ന്യൂഡൽഹി: 2017 അവസാനിക്കാറായ സാഹചര്യത്തിൽ ടാറ്റാ മോട്ടോഴ്സിനു പിന്നാലെ കൂടുതൽ കമ്പനികൾ ഇളവുകൾ പ്രഖ്യാപിച്ചു. മാരുതി സുസുകി, ഹ്യുണ്ടായി, ഫോക്സ്വാഗൺ, ഒൗഡി തുടങ്ങിയ പ്രമുഖ കമ്പനികളാണ് വലിയ ഇളവുകളുമായി രംഗത്തെത്തിയിരിക്കുന്നത്. കാഷ് ഡിസ്കൗണ്ടുകളും എക്സ്ചേഞ്ച് ബോണസുകളുമായി മോഡലുകൾ അനുസരിച്ച് 25,000 മുതൽ 8.85 ലക്ഷം വരെ രൂപയാണ് വിവിധ കമ്പനികൾ പ്രഖ്യാപിച്ചിട്ടുള്ളത്.
ഓരോ കമ്പനിയുടെയും തെരഞ്ഞെടുക്കപ്പെട്ട മോഡലുകൾക്കാണ് ഇളവുകൾ ലഭിക്കുക. ഇതിനുമുന്പ് ബിഎസ് മൂന്നിലുള്ള വാഹനങ്ങൾ നിരോധിച്ചപ്പോഴും ജിഎസ്ടി വന്നപ്പോഴുമാണ് വാഹനങ്ങൾക്കു വില കുറഞ്ഞത്. നിലവിൽ കെട്ടിക്കിടക്കുന്ന വാഹനങ്ങൾ വിറ്റഴിക്കുക എന്നതാണ് പുതിയ ഇളവിലൂടെ കമ്പനികൾ ലക്ഷ്യംവയ്ക്കുന്നത്.
മാരുതി സുസുകി
രാജ്യത്തെ വാഹനവിപണിയിൽ ഒന്നാമതുള്ള മാരുതി സുസുകി ഇന്ത്യ കമ്പനിയുടെ എല്ലാ സെഗ്മെന്റിലുമുള്ള വാഹനങ്ങൾക്ക് ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ആൾട്ടോയുടെ വേരിയന്റുകൾക്ക് 45,000-55,000 രൂപ, സിയാസ് പെട്രോൾ വേരിയന്റിന് 70,000 രൂപ വരെയും ഡീസൽ വേരിയന്റിന് 85,000 രൂപ വരെയും ഇളവ് ലഭിക്കും. കമ്പനിയുടെ പുതിയ മോഡലുകളിലൊന്നായ ഇഗ്നിസിന് 40,000 രൂപ വരെയാണ് ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്.
ഉപയോക്താക്കൾക്കുവേണ്ടി രാജ്യവ്യാപകമായി വിന്റർ കാർ കെയർ ക്യാന്പും മാരുതി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നു മുതൽ ആരംഭിക്കുന്ന ക്യാന്പിൽ ഉപയോക്താക്കൾക്ക് തങ്ങളുടെ വാഹനങ്ങൾ സൗജന്യമായി ചെക്കപ്പ് ചെയ്യാവുന്നതാണ്. മാരുതിയുടെ അംഗീകൃത സർവീസ് സെന്ററുകളിൽ ഈ സേവനം ലഭ്യമാകും.
ഹ്യുണ്ടായി
കൊറിയൻ വാഹനനിർമാതാക്കളായ ഹ്യുണ്ടായിയുടെ ചെറിയ ഹാച്ച്ബാക്ക് മോഡലായ ഇയോണിനും ഐ20 എലൈറ്റ്, ആക്ടീവ് മോഡലുകൾക്കും 55,000 രൂപ വരെയാണ് ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതു കൂടാതെ ഗ്രാൻഡ് ഐ10ന്റെ പെട്രോൾ വേരിയന്റിന് 75,000 രൂപ വരെയും ഡീസൽ വേരിയന്റിന് 90,000 രൂപ വരെയും എക്സെന്റിന് 45,000 രൂപ വരെയുമാണ് ഇളവ്.
ഫോക്സ്വാഗൺ
ജർമൻ കാർ നിർമാതാക്കളായ ഫോക്സ്വാഗൺ തങ്ങളുടെ പ്രീമിയം സെഡാനായ വെന്റോക്ക് 1.1 ലക്ഷം രൂപ വരെയുള്ള ഇളവുകൾ പ്രഖ്യാപിച്ചു. കമ്പനിയുടെ ജനപ്രീതി പിടിച്ചുപറ്റിയ മോഡലുകളിലൊന്നായ പോളോക്ക് 60,000 രൂപ വരെയുള്ള ഇളവുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
ഔഡി
ആഡംബര വാഹനനിർമാതാക്കളായ ഒൗഡി തങ്ങളുടെ എ3, എ5, എ6 സെഡാനുകൾക്കും പ്രീമിയം എസ്യുവി ക്യു3ക്കും മൂന്നു ലക്ഷം രൂപ മുതൽ 8.85 ലക്ഷം രൂപ വരെയുള്ള ഇളവുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.