മുംബൈ/ലണ്ടൻ: ക്രൂഡ് ഓയിൽ വില കടിഞ്ഞാണില്ലാതെ പായുന്നു. ബ്രെന്റ് ഇനം ക്രൂഡ് വീപ്പയ്ക്ക് 86 ഡോളർ വരെ എത്തി. രണ്ടു വ്യാപാരദിനംകൊണ്ടു വീപ്പയ്ക്കു നാലു ഡോളറാണു കൂടിയത്. ഇന്നലെ വില അല്പം താണ് 85.4 ഡോളറായിട്ടുണ്ട്.
ഡബ്ല്യുടിഐ ഇനത്തിനും വില കുതിച്ചു. വീപ്പയ്ക്ക് 75 ഡോളറിനു മുകളിലെത്തി ആ ഇനം.
വില ഇനിയും കയറുമെന്നുതന്നെയാണു സൂചന. വർഷാവസാനത്തോടെ 100 ഡോളറിലെത്തുമെന്നു പലരും കരുതുന്നു.
കാരണങ്ങൾ
ആവശ്യത്തിനനുസരിച്ച് സാധനം കിട്ടില്ല എന്ന ആശങ്ക തന്നെ വില കുതിച്ചുപായുന്നതിനു പിന്നിൽ. നവംബർ നാലിനുശേഷം ഇറാനിൽനിന്ന് എണ്ണ കയറ്റുമതിക്ക് അമേരിക്ക ഏകപക്ഷീയ വിലക്ക് പ്രഖ്യാപിച്ചു. പൂർണമായും വിലക്ക് നടപ്പായെന്നുവരില്ല. മുന്പ് ഉപരോധം ഉണ്ടായിരുന്നപ്പോൾ ചെയ്തതു പോലെ കള്ളക്കടത്തു മാർഗം ഇറാൻ സ്വീകരിക്കും. എങ്കിലും ഇറാനിൽനിന്നുള്ള കയറ്റുമതി വളരെ കുറവാകും.
ഈ കുറവു നികത്താവുന്ന വിധം ഉത്പാദനം കൂട്ടണമെന്ന് എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടന(ഒപെക്)യോട് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്ക ഉദ്ദേശിച്ച അളവിൽ ഉത്പാദനം കൂട്ടാൻ പറ്റില്ലെന്നാണു സൗദി അറേബ്യയും മറ്റ് ഒപെക് രാജ്യങ്ങളും പറയുന്നത്. ഏറ്റവും വലിയ എണ്ണ ഉത്പാദകരായ റഷ്യ ഉത്പാദനം കൂട്ടുമെന്നു പറഞ്ഞിട്ടുണ്ടെങ്കിലും ആവശ്യത്തിനു മതിയാവില്ല.
വെനസ്വെല, ലിബിയ, നൈജീരിയ എന്നീ ഒപെക് രാജ്യങ്ങളിൽ ഉത്പാദനത്തിനു തടസങ്ങൾ ഉണ്ട്. എല്ലാംകൂടി വിപണിയിൽ ക്രൂഡിനു ദൗർലഭ്യമുണ്ടാക്കും. അമേരിക്ക കാനഡയോടും മെക്സിക്കോയോടും വ്യാപാരകാര്യത്തിൽ ധാരണയിലായത് വടക്കേ അമേരിക്കയിൽ ക്രൂഡിന്റെ ആവശ്യം കൂട്ടും.
ഇന്ത്യക്കു കുഴപ്പം
ക്രൂഡ് വില കയറിപ്പോകുന്നത് ഇന്ത്യക്കു വലിയ പ്രശ്നങ്ങളാണു സൃഷ്ടിക്കുക. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്പോൾ ബ്രെന്റ് ഇനം വീപ്പയ്ക്കു 110 ഡോളറിനടുത്തായിരുന്നു വില. 2014 രണ്ടാം പകുതിയോടെ കുറഞ്ഞുതുടങ്ങിയ വില 2016 ജനുവരിയിൽ വീപ്പയ്ക്ക് 28 ഡോളർ വരെ താഴുന്നതിൽ എത്തി. പിന്നീടു സാവകാശം വർധിച്ച വില ഇക്കഴിഞ്ഞ രണ്ടു മാസം കൊണ്ടാണ് അതിവേഗം കയറാനാരംഭിച്ചത്.
ക്രൂഡ് വീപ്പയ്ക്ക് 65 ഡോളർ, ഡോളറിന് 65 രൂപ എന്നിങ്ങനെ ഒരു കണക്കുകൂട്ടലാണ് ഈ വർഷത്തെ ബജറ്റ് തയാറാക്കുന്പോൾ കേന്ദ്ര സർക്കാരിനുണ്ടായിരുന്നത്. ഇപ്പോൾ ക്രൂഡ് വീപ്പയ്ക്ക് 86 ഡോളർ, ഡോളറിന് 72.91 രൂപ.
