നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ്
ജൂലൈ ഒന്നു മുതൽ ഇന്ത്യയൊട്ടാകെ (ജമ്മു കാഷ്മീരും യൂണിയൻ ടെറിട്ടറികളും ഉൾപ്പെടെ) ചരക്കുസേവനനികുതി (ജിഎസ്ടി) നിലവിൽ വന്നു. അതുവരെ സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും നിലവിലുണ്ടായിരുന്ന മിക്കവാറും എല്ലാ പരോക്ഷനികുതികളും (സെൻട്രൽ എക്സൈസ് ഡ്യൂട്ടിയും സേവനനികുതിയും വാറ്റും ഉൾപ്പെടെ) നിർത്തലാക്കി. ഇന്ത്യയൊട്ടാകെ ഒരു ചരക്കിന് ഒരേ നിരക്കിൽ നികുതി ഈടാക്കിക്കൊണ്ടാണ് ജിഎസ്ടി നിലവിൽ വന്നത്. ജൂലൈ ഒന്നിനു മുന്‍പ് കേന്ദ്രവും സംസ്ഥാനങ്ങളും ചുമത്തിയിരുന്ന നികുതിയേക്കാൾ മിക്കവാറും താഴ്ന്ന നിരക്കിലാണ് (വളരെ ചുരുക്കം വസ്തുക്കളും സേവനങ്ങളും ഒഴികെ) ജിഎസ്ടി ചുമത്തുന്നത്. അങ്ങനെ വരുന്ന ഒരു സാഹചര്യത്തിൽ ജിഎസ്ടി വന്നതു മൂലം വിലവർധനയുണ്ടായി എന്നു ചിന്തിക്കുക അസാധ്യം.
വിലവർധന ഉണ്ടാകാനുള്ള പ്രധാന കാരണങ്ങൾ ഇവയാണ്
1) ആവശ്യവും ലഭ്യതയും തമ്മിലുള്ള അന്തരം, ആവശ്യം കൂടുതൽ ഉണ്ടാകുന്ന അവസരങ്ങളിലും സപ്ലൈ കുറവുണ്ടാകുന്ന അവസരങ്ങളിലും വില വർധന സ്വാഭാവികം മാത്രം.
2) വ്യാപാരികൾ ജൂണ്‍ 30നു കൈവശമുണ്ടായിരുന്ന സ്റ്റോക്കിലെ നികുതിയുടെ ക്രെഡിറ്റ് എടുക്കുന്നതിൽ വീഴ്ച വരുത്തി. അതിനു ശേഷം കൈവശമുള്ള സ്റ്റോക്കിന്റെ വിലയിൽ ജിഎസ്ടി ചുമത്തി. അതുവഴി വില കൂട്ടി.
3) ജിഎസ്ടി ബാധകമല്ലാത്തവരും ഇതിന്റെ പേരിൽ അന്യായ ലാഭത്തിനായി വിലയുയർത്തി.
മദ്യവും പെട്രോളിയം ഉത്പന്നങ്ങളും നിലവിൽ ജിഎസ്ടിയിൽ വരുന്നില്ല. പുകയില ഉത്പന്നങ്ങൾക്ക് സെൻട്രൽ എക്സൈസ് ഡ്യൂട്ടിയുടെ മുകളിൽ ജിഎസ്ടിയുമുണ്ട്. ജിഎസ്ടിയിൽ ഉത്പാദനസമയത്തോ വില്പനസമയത്തോ അല്ല നികുതി ഈടാക്കുന്നത്; മറിച്ച് സപ്ലൈയുടെ സമയത്താണ്. സപ്ലൈ ചെയ്തു എന്നു കരുതി അത് എല്ലാ സമയവും വില്പന ആകണമെന്നില്ല.
