ഓഹരി അവലോകനം / സോണിയ ഭാനു
ആഭ്യന്തര മ്യൂച്വൽ വീണ്ടും നിക്ഷേപങ്ങൾക്ക് ഉത്സാഹിച്ചതോടെ ഏഴാഴ്ചയ്ക്കിടയിൽ ആറാം വാരവും നേട്ടം നിലനിർത്താൻ ഇന്ത്യൻ വിപണിക്കായി. ഫണ്ടുകൾ ഓട്ടോമൊബൈൽ, ബാങ്കിംഗ്, കാപ്പിറ്റൽ ഗുഡ്സ്, എഫ് എം സി ജി, ഹെൽത്ത് കെയർ വിഭാഗങ്ങളിൽ കാണിച്ച വിശ്വാസം ബോംബെ സെൻസെക്സ് 235 പോയിന്റും നിഫ്റ്റി 58 പോയിന്റും ഉയർത്തി.
യു എസ്-ചൈന വ്യാപാരത്തിൽ പുതിയ നികുതികൾ നിലവിൽ വന്നത് ഷാൻഹായ് സൂചികയെ ഏഴാം വാരത്തിലും തളർത്തി. മൂന്നര ശതമാനമാണ് ചൈനീസ് ഓഹരി സൂചിക പിന്നിട്ടവാരം ഇടിഞ്ഞത്. അതേസമയം വാരാന്ത്യ ദിനത്തിൽ ഹാങ്ഹായി ഉൾപ്പെടെയുള്ള പ്രമുഖ ഏഷ്യൻ ഇൻഡക്സുകൾ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചത് ശുഭസൂചനയായി വിലയിരുത്താം. അമേരിക്കൻ ഓഹരി വിപണികളും യുറോപ്യൻ ഇൻഡക്സുകളും വാരാന്ത്യം തിളങ്ങി.
ഖാരിഫ് വിളകളുടെ താങ്ങു വില പുതുക്കി നിശ്ചയിച്ച കേന്ദ്ര നടപടി ഇന്ത്യൻ ഓഹരി വിപണിയിലും അനുകൂല തരംഗമുളവാക്കി. അതേസമയം പുതിയ ബാധ്യതകൾ വന്നുചേരുന്നത് സാന്പത്തിക മുന്നേറ്റത്തിന്റെ വേഗത്തെ ബാധിക്കാം. ഓഗസ്റ്റ് ആദ്യം പുതിയ വായ്പാ അവലോകനത്തിനായി ആർബിഐ യോഗം ചേരും.
ഫോറെക്സ് മാർക്കറ്റിൽ രൂപയുടെ തളർച്ചയ്ക്ക് ഇടയിൽ ക്രൂഡ് ഓയിൽ വില ഉയരുന്നതും ഇന്ത്യൻ നാണയത്തിനു മേൽ സമ്മർദമുളവാക്കുന്നു. രൂപയുടെ വിനിമയ നിരക്ക് കഴിഞ്ഞവാരം 41 പൈസ ഇടിഞ്ഞ് 68.47ൽനിന്ന് 68.88 ലേക്കുനീങ്ങി.
വിദേശ ഫണ്ടുകൾ ഓഹരിവിപണിയിൽ 2455.44 കോടി രൂപയുടെ വില്പന നടത്തി. ഈ വർഷം രൂപയുടെ മൂല്യം 7.30 ശതമാനം ഇടിഞ്ഞു. വിദേശ ഫണ്ടുകൾ 585.60 മില്യൻ ഡോളറിന്റെ ഓഹരികളാണ് വിറ്റുമാറിയത്. രൂപയുടെ തളർച്ചയ്ക്ക് ഇടയിൽ വിദേശനാണയ കരുതൽശേഖരം കുറയുന്നത് ആശങ്കയ്ക്ക് ഇടനൽക്കുന്നു. നിലവിൽ വിദേശ നാണയ കരുതൽ ശേഖരം 408 ബില്യൻ ഡോളറാണ്. രണ്ടാഴ്ച്ചക്കിടെ നാലു ശതമാനം ഇടിവ് കരുതൽ ശേഖരത്തിലുണ്ടായി. രൂപയ്ക്ക് താങ്ങ് പകരാൻ ധനമന്ത്രാലയം നടത്തിയ നീക്കങ്ങൾ വരുംദിനങ്ങളിലും തുടരേണ്ടിവരുമെന്നതുകൂടി കണക്കിലെടുത്താൽ വർഷാന്ത്യം കരുതൽ ശേഖരം 375 ബില്യൻ ഡോളറിലേക്കുനീങ്ങാം. സാന്പത്തിക വിദഗ്ധർ നൽക്കുന്ന സൂചനകളും ആഗോള വിപണിയിലെ ചലനങ്ങളും കണക്കിലെടുത്താൽ അടുത്ത വർഷം രൂപയുടെ മൂല്യം 71 റേഞ്ചിലേയ്ക്കു നീങ്ങാം.
