നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ്
ആക്സിഡന്റ് ക്ലെയിം ആയി ലഭിക്കുന്ന തുകയുടെ നികുതിബാധ്യത വരുന്നത് ലഭിക്കുന്ന തുകയുടെ കാപിറ്റൽ/റവന്യു സ്വഭാവം അനുസരിച്ചാണ്. അപകടം മൂലം പൂർണമായും അധ്വാനശേഷി നഷ്ടപ്പെട്ടാൽ ലഭിക്കുന്ന തുക കാപിറ്റൽ റിസിപ്റ്റ് ആയി കണക്കാക്കുന്നതും നികുതിയിൽനിന്ന് ഒഴിവ് ലഭിക്കുന്നതുമാണ്. അധ്വാനശേഷി നഷ്ടപ്പെട്ടില്ലെങ്കിൽ ലഭിക്കുന്ന തുകയ്ക്കു നികുതി നല്കേണ്ടതാണ്.
പെൻഷൻ കമ്മ്യൂട്ട് ചെയ്താൽ നികുതി ബാധകമോ? പ്രതിമാസ പെൻഷൻ നികുതിക്കു വിധേയമാണോ?
റിട്ടയർമെന്റിനുശേഷം ലഭിക്കുന്ന പ്രതിമാസ പെൻഷൻ തീർച്ചയായും നികുതിക്കു വിധേയമാണ്. ശന്പളത്തിന്റെ നിർവചനത്തിൽ പ്രതിമാസ പെൻഷൻ തുകയും ഉൾപ്പെടുന്നുണ്ട്. എന്നാൽ, മേൽ പെൻഷൻ കമ്മ്യൂട്ട് ചെയ്താൽ ലഭിക്കുന്ന തുകയ്ക്ക് നികുതിയിൽനിന്ന് ഒഴിവു ലഭിക്കുന്നുണ്ട്. പക്ഷേ, ചില നിബന്ധനകൾക്ക് വിധേയമായിട്ടാണെന്ന് മാത്രം. അവ താഴെപറയുന്നു.
എ) കേന്ദ്ര ഗവണ്മെന്റ് ജോലിക്കാർക്കും ഡിഫൻസ് സർവീസ്, സിവിൽ സർവീസ്, സംസ്ഥാന സിവിൽസർവീസ് എന്നീ വീഭാഗങ്ങൾക്ക് പൂർണമായ ഒഴിവു ലഭിക്കുന്നതാണ്. സുപ്രീം കോടതി/ഹൈക്കോടതി ജഡ്ജിമാർക്കും കമ്മ്യൂട്ടേഷനിൽ പൂർണമായ ഒഴിവു ലഭ്യമാണ്.
ബി) മറ്റുള്ളസാഹചര്യങ്ങളിൽ
1) ഗ്രാറ്റുവിറ്റിത്തുക ലഭിച്ചവർക്ക് മൂന്നിൽ ഒരു ഭാഗം പെൻഷൻ കമ്മ്യൂട്ട് ചെയ്യുന്പോൾ പൂർണ ഒഴിവു ലഭിക്കുന്നതാണ്.
2) അല്ലാത്തവർക്ക് പകുതി പെൻഷൻ മാത്രം കമ്മ്യൂട്ട് ചെയ്ത് ഒഴിവു നേടാം.
നികുതിക്കു വിധേയമാകുന്ന പ്രതിമാസ പെൻഷൻ കമ്മ്യൂട്ട് ചെയ്യുന്പോൾ കിഴിവ് കൊടുക്കുന്നത് എന്തുകൊണ്ടാണ്?
പെൻഷൻ കമ്മ്യൂട്ട് ചെയ്യുന്പോൾ മേൽതുക കാപ്പിറ്റൽ റിസീപ്റ്റ് ആകുന്നതുകൊണ്ടാണ്. ഒരു നിശ്ചിത വർഷത്തേക്കു ലഭിക്കാനുള്ള പെൻഷൻ തുക ഇന്നത്തെ വാല്യുവച്ച് ഡിസ്കൗണ്ട് ചെയ്യുക ആണ് യഥാർഥത്തിൽ ചെയ്യുന്നത്. മേൽ തുക കണക്കാക്കുന്പോൾ പെൻഷണറുടെ പ്രായം, ആരോഗ്യനിലവാരം, നിലവിലുള്ള പലിശനിരക്ക്, ഒൗദ്യോഗികമായ മരണനിരക്ക് എന്നിവയെല്ലാം കണക്കുകൂട്ടിയാണ് തുക ലഭിക്കുന്നത്.
സമാനരീതിയിലുള്ള മറ്റുചില ഒഴിവുകൾ
വർക്ക്മെൻ കോന്പൻസേഷൻ
തൊഴിൽ അവസാനിപ്പിച്ച് നിർബന്ധിത പിരിച്ചുവിടൽ അഥവാ മറ്റുസാഹചര്യങ്ങളിൽ തൊഴിൽ അവസാനിപ്പിക്കേണ്ടിവരുന്പോൾ ലഭിക്കുന്ന കോന്പൻസേഷൻ തുക (ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ട് ആക്ട് പ്രകാരം നിശ്ചയിക്കുന്ന തുക), പരമാവധി അഞ്ചു ലക്ഷം വരെ നികുതിയിൽനിന്ന് ഒഴിവാണ്.
