തൃശൂർ: 2019 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദഫലം സൗത്ത് ഇന്ത്യൻ ബാങ്ക് പ്രഖ്യാപിച്ചു. 70.13 കോടി രൂപയാണ് അറ്റാദായം. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ 4.32 കോടി രൂപയായിരുന്നു.
കൊച്ചിയിൽ ഫലം പ്രഖ്യാപിക്കവേ, റീട്ടെയിൽ, കാർഷിക, എംഎസ്എംഇ രംഗത്തേക്കുള്ള ദിശാമാറ്റത്തിന്റെ ഭാഗമായുണ്ടായ ബാങ്കിന്റെ പ്രവർത്തനമികവിൽ ബാങ്കിന്റെ എംഡിയും സിഇഒയുമായ വി.ജി. മാത്യു സംതൃപ്തി പ്രകടിപ്പിച്ചു. മേൽപറഞ്ഞ കാഴ്ചപ്പാട് ബാങ്കിന്റെ പ്രകടനമികവിൽ തുടർച്ചയായി ഗുണപരമായ മാറ്റങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ബാങ്കിന്റെ ആസ്തി ഗുണനിലവാരം ഏറെക്കുറെ മാറ്റമില്ലാതെ നിലനിർത്താനായി. ഏഴ് ബിപിയുടെ (0.07%) ചെറിയ കുറവ് മാത്രമാണ് ഉണ്ടായത് (പാദാടിസ്ഥാനത്തിൽ 4.54 ശതമാനത്തിൽനിന്ന് 4.61 ശതമാനത്തിലേക്ക്).
അറ്റ നിഷ്ക്രിയ ആസ്തി 2018 ജൂണിലെ 3.27 ശതമാനത്തിൽനിന്ന് 2018 സെപ്റ്റംബറിൽ 3.16 ശതമാനമായി മെച്ചപ്പെട്ടു. ബാങ്കിന്റെ ബിസിനസ് 15,465 കോടി രൂപ വർധിച്ച് 1,32,324 കോടി രൂപയായി, 13.23 ശതമാനം വാർഷിക വളർച്ചയാണിത്. നിക്ഷേപങ്ങൾ 7,769 കോടി രൂപ വർധിച്ച് 74,911 കോടി രൂപയായി (11.57% വാർഷിക വളർച്ച) കറന്റ്, സേവിംഗ്സ് അക്കൗണ്ടുകൾ 11.55% വളർച്ചയോടെ 1,903 കോടി രൂപ വർധിച്ച് 18,388 കോടിയായി. മൊത്തം നിക്ഷേപങ്ങളുടെ 24.55 ശതമാനമാണ് ഇപ്പോൾ കറന്റ്, സേവിംഗ്സ് അക്കൗണ്ടുകൾ. എൻആർഐ നിക്ഷേപങ്ങൾ 14.43 ശതമാനത്തിന്റെ ആരോഗ്യകരമായ വളർച്ച രേഖപ്പെടുത്തി. മൊത്തം നിക്ഷേപങ്ങളുടെ 27.27 ശതമാനമാണ് എൻആർഐ നിക്ഷേപങ്ങൾ.
വായ്പകൾ 15.48 ശതമാനം വളർച്ചയോടെ (7,696 കോടി രൂപ) 57,413 കോടി രൂപയായി. റീട്ടെയിൽ, കാർഷിക, എംഎസ്എംഇ വായ്പകളാണ് വളർച്ചയെ ത്വരിതപ്പെടുത്തിയ ഘടകങ്ങൾ. ബാങ്കിന്റെ മൂലധന പര്യാപ്തത അനുപാതം 2018 സെപ്റ്റംബറിലെ കണക്കുപ്രകാരം 12.11 ശതമാനമാണ്. ഏറെ നേട്ടങ്ങളും അംഗീകാരങ്ങളും ബാങ്ക് സ്വന്തമാക്കിയതായി എംഡി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.