ഓഹരി അവലോകനം / സോണിയ ഭാനു
ബാങ്കിംഗ് മേഖലയിലെ പ്രതികൂല വാർത്തകൾ നിക്ഷേപകരെ ഓഹരിവിപണിയിൽനിന്ന് പിന്തിരിപ്പിക്കുന്നു. പെട്രാളിയം ഉത്പന്നങ്ങളുടെ ഉയർന്ന വില നാണയപ്പെരുപ്പം സൃഷ്ടിക്കുമോയെന്ന ആശങ്കയിലാണ് ഒരു വിഭാഗം ഓപ്പറേറ്റർമാർ. വാരമധ്യം മൊത്തവിലസൂചിക സംബന്ധിച്ച് പുതിയ കണക്കുകളും വിപണിയെ സ്വാധീനിക്കാനിടയുണ്ട്.
പ്രമുഖ ഇൻഡക്സുകൾക്ക് കഴിഞ്ഞവാരം രണ്ടു ശതമാനം തളർച്ച സംഭവിച്ചു. സെൻസെക്സ് 740 പോയിന്റും നിഫ്റ്റി 231 പോയിന്റും ഇടിഞ്ഞു. ബാങ്കിംഗ് സൂചികയിൽ 5.4 ശതമാനം തകർച്ചയുണ്ടായി. മെറ്റൽ ഇൻഡക്സ് ഏഴു ശതമാനം തകർന്നു.
അമേരിക്കയും വടക്കൻ കൊറിയയും തമ്മിലുള്ള ചർച്ചകൾക്ക് വഴിതെളിഞ്ഞത് മേഖലയിലെ സംഘർഷാവസ്ഥയ്ക്ക് അയവു കണ്ടുതുടങ്ങുമെന്നത് ഫണ്ടുകളെ ഏഷ്യൻ-യൂറോപ്യൻ വിപണികളിൽ നിക്ഷേപത്തോത് ഉയർത്താൻ പ്രേരിപ്പിക്കും. വാരാന്ത്യം അമേരിക്കൻ ഓഹരി സൂചികകൾ ശ്രദ്ധേയമായ മുന്നേറ്റം കാഴ്ചവച്ചു. വിദേശത്തുനിന്നുള്ള അനുകൂല വാർത്തകൾ ഇന്ത്യൻ മാർക്കറ്റിനെ പ്രതിസന്ധിയിൽനിന്ന് കരകയറ്റുമെന്ന വിശ്വാസത്തിലാണ് നിക്ഷേപമേഖല.
നിഫ്റ്റി സൂചിക 10,441 പോയിന്റിൽനിന്നുള്ള തകർച്ചയിൽ 10,141 പോയിന്റ് വരെ ഇടിഞ്ഞു. എന്നാൽ, വാരത്തിന്റെ രണ്ടാം പകുതിയിൽ ഒരു വിഭാഗം നിക്ഷേപകർ വിപണിയിൽ തിരിച്ചെത്തിയതുകണ്ട് ഉൗഹക്കച്ചവടക്കാർ ഷോട്ട് കവറിംഗിനു മത്സരിച്ചത് വാരാന്ത്യം നിഫ്റ്റിയെ 10,226ൽ എത്തിച്ചു. വില്പനസമ്മർദത്തിന്റെ ആഘാതംമൂലം മുൻവാരം സൂചിപ്പിച്ച സാങ്കേതികതാങ്ങുകൾ നിലനിർത്താൻ വിപണിക്കായില്ല.