നിലവിൽ കേന്ദ്രവും സംസ്ഥാനങ്ങളും തുല്യമായാണ് നികുതി വീതിച്ചെടുക്കുന്നത്. കേന്ദ്രത്തിനുള്ള വിഹിതത്തെ സിജിഎസ്ടി എന്നും സംസ്ഥാനത്തിനുള്ള വിഹിതത്തെ എസ്ജിഎസ്ടി എന്നുമാണു പറയുന്നത്. സംസ്ഥാനാന്തര വിതരണത്തിനുള്ള നികുതി പിരിക്കുന്നതിനുള്ള അവകാശം കേന്ദ്ര ഗവണ്മെന്റിനാണ്. ഇതിന് ഐജിഎസ്ടി എന്നാണ് പറയുന്നത്. സംസ്ഥാന വിഹിതം പിന്നീട് അതാതു സംസ്ഥാനങ്ങൾക്ക് മടക്കിക്കൊടുക്കും.
ജിഎസ്ടി ഉപഭോഗ നികുതിയാണ്. അതുകൊണ്ടുതന്നെ നികുതി അവകാശപ്പെട്ടത് ഉപയോഗിക്കുന്ന സംസ്ഥാനത്തിനാണ്.
ഇറക്കുമതി ചെയ്യുന്ന ചരക്കുകൾക്കും സേവനങ്ങൾക്കും ഐജിഎസ്ടി ആണ് ചുമത്തുന്നത്. ഇറക്കുമതി ചെയ്യുന്ന ചരക്കുകൾക്ക് കസ്റ്റംസ് ഡ്യൂട്ടിക്കു പുറമേയാണ് ഐജിഎസ്ടി ചാർജ് ചെയ്യുന്നത്.
ഒഴിവു പരിധി
സംസ്ഥാനത്തിനകത്തു നടത്തുന്ന സപ്ലൈകൾക്ക്, കേരളത്തിൽ വാർഷിക വിറ്റുവരവ് 20 ലക്ഷം രൂപയിൽ താഴെയാണെങ്കിൽ ജിഎസ്ടിയിൽനിന്ന് ഒഴിവുണ്ട്. നികുതിയിൽനിന്ന് ഒഴിവാക്കപ്പെട്ടിട്ടുള്ള ഇനങ്ങളുടെ വിതരണങ്ങളും ഉൾപ്പെടെയാണ് 20 ലക്ഷം രൂപയുടെ പരിധി നിശ്ചയിക്കുന്നത്. എന്നാൽ, സംസ്ഥാനാന്തര വിതരണങ്ങൾക്ക് 20 ലക്ഷം രൂപയുടെ പരിധി ബാധകമല്ല. ഐജിഎസ്ടിയിൽ ചുരുങ്ങിയ പരിധി നിശ്ചയിച്ചിട്ടില്ല.
20 ലക്ഷം രൂപയുടെ പരിധി താഴെപ്പറയുന്ന വിതരണങ്ങൾക്ക് ബാധകമല്ല.
1) കാഷ്വൽ ട്രേഡേഴ്സ്.
2) റിവേഴ്സ് ചാർജ് മെക്കാനിസം മൂലം നികുതി അടയ്ക്കേണ്ടവർ.
3) നോണ്‍ റെസിഡന്റ് ആയിട്ടുള്ള വിതരണക്കാർ.
4) ഇ-കൊമേഴ്സ് ബിസിനസുകൾ.
5) മറ്റുള്ളവരുടെ ഏജന്റുമാരായി പ്രവർത്തിക്കുന്നവർ.
6) ഇൻപുട്ട് സർവീസ് വിതരണക്കാർ.
7) ഇ-കൊമേഴ്സ് മുഖാന്തരം ചരക്കും സേവനങ്ങളും വിതരണം ചെയ്യുന്നവർ.
8) ബ്രാൻഡ് നെയിമിൽ സേവനം നല്കുന്ന അഗ്രിഗേറ്റേഴ്സ്.
