ഓഹരി അവലോകനം / സോണിയ ഭാനു
ബുൾ ഇടപാടുകാരെ രംഗത്തുനിന്ന് തുരത്തികൊണ്ട് വിപണിയുടെ ആധിപത്യം ചുരുങ്ങിയ പ്രവൃത്തി ദിനങ്ങൾക്കിടെ കരടികൾ കൈപ്പിടിയിലൊതുക്കി. പുൽവാമ ഭീകരാക്രമണ പശ്ചാത്തലത്തിൽ വിദേശ ഫണ്ടുകൾ സ്വീകരിക്കുന്ന നിലപാട് ഈവാരം നിർണായകമാവും.
രണ്ടാഴ്ച നീണ്ട ബുൾറാലിക്കു ശേഷം വിപണി വില്പനക്കാർക്ക് അനുകൂലമായി. ബോംബെ സെൻസെക്സ് 737 പോയിന്റും നിഫ്റ്റി 220 പോയിന്റും പ്രതിവാര നഷ്ടത്തിലാണ്. ഭീകരാക്രമണ പശ്ചാതലത്തിൽ വീക്ഷിച്ചാൽ വിദേശ ഓപ്പറേറ്റർമാർ ഒരു ചുവട് പിൻവലിയാനുള്ള സാധ്യതകൾ തള്ളികളകയാനാവില്ല. പ്രത്യേകിച്ച് ഡോളർ സൂചിക മുന്നേറ്റത്തിന് തയാറെടുക്കുന്നതിനാൽ. നിക്ഷേപം ഡോളറിലേക്ക് മാറ്റാൻ പുതിയ സാഹചര്യത്തിൽ ഫണ്ടുകൾ നീക്കം നടത്താം.
ഡോളർ സൂചിക വാരാന്ത്യം 96.90ലാണ്. സൂചികയുടെ ചലനങ്ങൾ പരിശോധിച്ചാൽ 97.60 ലെ പ്രതിരോധം മറികടന്നാൽ ഡോളർ സൂചിക 103ലേക്ക് ഉയരാനാണ് സാധ്യത. അത്തരം ഒരു സാഹചര്യത്തിൽ ഫോറെക്സ് മാർക്കറ്റിൽ ഇന്ത്യൻ രൂപ പരുങ്ങലിലാകാം. രൂപയുടെ വിനിമയനിരക്ക് 71.15ൽനിന്ന് 71.31ലേക്ക് ഇടിഞ്ഞു. രൂപ 71.86 ലെ തടസം മറികടന്നാൽ 72.30 ലേക്കും തുടർന്ന് 73.08 ലേക്കും ദുർബലമാവാം.
ഈ മാസം ആദ്യ പകുതിയിൽ വിദേശ നിക്ഷേപകർ ഇന്ത്യയിൽ 5322 കോടി രൂപയുടെ നിക്ഷേപം നടത്തി. കേന്ദ്ര ബജറ്റിലെ അനുകൂലഘടകങ്ങളാണ് അവരെ പൊടുന്നനെ നിക്ഷേപകരാക്കിയത്.
നിഫ്റ്റി സൂചിക മുൻവാരത്തിലെ 10,944 പോയിന്റിൽനിന്ന് മുന്നേറാനാവാതെ തുടക്കത്തിൽ തന്നെ തളർന്നു. ഒരവസരത്തിൽ നിഫ്റ്റി 10,620 ലേക്ക് ഇടിഞ്ഞ ശേഷം ക്ലോസിംഗിൽ 10,724 പോയിന്റിലാണ്. ഈ വാരം ആദ്യ തടസം 10,896ലാണ്. ഇത് മറികടക്കാനുള്ള കരുത്ത് നിലവിൽ വിപണിക്കില്ല. ആ നിലയ്ക്ക് ആദ്യ താങ്ങായ 10,586ലേക്ക് പരീക്ഷണങ്ങൾ നടത്താം. ഈ സപ്പോർട്ടിൽ പിടിച്ചു നിൽക്കാനായില്ലെങ്കിൽ നിഫ്റ്റി 10,448-10,138 ലേക്കും വൈകാതെ തിരിയാം. സാങ്കേതികവശങ്ങൾ വിലയിരുത്തിയാൽ ഡെയ്ലി ചാർട്ടിൽ സൂപ്പർ ട്രെൻഡ് ബുള്ളിഷാണ്. അതേസമയം, പാരാബോളിക് എസ്എആർ, എംഎസിഡി തുടങ്ങിയവ തളർച്ചയിലേക്കാണു വിരൽ ചുണ്ടുന്നത്. സ്റ്റോക്കാസ്റ്റിക് ആർഎസ്ഐ, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്, സ്ലോ സ്റ്റോക്കാസ്റ്റിക് എന്നിവ ഓവർ സോൾഡായി മാറുകയാണ്.
ബോംബെ സെൻസെക്സ് പോയവാരത്തിലെ 36,546ൽനിന്ന് താഴ്ന്നാണ് ആദ്യ ദിനത്തിൽ തന്നെ വ്യാപാരം തുടങ്ങിയത്. ഒരു വേള സൂചിക 35,510 ലേക്ക് ഇടിഞ്ഞശേഷം വാരാന്ത്യം 35,809 ലാണ്. ഈ വാരം 36,428 ലെ പ്രതിരോധത്തിലേക്ക് മുന്നേറാൻ ശ്രമിക്കാം. എന്നാൽ, വില്പനസമ്മർദത്തിനുള്ള സാധ്യതകൾ കണക്കിലെടുത്താൽ സെൻസെക്സ് 35,586 റേഞ്ചിലേക്ക് തിരിയാം. ഈ താങ്ങിൽ പിടിച്ചുനിൽക്കാനായില്ലെങ്കിൽ വരും ആഴ്ചകളിൽ 34,891-33,813 വരെ സാങ്കേതിക തിരുത്തൽ തുടരാം.
രാജ്യാന്തര മാർക്കറ്റിൽ ക്രൂഡ് ഓയിൽ ബുള്ളിഷ് ട്രെൻഡിലാണ്. എണ്ണവില ബാരലിന് 52.70 ഡോളറിൽനിന്ന് 55.74 വരെ ഉയർന്നു. ഒപ്പെക്ക് എണ്ണ ഉത്പാദനത്തിൽ വരുത്തിയ കുറവ് വിലക്കയറ്റത്തിന് ആവേശം പകർന്നു. പിന്നിട്ടവാരം എണ്ണ വില 2.2 ശതമാനം ഉയർന്നതിനൊപ്പം മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയും ദർശിച്ചു. എണ്ണയുടെ ചലനങ്ങൾ കണക്കിലെടുത്താൽ 58.71 ഡോളർ വരെ നിരക്ക് ഉയരാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.