പട്ന: ചരക്കുസേവന നികുതി(ജിഎസ്ടി)യിലെ ഒട്ടുമിക്ക ഇനങ്ങളുടെയും സേവനങ്ങളുടെയും നികുതി 15 ശതമാനമായി മാറും. ഇപ്പോഴുള്ള 12 ശതമാനം, 18 ശതമാനം സ്ലാബുകൾ ഒന്നിപ്പിച്ചാണ് ഇതു നടപ്പാക്കുക.
വ്യാവസായിക അസംസ്കൃത ഘടകപദാർഥങ്ങൾ, നിത്യോപയോഗ സാധനങ്ങൾ, ഗാർഹികോപകരണങ്ങൾ, ഇലക്ട്രോണിക് സാധനങ്ങൾ, വസ്ത്രങ്ങൾ, തുണി, അലക്കുപൊടി, സോപ്പ്, പാദരക്ഷകൾ, അലങ്കാര സാമഗ്രികൾ, ടോയ്ലെട്രി സാധനങ്ങൾ തുടങ്ങിയവയൊക്കെ ഇതിൽ വരും. എല്ലാ സേവനവിഭാഗങ്ങളും ഇതിലാണു പെടുക.
ഇതോടെ ജിഎസ്ടിയിലെ പ്രധാന നികുതി സ്ലാബുകൾ നാലിൽനിന്നു മൂന്നായി ചുരുങ്ങും എന്നു കേന്ദ്രസർക്കാരിന്റെ പ്രിൻസിപ്പൽ ഇക്കണോമിക് അഡ്വൈസർ സഞ്ജീവ് സന്യാൽ പറഞ്ഞു.
അഞ്ച്, 12, 18, 28 ശതമാനം വീതമുള്ള നാലു നിരക്കുകൾ ഇനി അഞ്ചു ശമാനം, 15 ശതമാനം, 25 ശതമാനം എന്നിങ്ങനെ ചുരുങ്ങും എന്നു സന്യാൽ അറിയിച്ചു. ഭാരത് ചേംബർ ഓഫ് കൊമേഴ്സിലെ പ്രഭാഷണത്തിലാണു സന്യാൽ ഇതറിയിച്ചത്. നികുതിസ്ലാബുകൾ വേറെയുമുണ്ട്.
പൂജ്യം ശതമാനം: ഭക്ഷ്യധാന്യങ്ങൾ, ധാന്യപ്പൊടികൾ, പാൽ, മുട്ട, തൈര്, ലസി, തേൻ, പച്ചക്കറി, കടലമാവ്, മൈദ, സസ്യഎണ്ണ, ഉപ്പ്, സാനിട്ടറി നാപ്കിൻ, ജീവനുള്ള മൃഗങ്ങൾ, കോഴികൾ, പക്ഷികൾ, ഫ്രീസ് ചെയ്യാത്ത ഇറച്ചി, മത്സ്യം, തലമുടി, സസ്യങ്ങൾ, ചെടികൾ, പഴങ്ങൾ, മഞ്ഞൾ, കുപ്പിവള, കാപ്പിക്കുരു, തേയിലക്കൊളുന്ത്, ഇഞ്ചി, നാളികേരം, കൊപ്ര.
കാൽ ശതമാനം: പോളിഷ് ചെയ്യാത്ത രത്നക്കല്ലുകൾ.
മൂന്നര ശതമാനം: സ്വർണവും ആഭരണങ്ങളും.
സെസ്: 28 ശതമാനം സ്ലാബിലെ പുകയില ഉത്പന്നങ്ങൾ, കോളകൾ, വാഹനങ്ങൾ എന്നിവയ്ക്ക് സെസ് ഉണ്ട്.
ജിഎസ്ടി ഏർപ്പെടുത്തുന്നതിനു മുന്പ് അന്നത്തെ മുഖ്യ സാന്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യൻ ശിപാർശ ചെയ്തത് പതിന്നാലോ പതിനഞ്ചോ ശതമാനമായി ജിഎസ്ടി നിശ്ചയിക്കണം എന്നാണ്. പക്ഷേ, ഗവൺമെന്റ് കൂടുതൽ സ്ലാബുകൾക്കു തീരുമാനിച്ചു.
നടപ്പാക്കി 13 മാസം കഴിഞ്ഞപ്പോൾ 28 ശതമാനം സ്ലാബിലെ ഇനങ്ങളുടെ എണ്ണം 230ൽനിന്ന് 35ലേക്കു കുറഞ്ഞു. 18 ശതമാനം സ്ലാബിൽനിന്നു നാലിലൊരുഭാഗം 12 ശതമാനത്തിലേക്കു താണു. ഇനി ഇടയ്ക്കുള്ള സ്ലാബുകൾ ഏകോപിപ്പിക്കുന്നതോടെ, ജിഎസ്ടി നടപ്പാക്കൽ അപക്വമായിരുന്നു എന്നു തുറന്നുസമ്മതിക്കുന്നതിനു തുല്യമാകും.