ഡെത്ത് കം റിട്ടയർമെന്റ് ഗ്രാറ്റുവിറ്റി
ആദായനികുതിനിയമം 10 (10)പ്രകാരം കേന്ദ്ര-സംസ്ഥാന ജീവനക്കാർക്ക് ലഭിക്കുന്ന ഗ്രാറ്റുവിറ്റിത്തുകയ്ക്ക് പൂർണമായ നികുതിയൊഴിവു ലഭിക്കുന്നുണ്ട്. അല്ലാത്ത സാഹചര്യങ്ങളിൽ പേമെന്റ് ഓഫ് ഗ്രാറ്റുവിറ്റി ആക്ടിൽ പറഞ്ഞിരിക്കുന്ന രീതിയിൽ കണക്കുകൂട്ടി എടുത്ത തുകയ്ക്കാണ് ഒഴിവു ലഭിക്കുന്നത്. ഗ്രാറ്റുവിറ്റി തുക പരമാവധി 20 ലക്ഷം രൂപയാണ് കിഴിവ് ലഭിക്കുന്നത്. എന്നാൽ, നോണ് ഗവണ്മെന്റ് സ്ഥാപനങ്ങളിൽനിന്ന് ലഭിക്കുന്ന ഗ്രാറ്റുവിറ്റി തുകയ്ക്ക് 10 ലക്ഷം രൂപയാണ് പരമാവധി കിഴിവ്.
ഗവണ്മെന്റിൽനിന്നു ലഭിക്കുന്ന കോന്പൻസേഷൻ തുകകൾ
പെട്ടെന്ന് ഉണ്ടാകുന്ന ദുരന്തങ്ങൾക്ക് വിധേയരായവർക്കും അവരുടെ ആശ്രിതർക്കും കേന്ദ്ര/ സംസ്ഥാന/ബോർഡ് ഭരണാധികാരികൾ നല്കുന്ന കോന്പൻസേഷൻ തുകകൾ,ജലപ്രളയം, ഉരുൾപൊട്ടൽ, ഭൂകന്പം മുതലായ ദുരന്തങ്ങൾക്ക് വിധേയരായവർക്ക്) നികുതിയിൽനിന്നും പൂർണമായും ഒഴിവുള്ളതാണ്. ഇവയിൽ റെയിൽവേ ദുരന്തങ്ങളും വിമാന അപകടങ്ങളും ഉൾപ്പെടും.
വിആർഎസ് എടുത്താൽ നികുതി ബാധകമാകുമോ?
2010-11 സാന്പത്തികവർഷം മുതൽ പ്രാബല്യത്തിലായതും ജീവിതത്തിൽ ഒരിക്കൽമാത്രം ലഭിക്കുന്നതുമായ ഒരു കിഴിവാണ് വിആർഎസിനു ലഭിക്കുന്നത്. കിഴിവ് ലഭിക്കുന്നതിനുള്ള നിബന്ധനകൾ താഴെ പറയുന്നു.
1. ജോലിക്കാരന് 10 വർഷത്തെ സർവീസും 40 വയസിൽ അധികം പ്രായവും ഉണ്ടായിരിക്കണം.
2. വർക്കറായാലും എക്സിക്യൂട്ടീവ് ആയാലും ഈ നിയമം ഒരു പോലെ ബാധകമാണ്.
3. വിആർഎസ് ഏർപ്പെടുത്തുന്ന സ്ഥാപനത്തിൽ ജോലിക്കാർ ആവശ്യത്തിലധികം ഉണ്ടെങ്കിൽ മാത്രമാണ് ഇങ്ങനെ ഒരു സ്കീം രൂപീകരിക്കേണ്ടത്.
4. ജോലിക്കാർ വിആർഎസ് എടുക്കുന്പോഴുണ്ടാകുന്ന വേക്കൻസികളിൽ പുതിയ ജോലിക്കാരെ നിയമിക്കാൻ പാടില്ല.
5. വിആർഎസ് എടുത്ത് റിട്ടയർ ചെയ്ത വ്യക്തി ആ മാനേജ്മെന്റിന്റെ സഹസ്ഥാപനങ്ങളിൽ ജോലി നോക്കാൻ പാടില്ല.
6. ജോലി ചെയ്ത ഓരോ വർഷത്തിനും മൂന്നു മാസത്തെ ശന്പളം കണക്കുകൂട്ടി എടുത്ത തുക അല്ലെങ്കിൽ നിലവിലുള്ള ശന്പളം അവശേഷിക്കുന്ന മാസങ്ങൾകൊണ്ട് ഗുണിച്ചു കിട്ടുന്ന തുക, ഇവയിൽ ഏതാണോ കുറവ് ആ തുകയായിരിക്കണം വിആർഎസ് സ്കീം പ്രകാരം പിരിഞ്ഞുപോകുന്നവർക്ക് നല്കേണ്ടത്. ഒഴിവ് ലഭിക്കുന്ന പരമാവധി തുക അഞ്ചു ലക്ഷം രൂപയാണ്.
എന്നാൽ വോളണ്ടറി സെപ്പറേഷൻ സ്കീമിൽ ഒരു പബ്ലിക് കന്പനിയിൽനിന്നു പിരിഞ്ഞുപോകുന്ന ജോലിക്കാരന് നിബന്ധകളിൽ ആദ്യം സൂചിപ്പിച്ചിരിക്കുന്നത് ബാധകമല്ല.
മേൽപ്പറഞ്ഞ ആറു നിബന്ധനകളും പാലിച്ചുള്ള വിആർഎസ് സ്കീമിൽനിന്നു ലഭിക്കുന്ന തുകയ്ക്കാണ് ആദായനികുതി ഇളവ് ലഭിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.