തൃശൂർ: സൗത്ത് ഇന്ത്യൻ ബാങ്കിന് നടപ്പു സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ 83.85 കോടി രൂപ അറ്റാദായം. രണ്ടാം പാദത്തിലെ അറ്റാദായമായ 70.13 കോടി രൂപയേക്കാൾ 19.56 ശതമാനം വർധന. കഴിഞ്ഞ വർഷം മൂന്നാംപാദത്തിലെ അറ്റാദായം 115 കോടി രൂപയായിരുന്നു. നടപ്പുസാമ്പത്തികവർഷത്തിലെ രണ്ടാംപാദ അറ്റാദായമായ 70.13 കോടി രൂപയിൽനിന്ന് 19.56 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്.
റീട്ടെയിൽ, കാർഷിക, എംഎസ്എംഇ, മിഡ് കോർപറേറ്റ് രംഗത്തേക്കുള്ള ദിശാമാറ്റമാണു ബാങ്കിന്റെ പ്രവർത്തന മികവിനു കാരണമെന്ന് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ വി.ജി. മാത്യു പറഞ്ഞു. ഈ കാഴ്ചപ്പാട് ബാങ്കിന്റെ പ്രകടനമികവിൽ തുടർച്ചയായി ഗുണപരമായ മാറ്റങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ബാങ്കിന്റെ ഇതര വരുമാനം 28 കോടിയുടെ വളർച്ചയോടെ 187 കോടിയായി. പ്രവർത്തന ലാഭം 332 കോടിയാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ മൂന്നാംപാദത്തിൽ 330 കോടിയായിരുന്നു. ബിസിനസ് 17,171 കോടി രൂപ വർധിച്ച് 1,37,729 കോടി രൂപയായി.
14.24 ശതമാനമാണ് വാർഷിക വളർച്ച. നിക്ഷേപങ്ങൾ 9,556 കോടി രൂപ വർധിച്ച് 77,665 കോടി രൂപയായി. കറന്റ്, സേവിംഗ്സ് അക്കൗണ്ടുകൾ 11.67 ശതമാനം വളർച്ചയോടെ 1,976 കോടി രൂപ വർധിച്ച് 18,905 കോടി രൂപയായി. മൊത്തം നിക്ഷേപങ്ങളുടെ 24.34 ശതമാനമാണ് ഇപ്പോൾ കറന്റ്, സേവിംഗ്സ് അക്കൗണ്ടുകൾ. എൻആർഐ നിക്ഷേപങ്ങൾ 14.18 ശതമാനത്തിന്റെ വളർച്ച രേഖപ്പെടുത്തി. മൊത്തം നിക്ഷേപങ്ങളുടെ 27.01 ശതമാനമാണ് എൻആർഐ നിക്ഷേപങ്ങൾ. വായ്പകൾ 14.52 ശതമാനം വളർച്ചയോടെ (7,615 കോടി രൂപ) 60,064 കോടി രൂപയായി. ദുബായിൽ ആരംഭിച്ച റെപ്രസെന്റേറ്റീവ് ഓഫീസ് എൻആർഐ ബിസിനസ് രംഗത്ത് ബാങ്കിന് മുതൽക്കൂട്ടാകുന്നുണ്ട്.
ബാങ്കിന് ചേംബർ ഓഫ് ഇന്ത്യൻ മൈക്രോ, സ്മോൾ-മീഡിയം എന്റർപ്രൈസസ് ഏർപ്പെടുത്തിയ മികച്ച എംഎസ്എംഇ ബാങ്ക് (റണ്ണർഅപ്പ് പുരസ്കാരം) ലഭിച്ചു. റൂപേയ്ക്കുള്ള എൻപിസിഐയുടെ നാഷണൽ പേയ്മെന്റ്സ് എക്സലൻസ് പുരസ്കാരവും ബാങ്ക് നേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.