35,545 പോയിന്റിൽ ഇടപാടുകൾക്ക് തുടങ്ങിയ ബോംബെ സെൻസെക്സ് 35,106 വരെ ഇടിഞ്ഞ ശേഷം തിരിച്ചുവരവിൽ 35,799 വരെ മുന്നേറി. വ്യാപാരം അവസാനിക്കുന്പോൾ സൂചിക 35,658 പോയിന്റിലാണ്. സാങ്കേതികമായി വിപണി ബുള്ളിഷ് ട്രന്റിൽ നീങ്ങുന്നതിനാൽ ഈ വാരം 35,243 ലെ സപ്പോർട്ട് നിലനിർത്തി 35,936 ലേക്ക് ഉയരാൻ ശ്രമിക്കാം.
ആദ്യതടസം മറികടന്നാൽ 36,000 ലെ നിർണായക പ്രതിരോധം ഭേദിച്ച് സെൻസെക്സ് 36,214 നെ ലക്ഷ്യമാക്കും. അതേ സമയം പ്രതികൂല വാർത്തകൾ വിപണിക്കുമേൽ കരിനിഴൽ വീഴ്ത്തിയാൽ 34,828 ൽ താങ്ങുണ്ട്. വിപണിയുടെ മറ്റുസാങ്കേതിക ചലനങ്ങൾ വിലയിരുത്തിയാൽ ഡെയ്ലി ചാർട്ടിൽ സൂപ്പർ ട്രെൻഡ്, പാരാബോളിക്, എസ്എ ആർ, എം എസിഡി, ആർഎസ്ഐ 14 എന്നിവ ബുള്ളിഷാണ്. അതേസമയം, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്, സ്ലോ സ്റ്റോക്കാസ്റ്റിക്കും ഓവർ ബോട്ട് മേഖലയിലേക്കു നീങ്ങി.
നിഫ്റ്റി 10,732 ൽനിന്ന് ഒരു വേള 10,604 ലേക്കു സാങ്കേതിക പരീക്ഷണങ്ങൾ നടത്തിയ ശേഷം വാരാന്ത്യം 10,816 പോയിന്റ് വരെ കയറി. വ്യാപാരം അവസാനിക്കുന്പോൾ നിഫ്റ്റി 10,772 പോയിന്റിലാണ്. വിപണിയുടെ ചലനങ്ങൾ ഡെയ്ലി ചാർട്ടിൽ വിലയിരുത്തിയാൽ 10,570 പോയിന്റിൽ സപ്പോർട്ടുണ്ട്. പ്രതിരോധം 10,940 പോയിന്റിലാണ്. ഈ വാരം ആദ്യ തടസം 10,857 ലും താങ്ങ് 10,645-10,518 ലുമാണ്.
പിന്നിട്ടവാരം ബി എസ് ഇ യിൽ 12,740.44 കോടി രൂപയുടെയും എൻ എസ് ഇ യിൽ 1,33,061.95 കോടി രൂപയുടെയും ഇടപാടുകൾ നടന്നു. തൊട്ട് മുൻവാരം ബി എസ് ഇ യിൽ 13,602 കോടിയും നിഫ്റ്റിയിൽ 1,22,316 കോടി രൂപയുമായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.