ഓഹരി അവലോകനം / സോണിയ ഭാനു
ഓഹരിസൂചികയ്ക്ക് വീണ്ടും കാലിടറി. വിദേശ ധനകാര്യസ്ഥാപനങ്ങൾ നിക്ഷേപം വിറ്റു മാറാൻ മത്സരിച്ചതു മൂലം ബോംബെ സെൻസെക്സ് 417 പോയിന്റും നിഫ്റ്റി 168 പോയിന്റും ഇടിഞ്ഞു. മഹാനവമി മൂലം ഇടപാടുകൾ നാല് ദിവസങ്ങളിൽ ഒതുങ്ങിയെങ്കിലും രണ്ടു ദിവസം മാത്രമേ മികവ് നിലനിർത്താനായുള്ളൂ. സൂചികകൾ ഒരു ശതമാനത്തിലധികം പ്രതിവാരനഷ്ടത്തിലാണ്.
ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില താഴ്ന്നതിന് അനുസൃതമായി വിനിമയ വിപണിയിൽ രൂപയുടെ മൂല്യം മെച്ചപ്പെട്ടത് നിക്ഷേപകരിൽ പ്രതീക്ഷ പകർന്നു. അതേസമയം, വിപണിയുടെ സാങ്കേതിക വശങ്ങൾ ദുർബലാവസ്ഥയിൽ നീങ്ങുന്നതിനാൽ തിരക്കിട്ട് ബാധ്യതകൾ ഏറ്റെടുക്കുന്നതിൽനിന്ന് ഫണ്ടുകൾ അല്പം പിൻവലിഞ്ഞു.
കോർപറേറ്റ് മേഖലയിൽനിന്നുള്ള ത്രൈമാസ പ്രവർത്തന റിപ്പോർട്ടുകളുടെ വരവ് ഈ വാരം സൂചികയെ കാര്യമായ സ്വാധീനിക്കാം. ഡെറിവേറ്റീവ് മാർക്കറ്റിൽ ഒക്ടോബർ സീരീസ് സെറ്റിൽമെന്റ് അടുത്തതും പിരിമുറുക്കമുളവാക്കാം. തൊട്ട് മുൻവാരത്തിലെ പുൾ ബാക്ക് റാലിക്കു പിൻതുണ കുറഞ്ഞതും സെറ്റിൽമെന്റ് അടുത്തതിനാലാണ്.
വിദേശനിക്ഷേപ ഒഴുക്ക് ഒക്ടോബർ ആദ്യവാരവുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ 12 മാസത്തിനുള്ളിൽ ഏറ്റവും ഉയർന്ന നിലയിലെത്തി. എന്നാൽ, സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽനിന്നുള്ള താത്കാലിക കണക്കുകളിൽ വിദേശനിക്ഷേപ സ്ഥാപനങ്ങൾ 1576.01 കോടി രൂപയുടെ വില്പന നടത്തി. അതേസമയം, ആഭ്യന്തര നിക്ഷേപകർ 1008.97 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
ഫോറെക്സ് മാർക്കറ്റിൽ ഡോളറുമായുള്ള രൂപയുടെ വിനിമയനിരക്ക് മെച്ചപ്പെട്ടു. രൂപയുടെ മൂല്യം 73.59 ൽനിന്ന് 73.32 രൂപയായി. വിനിമയ വിപണിയിൽ രൂപ ശക്തിപ്രാപിക്കാനുള്ള ശ്രമം തുടരുകയാണ്.
ബോംബെ സെൻസെക്സ് 34,733 പോയിന്റിൽനിന്ന് 35,437 വരെ ഉയർന്നു. മുൻവാരം സൂചിപ്പിച്ച 35,469ലെ തടസം മറികടക്കാനുള്ള കരുത്ത് ലഭിക്കാതെ വാരാന്ത്യം സൂചിക 34,160 വരെ ഇടിഞ്ഞു. ഈ അവസരത്തിൽ 34,122ലെ സെക്കൻഡ് സപ്പോർട്ട് നിലനിർത്താൻ സൂചികയ്ക്കായി. വാരാന്ത്യം 34,315 പോയിന്റിലാണ് സെൻസെക്സ്. ഇന്ന് ഇടപാടുകളുടെ ആദ്യ മണിക്കൂറിൽ 34,625 ലെ തടസം ഭേദിക്കാനായില്ലെങ്കിൽ ട്രെൻഡ് ലൈൻ സപ്പോർട്ടായ 33,899ലേക്ക് പരീക്ഷണങ്ങൾ തുടരാം.
സെൻസെക്സ് അതിന്റെ 200 ഡിഎംഎ 35,401 പോയിന്റിലാണ്. ഈ വാരം 35,114-35,914 പോയിന്റിൽ പ്രതിരോധവും 33,837-33, 360 പോയിന്റിൽ താങ്ങും പ്രതീക്ഷിക്കാം. മറ്റു സാങ്കേതിക ചലനങ്ങൾ വിലയിരുത്തിയാൽ ഡെയ്ലി ചാർട്ടിൽ സൂപ്പർ ട്രെൻഡ് സെല്ലിംഗ് മൂഡിൽ തുടരുന്നു. അതേസമയം, പാരാബോളിക് എസ്എആർ ബുള്ളിഷ് ട്രൻഡിലേക്കു തിരിഞ്ഞു. എംഎസിഡി തിരിച്ചുവരവിനുള്ള സൂചനകൾ നല്കുന്നു.
നിഫ്റ്റി സൂചിക പോയവാരം 1.61 ശതമാനം താഴ്ന്നു. ഒരുവേള 10,661 വരെ കയറിയ നിഫ്റ്റി വില്പനത്തരംഗത്തിൽ 10,249ലേക്കു താഴ്ന്ന ശേഷം ക്ലോസിംഗിൽ 10,303ലാണ്. നിഫ്റ്റിക്ക് ഈ വാരം 10,559-10,816ൽ പ്രതിരോധവും 10,147ൽ ആദ്യ താങ്ങുമുണ്ട്. ഇത് നഷ്ട്പ്പെട്ടാൽ സൂചിക 9992ലേക്കു പരീക്ഷണങ്ങൾക്ക് നീക്കം നടത്താം.
പ്രതിദിന ചാർട്ടിൽ ബുള്ളിഷ് ട്രൻഡ് നിലനിർത്തുന്ന സ്വർണം വാരാന്ത്യം 1230 ഡോളറിലാണ്. ഈ വാരം 1243ലേക്ക് മുന്നേറാനുള്ള ശ്രമങ്ങൾ തുടരാം, അതേസമയം മഞ്ഞലോഹത്തിന് 1221 ഡോളറിൽ താങ്ങുണ്ട്.
ക്രൂഡ് ഓയിൽ ഉത്പാദനം ഉയർത്തുമെന്ന നിഗമനങ്ങൾക്ക് ശക്തിയേറിയതോടെ രാജ്യാന്തര വിപണിയിൽ എണ്ണവില ബാരലിന് 71.44 ഡോളറിൽനിന്ന് 69.12 ലേക്കു താഴ്ന്നു. എണ്ണ മാർക്കറ്റിന്റെ ചലനങ്ങൾ കണക്കിലെടുത്താൽ 66.43ൽ എണ്ണയ്ക്കു താങ്ങുണ്ട്. വിപണി മുന്നേറാൻ ശ്രമിച്ചാൽ 72.10 ഡോളറിൽ തടസം നേരിടാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.