നിലവിൽ ചരക്കുസേവനനികുതിക്ക് ഉള്ളത് 0%, 3%, 5%, 12%, 18%, 28% എന്നീ നിരക്കുകളാണ്. പൊതുവായ നികുതിനിരക്ക് 18% ആണ്. പ്രത്യേകം നിരക്കുകൾ സൂചിപ്പിച്ചിട്ടില്ലാത്ത ചരക്കുകളുടെയും സേവനങ്ങളുടെയും വിതരണത്തിന് 18% ആണ് നികുതി ചുമത്തേണ്ടത്. ഇതു കൂടാതെ സോഫ്റ്റ് ഡ്രിങ്ക്സ്, പുകയില ഉത്പന്നങ്ങൾ, മോട്ടോർ വാഹനങ്ങൾ എന്നിവയ്ക്ക് അധികമായി സെസും ഈടാക്കുന്നുണ്ട്.
കോന്പൗണ്ടിംഗ്
ചെറുകിട വ്യാപാരികൾക്ക്, അവരുടെ വാർഷിക വിറ്റുവരവ് 75 ലക്ഷം രൂപയിൽ താഴെയാണ്ു വരുന്നതെങ്കിൽ നിശ്ചിത നിരക്കിൽ കോന്പൗണ്ട് ചെയ്യുന്നതിനുള്ള അവകാശമുണ്ട്. 75 ലക്ഷം എന്നത് കേരളത്തിലും മറ്റുമാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഈ തുക 50 ലക്ഷമാണ്. 75 ലക്ഷം രൂപയിൽ ഒഴിവാക്കപ്പെട്ട വസ്തുക്കളുടെ വിതരണവും കയറ്റുമതി ചെയ്യുന്ന വസ്തുക്കളുടെ വിലയും ഉൾപ്പെടുന്നുണ്ട്.
റസ്റ്ററന്റ് ഒഴികെയുള്ള ഒരു സേവനത്തിനും കോന്പോസിഷൻ സ്കീം ബാധകമല്ല. അതായത്, അത്തരം സേവനങ്ങൾക്ക് പരിധി 20 ലക്ഷം രൂപയായി തന്നെ തുടരും. സംസ്ഥാനാന്തര വ്യാപാരങ്ങൾക്കും കാഷ്വൽ ട്രേഡേഴ്സിനും നോണ്‍ റെസിഡന്റ് വ്യാപാരികൾക്കും ഇ-കൊമേഴ്സ് മാർഗത്തിലൂടെ വിതരണം ചെയ്യുന്നവർക്കും രജിസ്ട്രേഷൻ ഇല്ലാത്ത വ്യാപാരികളോട് ഇടപാട് നടത്തുന്നവർക്കും (റിവേഴ്സ് ചാർജ് അടച്ചാൽ ഇതിൽനിന്ന് ഒഴിവാകാം) കോന്പോസിഷൻ സ്കീം സ്വീകരിക്കാൻ സാധ്യമല്ല. നിശ്ചിത പരിധിയിൽ കൂടുതലായി വിതരണം വന്നാൽ ഓട്ടോമാറ്റിക് ആയി കോന്പൗണ്ടിംഗ് സ്കീമിൽനിന്നു മാറി നിലവിലെ നിരക്കനുസരിച്ച് നികുതി അടയ്ക്കണം (കോന്പൗണ്ടിംഗ് സിസ്റ്റം സ്വീകരിക്കുന്നവർക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ലഭിക്കില്ല). ഐസ്ക്രീം വ്യാപാരികൾക്കും കോന്പോസിഷൻ ബാധകമല്ല.
കോന്പോസിഷൻ സ്കീം സ്വീകരിച്ചവർ ത്രൈമാസ റിട്ടേണുകളാണ് സമർപ്പിക്കേണ്ടത്. നിലവിൽ വ്യാപാരികൾക്ക് ഒന്നും ഉത്പാദകർക്ക് രണ്ടും റസ്റ്ററന്റ് സർവീസുകൾക്ക് അഞ്ചും ശതമാനമാണ് നികുതി. ഇത് സിജിഎസ്ടിയും എസ്ജിഎസ്ടിയും ഉൾപ്പെടെയാണ്.