ഈ വാരം ആദ്യ പ്രതിരോധം 10,397 റേഞ്ചിലാണ്. ഈ മേഖലയിലേക്ക് അടുക്കാനായില്ലെങ്കിൽ 10,097ലെ സപ്പോർട്ടിലേക്ക് നിഫ്റ്റി പരീക്ഷണം നടത്താം. 50 ഡിഎംഎ ആയ 10,004 പോയിന്റ് ഏറെ നിർണായകമാണ്. ഇതു നഷ്ടപ്പെട്ടാൽ നിഫ്റ്റി 9,969-9,797 വരെ തിരുത്തൽ തുടരാം. അതേസമയം, ആദ്യ പ്രതിരോധം മറികടന്നാൽ നിഫ്റ്റി 10,569നെ ലക്ഷ്യമാക്കും. നിഫ്റ്റിയുടെ മറ്റു സാങ്കേതികവശങ്ങൾ പരിശോധിച്ചാൽ പാരാബോളിക് എസ്എആർ സെല്ലിംഗ് മൂഡിലാണ്. എംഎസിഡി ദുർബലാവസ്ഥയെ സൂചിപ്പിക്കുന്നു. സ്റ്റോക്കാസ്റ്റിക് ആർഎസ്ഐ, സ്ലോ സ്റ്റോക്കാസ്റ്റിക്, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക് തുടങ്ങിയവ ഡെയ്ലി ചാർട്ടിൽ ഓവർ സോൾഡാണ്. അതേസമയം, ഡെയ്ലി, വീക്ക്ലി ചാർട്ടുകളിൽ സൂപ്പർ ട്രെൻഡ് സെൽ സിഗ്നൽ നിലനിർത്തി.
ബോംബെ സെൻസെക്സ് വാരത്തിന്റെ തുടക്കത്തിൽ 34,043 വരെ കയറിയെങ്കിലും മുൻനിര ഓഹരികളിൽ അലയടിച്ച വില്പനത്തരംഗത്തിൽ സൂചിക 33,000ലെ താങ്ങും തകർത്ത് 32,991 വരെ ചാഞ്ചാടി. വാരാന്ത്യം താഴ്ന്ന റേഞ്ചിൽനിന്ന് അല്പം മെച്ചപ്പെട്ട് 33,307ലാണ്. സെൻസെക്സിന് ഈ വാരം 33,897ൽ ആദ്യതടസം നേരിടാം. ഇതു മറികടന്നാൽ 34,487ൽ വീണ്ടും പ്രതിരോധമുണ്ട്. വിപണിയുടെ താങ്ങ് 32,854-32,401 പോയിന്റിലാണ്.
മുൻനിരയിലെ പത്തു കന്പനികളിൽ എട്ടിന്റെയും വിപണിമൂല്യത്തിൽ ആകെ 67,153 കോടി രൂപയുടെ ഇടിവ്. ആർഐഎൽ, ഒഎൻജിസി, എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്യുഎൽ, മാരുതി, ടിസിഎസ് എന്നിവയുടെ വിപണിമൂല്യം കുറഞ്ഞു.
വിദേശഫണ്ടുകൾ പിന്നിട്ട വാരം 280.74 കോടി രൂപയുടെ ഓഹരികൾ വിറ്റുമാറിയപ്പോൾ ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ 131.07 കോടി രൂപയുടെ നിക്ഷേപം നടത്തി. ഫോറെക്സ് മാർക്കറ്റിൽ അമേരിക്കൻ ഡോളറുമായുള്ള രൂപയുടെ വിനിമയനിരക്ക് 65.22ൽനിന്ന് 64.79ലേക്ക് ശക്തിപ്രാപിച്ചു. അമേരിക്ക-വടക്കൻ കൊറിയ ചർച്ചകൾ ഫോറെക്സ് മാർക്കറ്റിൽ ഡോളറിനു മുന്നിൽ ജാപ്പനീസ് യെന്നിന്റെ മൂല്യം അല്പം കുറച്ചു. ജപ്പാൻ, കൊറിയ, ചൈന, സിംഗപ്പൂർ ഓഹരിവിപണികളും യൂറോപ്യൻ ഓഹരിസൂചികകളും വാരാവസാനം തിളങ്ങി. അമേരിക്കൻ മാർക്കറ്റുകളും മികവ് കാണിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.