഭിഷേക ശുശ്രൂഷകൾക്കുമാണ് മാർ ആലഞ്ചേരി ഇതിനു മുന്പ് ബ്രിട്ടിനിലെത്തിയത്. വികാരി ജനറാൾമാരായ ഫാ. സജിമോൻ മലയിൽപുത്തൻപുര , റവ. ഡോ . മാത്യു ചൂരപൊയ്കയിൽ ചാൻസലർ റവ. ഡോ . മാത്യു പിണക്കാട് , സെമിനാരി റെക്ടർ റവ. ഡോ . ബാബു പുത്തൻപുരക്കൽ , സെക്രട്ടറി ഫാ. ഫാൻസ്വാ പത്തിൽ ,രൂപതയുടെ വിവിധ റീജണുകളിലെ കോ-ഒാർഡിനേറ്റർമാരായ വൈദികർ , മിഷൻ ഡയറക്ടർമാർ , വൈദികർ , വിവിധ സ്ഥലങ്ങളിലെ കൈക്കാരൻമാർ , ഭക്ത സംഘടനാ നേതാക്കൾ, എന്നിവരുടെ നേതൃത്വത്തിലാണ് സന്ദർശന പരിപാടികൾ ക്രമീകരിച്ചത്.
ഷൈമോൻ തോട്ടുങ്കൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.