ഓഹരി അവലോകനം / സോണിയ ഭാനു
ഉത്പാദനം കുറയ്ക്കാനുള്ള ഒപ്പെക് തീരുമാനം ആഗോളവിപണിയിൽ ക്രൂഡ് ഓയിൽ വീണ്ടും ചൂടുപിടിക്കാൻ കാരണമാവും. പുതിയ സാഹചര്യത്തിൽ ഫോറെക്സ് മാർക്കറ്റിൽ രൂപ കൂടുതൽ ദുർബലമാവുന്നത് മുൻനിർത്തി വിദേശഫണ്ടുകൾ വരും ദിനങ്ങളിൽ സ്വീകരിക്കുന്ന നിലപാട് സെൻസെക്സിനെയും നിഫ്റ്റിയെയും ഒരുപോലെ സ്വാധീനിക്കും. പിന്നിട്ടവാരം സെൻസെക്സ് 521 പോയിന്റും നിഫ്റ്റി 188 പോയിന്റും നഷ്ടത്തിലാണ്.
ക്രൂഡ് ഓയിൽ ഉത്പാദനത്തിൽ പ്രതിദിനം 12 ലക്ഷം ബാരൽ കുറയ്ക്കാനാണ് ഒപ്പെക് തീരുമാനം. ഉത്പാദനം കുറയ്ക്കരുതെന്ന അമേരിക്കയുടെ ആവശ്യം പരിഗണിക്കാതെയാണ് ഒപ്പെക് അംഗരാജ്യങ്ങൾ എട്ട് ലക്ഷം ബാരൽ കുറയ്ക്കാൻ തീരുമാനിച്ചത്. ഇതിനു പിന്തുണ നൽകിക്കൊണ്ട് സംഘടനയ്ക്കുപുറത്തുള്ള റഷ്യ ഉൾപ്പെടെയുള്ള എണ്ണ ഉത്പാദന രാജ്യങ്ങൾ നാല് ലക്ഷം ബാരലും നിത്യേന കുറയ്ക്കാൻ തീരുമാനിച്ചു. ലഭ്യത ചുരുങ്ങുന്നത് വീണ്ടും വിലക്കയറ്റത്തിനിടയാക്കും. വാരാന്ത്യം ക്രൂഡ് ഓയിൽ ബാരലിന് 52.21 ഡോളറിലാണ്. ഒരു ബുൾ തരംഗം ഉടലെടുത്താൽ 55.35 ഡോളറിലേക്കും തുടർന്ന് 57.60 ഡോളറിലേക്കും എണ്ണവില ചൂടുപിടിക്കാം.
എണ്ണ വിപണിയുടെ ചലനങ്ങൾ കണക്കിലെടുത്താൽ ഫോറെക്സ് മാർക്കറ്റിൽ വരും ദിനങ്ങളിൽ രൂപ വീണ്ടും ദുർബലമാകാനാണു സധ്യത. പിന്നിട്ട വാരം 69.63ൽ നിന്ന് വിനിമയനിരക്ക് 71.35 ലേക്ക് ഇടിഞ്ഞു. പ്രതികൂല വാർത്തകൾ മുന്നിൽക്കണ്ട് വിദേശ ഓപ്പറേറ്റർമാർ ഓഹരിവിപണിയിൽ വില്പനയ്ക്കുനീക്കം നടത്തിയാൽ രൂപയുടെ മൂല്യം 72.40 ലേയ്ക്ക് ആദ്യം സഞ്ചരിക്കാം. ഈ റേഞ്ചിലെ പ്രതിരോധം തകർന്നാൽ 73.06 ലാവും അടുത്ത തടസം.
വിദേശ ഓപ്പറേറ്റർമാർ പിന്നിട്ടവാരം 865.52 കോടി രൂപയുടെ നിക്ഷേപം തിരിച്ചു പിടിച്ചു. വിയെന്നയിലെ ഒപ്പെക് യോഗ തീരുമാനങ്ങൾ മുന്നിൽക്കണ്ടാണ് വിദേശ ധനകാര്യസ്ഥാപനങ്ങൾ ബാധ്യതകളിൽ കുറവുവരുത്തിയത്. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ 2266.64 കോടി രൂപയുടെ ഓഹരികളാണ് വിറ്റുമാറിയത്.
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞടുപ്പ് ഫലം ഈ വാരം പുറത്തുവരും. കേന്ദ്രത്തിന് അനുകൂലമായ ഫലം പുറത്തുവന്നാലും ഓഹരി സൂചികയിൽ ഇത് കാര്യമായ ചലനമുളവാക്കാൻ ഇടയില്ല.
നിഫ്റ്റി സൂചിക 10,941 വരെ തുടക്കത്തിൽ മുന്നേറിയെങ്കിലും ഈ അവസരത്തിൽ ഫണ്ടുകൾ വില്പനക്കാരായി. നിഫ്റ്റിക്ക് മുൻവാരം സൂചിപ്പിച്ച 10,607 ലെ താങ്ങും തകർത്ത് 10,588 ലേക്ക് ഇടിഞ്ഞു. വാരാന്ത്യം നിഫ്റ്റി 10,694 പോയിന്റിലാണ്. ഈ വാരം 10,541 ലെ സപ്പോർട്ട് നിലനിർത്തിക്കൊണ്ട് 10,894 ലേക്ക് ഉയരാൻ ശ്രമിക്കാം. ബോംബെ സെൻസെക്സ് 36,367 പോയിന്റ് വരെ വാരത്തിന്റെ തുടക്കത്തിൽ ഉയർന്നശേഷം 36,000 ലെ താങ്ങും തകർത്തു 35,266 ലേക്ക് ഒരുവേള ഇടിഞ്ഞു. ഈ തകർച്ചയിൽനിന്നുള്ള തിരിച്ച് വരവിൽ 35,673 ലേക്ക് കയറി. ഈ വാരം പ്രതിരോധം 36,275 ലും 36,877 പോയിന്റിലുമാണ്. ഏഷ്യൻയുറോപ്യൻ ഓഹരി ഇൻഡക്സുകൾ വാരാന്ത്യം മികവ് കാണിച്ചു. അതേസമയം, അമേരിക്കൻ മാർക്കറ്റിന് തളർച്ചനേരിട്ടു. തൊഴിൽമേഖലയിൽനിന്നുള്ള പ്രതികൂല വാർത്തകളും യു എസ്‐ചൈന വ്യാപാര യുദ്ധതിനിടയിലെ അറസ്റ്റ് വാർത്തകളും നിക്ഷേപകരെയും ഫണ്ടുകളെയും വില്പനക്കാരാക്കി. ഡൗ ജോൺസ്, നാസ്ഡാക്ക്, എസ് ആൻഡ് പി ഇൻഡക്സുകൾ തളർച്ചയിലാണ്.
ഇതിനിടയിൽ പ്രതിസന്ധികൾമുന്നിൽ ക്കണ്ട് ഫണ്ടുകൾ നിക്ഷേപം മഞ്ഞ ലോഹത്തിലേക്കു തിരിക്കാൻ മത്സരിച്ചതോടെ ഫ്രെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന റേഞ്ചിലേക്ക് നീങ്ങി. ട്രോയ് ഔൺസിന് 1221 ഡോളറിൽനിന്ന് സ്വർണം 1250 ഡോളറിലെത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.