ഡ്യുവൽ സിം, ഡുവൽ കാമറ, ഫേസ് ഐഡി, 3ഡി ടച്ച്, സൂപ്പർ റെറ്റിന കസ്റ്റം ഒഎൽഇഡി ഓൾ സ്ക്രീൻ ഡിസ്പ്ലേ ഇങ്ങനെ ഏറെ ആകർഷകമായ ഫീച്ചറുകളോടെയാണ് ആപ്പിൾ തങ്ങളുടെ പുതിയ ഐഫോണ്‍ മോഡലുകൾ പുറത്തിറക്കിയിരിക്കുന്നത്. ഐഫോൺ ശ്രേണിയിലെ ഏറ്റവും വലിയ ഐഫോണ്‍ മോഡലായ എക്സ്എസ് മാക്സിന് 6.5 ഇഞ്ച് ഡിസ്പ്ലേയാണുള്ളത്. കലിഫോർണിയയിലെ ജോബ്സ് തിയറ്ററിൽ നടന്ന ചടങ്ങിൽ മൂന്ന് ഐഫോണ്‍ മോഡലുകളും ആപ്പിൾ വാച്ച് സീരിസ് 4ഉം ആപ്പിൾ പുറത്തിറക്കി. ഐഫോണ്‍ എക്സ്എസ്, എക്സ്എസ് മാക്സ് മോഡലുകളുടെ ഫീച്ചറുകൾ പരിചയപ്പെടാം.
ഐഫോണ്‍ എക്സ്എസ്, എക്സ്എസ് മാക്സ് എന്നീ മോഡലുകളുടെ പ്രധാന വ്യത്യാസം വലുപ്പമാണ്. എക്സ്എസിനു 5.8 ഇഞ്ച് സ്ക്രീനും എക്സ്എസ് മാക്സിനു 6.5 ഇഞ്ച് സക്രീനുമാണുള്ളത്. ഇരു മോഡലുകളും സൂപ്പർ റെറ്റിന കസ്റ്റം ഒഎൽഇഡി ഡിസ്പ്ലേ, 458 പിക്സൽ പെർ ഇഞ്ച് (പിപിഐ) ഡെൻസിറ്റി എന്നിവയോടെയാണെത്തുന്നത്.
ആപ്പിളിന്റെ ഏറ്റവും പുതിയ ഐഒഎസ് 12ലാണ് ഇരു മോഡലുകളുടെയും പ്രവർത്തനം. അടുത്ത തിങ്കളാഴ്ചയാണ് ഐഒഎസ് 12 ഒൗദ്യോഗികമായി പുറത്തിറങ്ങുക. റിയൽടൈം മെഷീൻ ലേണിംഗ് ടെക്നോളജിയിൽ അധിഷ്ഠിതമായ പുതുതലമുറ ന്യൂറൽ എൻജിൻ സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. കരുത്തുറ്റ എ12 ബയോണിക് ചിപ് ഉപകരണത്തിന് ഉൾക്കരുത്തേകുന്നു. പഴയ എ11 ബയോണിക് ചിപ്പിനെ അപേക്ഷിച്ച് 15 ശതമാനം കൂടുതൽ വേഗം നല്‍കുന്നതിനൊപ്പം 50 ശതമാനം കുറവു വൈദ്യുതിയും മതിയാകും പുതിയ ചിപ്പിന്.
12 മെഗാപിക്സലിന്റെ ഇരട്ടകാമറ ഇരു മോഡലുകളിലുമുണ്ട്. സിക്സ് എലമെന്റ് ലെൻസ്, ഡുവൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ, ക്വാഡ് എൽഇഡി ഡുവൽ ടോണ്‍ ഫ്ലാഷ്, പനോരമ വ്യൂ, റെഡ് ഐ കറക്ഷൻ, എക്സ്പോഷർ കണ്ട്രോൾ, ടൈമർ മോഡ് എന്നീ ഫീച്ചറുകൾ കാമറയെ കൂടുതൽ മികച്ചതാക്കുന്നു.
ഫോണ്‍ അണ്‍ലോക്ക് ചെയ്യുക, ആപ്പുകൾ പ്രവർത്തിപ്പിക്കുക, അക്കൗണ്ടുകളിൽ പ്രവേശിക്കുക തുടങ്ങിയ കാര്യങ്ങൾക്കായി ഫേസ് ഐഡി ഉപയോഗിക്കാനാകും. സുരക്ഷിതമാക്കിയിരിക്കുന്ന നോട്ടുകൾ, ബാങ്ക് അക്കൗണ്ട് എന്നിവയിൽ പ്രവേശിക്കുന്നതിനുള്ള പാസ്വേഡ് ആയും ഫേസ് ഐഡി ഉപയോഗിക്കാം.
എൽടിഇ, ജിഎസ്എം, എഡ്ജ്, എൻഎഫ്സി, വയർലെസ് ബ്ലൂടൂത്ത്, വൈഫൈ അടക്കം പ്രധാന കണക്ടിവിറ്റി ഫീച്ചറുകളെല്ലാം ഇരുമോഡലുകളിലും ലഭ്യമാണ്. ഗോൾഡ്, സ്പേസ് ഗ്രേ, സിൽവർ നിറങ്ങളിലുള്ള ഇരു മോഡലുകളും 64 ജിബി, 256 ജിബി, 512 ജിബി എന്നിങ്ങനെ മൂന്നു മെമ്മറി ഓപ്ഷനുകളിൽ ലഭ്യമാണ്. ഈ മാസം 21ന് ആഗോളവിപണിയിലെത്തുന്ന മോഡലുകളുടെ പ്രീബുക്കിംഗ് ഇന്ന് ആരംഭിക്കും.
മാക്സിൻ ഫ്രാൻസിസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.