റിവേഴ്സ് ചാർജ്
രജിസ്ട്രേഷനുള്ളവർ രജിസ്ട്രേഷൻ ഇല്ലാത്ത വിതരണക്കാരിൽനിന്നു ചരക്കുകളോ സേവനങ്ങളോ സ്വീകരിച്ചാൽ റിവേഴ്സ് ചാർജ് മെക്കാനിസം മൂലം ബാധ്യതയുണ്ടാകും. കൂടാതെ വിജ്ഞാപനം ചെയ്യപ്പെട്ടിട്ടുള്ള ചില സേവനങ്ങളുടെ സ്വീകർത്താക്കൾക്ക് റിവേഴ്സ് ചാർജ് മെക്കാനിസം ബാധകമാകും. അവർ വാർഷിക വിറ്റുവരവ് കണക്കിലെടുക്കാതെ ജിഎസ്ടി രജിസ്ട്രേഷൻ എടുക്കേണ്ടതായുണ്ട്.
രജിസ്ട്രേഷൻ എടുക്കുന്നതിന് ബാധ്യതയുള്ള വിതരണക്കാർ, ബാധ്യത തുടങ്ങുന്ന ദിവസം മുതൽ 30 ദിവസങ്ങൾക്കകം രജിസ്ട്രേഷൻ എടുത്തിരിക്കണം. എന്നാൽ, കാഷ്വൽ ട്രേഡേഴ്സും നോണ്‍ റെസിഡന്റ് വ്യാപാരികളും ബിസിനസ് തുടങ്ങുന്നതിന് അഞ്ചു ദിവസം മുന്‍പെങ്കിലും രജിസ്ട്രേഷൻ എടുക്കേണ്ടതായുണ്ട്. ആപ്ലിക്കേഷൻ ഓണ്‍ലൈനായി ഫയൽ ചെയ്യണം. ആപ്ലിക്കേഷനോടൊപ്പം ആവശ്യമുള്ള എല്ലാ ഡോക്യുമെന്റുകളും ഉണ്ടെങ്കിൽ, സാധാരണഗതിയിൽ മൂന്നു ദിവസത്തിനകം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ലഭിക്കും. ആപ്ലിക്കേഷൻ യഥാസമയം (30 ദിവസത്തിനകം) ഫയൽ ചെയ്താൽ അന്നു തുടങ്ങി അതിന് പ്രാബല്യമുണ്ടാകും. എന്നാൽ, താമസിച്ചാണ് ഫയൽ ചെയ്യുന്നതെങ്കിൽ രജിസ്ട്രേഷൻ തന്ന ദിവസം മുതൽ മാത്രമേ രജിസ്ട്രേഷന്റെ പ്രാബല്യം നിലവിൽ വരൂ.
രജിസ്ട്രേഷനുള്ള എല്ലാ വിതരണക്കാർക്കും വ്യവസ്ഥകൾക്കു വിധേയമായി ലഭിച്ച വസ്തുക്കളുടെയും സേവനത്തിന്റെയും ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് എടുക്കാം. പക്ഷേ, പ്രസ്തുത സപ്ലൈകൾ ബിസിനസിന്റെ ആവശ്യത്തിനായി ഉപയോഗിച്ചാൽ മാത്രമേ അവയുടെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് എടുക്കാൻ സാധിക്കൂ. കോന്പൗണ്ടിംഗ് സ്വീകരിച്ചവർക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ലഭ്യമല്ല. നോണ്‍ റെസിഡന്റ് സപ്ലൈയേഴ്സിന് ഇറക്കുമതി ചെയ്ത വസ്തുക്കളുടെ ഇൻപുട്ട് ടാക്സ് ഒഴികെ ഒന്നിനും ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ലഭ്യമല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.