ഇറക്കുമതിച്ചെലവ്
കഴിഞ്ഞ വർഷം 8770 കോടി ഡോളർ (5.65 ലക്ഷം കോടി രൂപ) ആണ് ക്രൂഡ് ഓയിൽ ഇറക്കുമതിക്ക് ഇന്ത്യ ചെലവാക്കിയത്. അത് എത്രകണ്ട് ഇക്കൊല്ലം വർധിക്കുമെന്നു കണക്കുകൂട്ടാനാവാത്ത നിലയായി. ഏപ്രിൽ-ജൂണിലെ ഇറക്കുമതിച്ചെലവ് 51 ശതമാനമാണു വർധിച്ചത്. 1880 കോടി ഡോളറിൽനിന്ന് 2830 കോടി ഡോളറിലേക്ക്.
വീപ്പയ്ക്ക് 70 ഡോളറും ഡോളറിന് 67.6 രൂപയും ആയപ്പോൾ കണക്കുകൂട്ടിയത് ഈ വർഷം ഇറക്കുമതിച്ചെലവ് 11,400 കോടി ഡോളർ ആകുമെന്നാണ്. പക്ഷേ നിരക്കുകൾ അവിടെനിന്നും കടന്നുപോയി.
വിലക്കയറ്റം
ക്രൂഡ് വില കൂടുന്നതിനനുസരിച്ച് ആഭ്യന്തരവിപണിയിൽ പെട്രോൾ, ഡീസൽ വില കൂട്ടിക്കൊണ്ടിരിക്കുകയാണ്. മഹാരാഷ്ട്രയിലെ ഉൾനാടുകളിൽ പെട്രോൾ ലിറ്ററിന് 92 രൂപ കടന്നു. എന്നാണു നൂറു രൂപയിലെത്തുക എന്നാണ് എല്ലാവരും ചോദിക്കുന്നത്.
ഇന്ധനവില കൂടുന്നതനുസരിച്ച് ലോറിക്കൂലി കൂടുന്നു. സാധനങ്ങൾക്കു വില വർധിക്കുന്നു. മൊത്തത്തിൽ വിലക്കയറ്റം വർധിക്കുന്നു. ജനജീവിതം ദുഃസഹമാക്കുന്ന ഈ സാഹചര്യത്തിലും ഇന്ധനവില പിടിച്ചുനിർത്താൻ കേന്ദ്രം നടപടി എടുക്കുന്നുമില്ല.
കമ്മി കൂടും, രൂപ വീഴും
രാജ്യത്തിന്റെ ഏറ്റവും വലിയ ഇറക്കുമതി ഇനമാണു ക്രൂഡ് ഓയിൽ. രാജ്യത്തെ ആവശ്യത്തിന്റെ 82 ശതമാനവും ഇറക്കുമതി ചെയ്യേണ്ടിവരുന്നു.
ഇറക്കുമതി വർധിക്കുന്പോൾ വ്യാപാരകമ്മി കൂടും. കഴിഞ്ഞ കുറേ വർഷങ്ങളിൽ വ്യാപാര കമ്മി കുറവായിരുന്നു. അപ്പോൾ ഐടി അടക്കമുള്ള സേവനമേഖലയിലെ കയറ്റുമതിവരുമാനം കൊണ്ട് ആ കമ്മി നികത്താമായിരുന്നു. രാജ്യത്തിന്റെ സാധാരണ വിദേശ ഇടപാടുകളുടെ ബാക്കിപത്രമായ കറന്റ് അക്കൗണ്ടിൽ ചെറിയ കമ്മിയേ തന്മൂലം ഉണ്ടായിരുന്നുള്ളൂ. അതു വിദേശ മൂലധനനിക്ഷേപം കൊണ്ടു നികത്താമായിരുന്നു.
പക്ഷേ, ഇത്തവണ സ്ഥിതി അതല്ല. വിദേശ നിക്ഷേപകർ പണം പിൻവലിക്കുകയാണ്. ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ 62,000 കോടി രൂപയാണ് വിദേശ നിക്ഷേപകർ ഓഹരി-കടപ്പത്ര വിപണികളിൽനിന്നു പിൻവലിച്ചത്.
കറന്റ് അക്കൗണ്ട് കമ്മി ജിഡിപിയുടെ 2.8 ശതമാനമാകും എന്നാണു കഴിഞ്ഞമാസം തുടക്കത്തിൽ കരുതിയത്. ഇപ്പോൾ സാഹചര്യം മാറിയിരിക്കുന്നു. ക്രൂഡ് ഇറക്കുമതി കുറയുന്നില്ലെങ്കിൽ കറന്റ് അക്കൗണ്ട് കമ്മി ജിഡിപിയുടെ മൂന്നു ശതമാനത്തിലധികമാകും. ഈ ഭീതിയിലാണു രൂപയുടെ വിനിമയ നിരക്ക് താഴുന്നത്. ഇന്നലെ കന്പോളം ഇല്ലായിരുന്നു. ക്രൂഡ് ഓയിൽ 85 ഡോളർ കടന്നതിന്റെ പ്രതികരണം ഇന്നേ വിപണിയിൽ ഉണ്ടാകൂ. ഡോളർ 73 ഡോളറിനു മുകളിലേക്കു നീങ്ങും.
ക്രൂഡ് ഇറക്കുമതി (അളവും വിലയും)
വർഷം കോടി ടൺ കോടി ഡോളർ
2011-12 17.17 13,970
2012-13 18.48 14,430
2013-14 18.92 14,300
2014-15 18.94 11,270
2015-16 20.29 6,400
2016-17 21.39 7,000
2017-18 22.04 8,770
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.