മുംബൈ: യാത്രാവാഹന വില്പന ഡിസംബറിലും താണു. ആറു മാസത്തിനിടെ അഞ്ചു മാസവും യാത്രാവാഹനങ്ങളുടെ വില്പന താഴുകയാണു ചെയ്തത്. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സി(സിയാം)ന്റെ കണക്കുകളിലാണ് ഈ വിവരം.
ഡിസംബറിലെ മൊത്തം യാത്രാവാഹന വില്പന 2,38,692 എണ്ണമായിരുന്നു. തലേ ഡിസംബറിൽ 2,39,723 എണ്ണം വിറ്റിരുന്നു. കാർ വില്പന 1,58,338ൽനിന്ന് 1,55,159 ആയി കുറഞ്ഞു.
നവംബറിൽ യാത്രാവാഹന വില്പന 3.43 ശതമാനം താണിരുന്നു. ഒക്ടോബറിലാണ് ചെറിയ ഉയർച്ച (1.55 ശതമാനം) കാണിച്ചത്. ജൂലൈയിൽ 2.61 ശതമാനം, ഓഗസ്റ്റിൽ 2.46 ശതമാനം, സെപ്റ്റംബറിൽ 5.61 ശതമാനം എന്നിങ്ങനെ കുറഞ്ഞു.
ഉത്സവസീസണിൽ വില്പന മോശമായത് കന്പനികൾക്കു വലിയ തിരിച്ചടിയായി. ഡീലർമാരുടെ പക്കൽ സ്റ്റോക്ക് കൂടുതലായതിനാൽ ഫാക്ടറികളിൽനിന്നു വാഹനം അയയ്ക്കുന്നതു കുറച്ചു.
ഉയർന്ന ഇന്ധനവില, വായ്പാലഭ്യതയിലെ കുറവ് എന്നിവയാണ് വില്പന കുറയാൻ കാരണമായി പറയുന്നത്.
2019ൽ വില്പന മെച്ചപ്പെടുമെന്നാണു സിയാം പ്രസിഡന്റ് രാജൻ വധേര പറയുന്നത്. 2020ൽ ബിഎസ്-6 നിബന്ധന നടപ്പിൽവരുന്നതിനാൽ ഇക്കൊല്ലം വാങ്ങലിനു തിരക്കേറും.
2018ൽ മൊത്തം 33,94,756 യാത്രാവാഹനങ്ങൾ വിറ്റു. 2017ൽ ഇത് 32,30,614 ആയിരുന്നു.
ഡിസംബറിൽ മാരുതിക്ക് 1.5 ശതമാനവും ഹ്യൂണ്ടായിക്ക് 4.82 ശതമാനവും വില്പന വർധിച്ചു. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റാ മോട്ടോഴ്സ് എന്നിവയ്ക്കു വില്പന കുറഞ്ഞു.
ഡിസംബറിൽ ടൂവീലർ വില്പന 2.23 ശതമാനം കുറഞ്ഞു. 12,87,766ൽനിന്ന് 12,59,026ലേക്ക്.
വാണിജ്യവാഹന വില്പന ഡിസംബറിൽ 7.8 ശതമാനം കുറഞ്ഞ് 75,984 എണ്ണമായി. ഡിസംബറിലെ മൊത്തം വാഹന വില്പന 16,66,878ൽനിന്ന് 2.97 ശതമാനം താണ് 16,17,356 ആയി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.