ന്യൂഡൽഹി: അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഇന്ത്യ നാളെ മുതൽ ചുങ്കം ചുമത്തും. അമേരിക്കയിൽനിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന 29 ഉത്പന്നങ്ങൾക്കാണ് ചുങ്കം ചുമത്തുന്നത്. നിരവധി തവണ മാറ്റിവച്ച തീരുമാനമാണ് നാളെ മുതൽ പ്രാബല്യത്തിലാകുക. അമേരിക്കയിൽനിന്ന് ഇന്ത്യയിലേക്ക് വരുന്ന ബദാം പരിപ്പ്, വാൽനട്ട്, പരിപ്പിനങ്ങൾ തുടങ്ങിയവയ്ക്ക് ചുങ്കം ബാധകമാകും.
പുതിയ തീരുമാനം അമേരിക്കൻ കയറ്റുമതിക്കാരെ പ്രതികൂലമായി ബാധിക്കുമെങ്കിലും ഇത്തരം ഇറക്കുമതിയിൽനിന്ന് 21.7 കോടി ഡോളർ അധികവരുമാനമാണ് ഇന്ത്യ കണക്കുകൂട്ടുന്നത്.
ഇന്ത്യയിൽനിന്നുള്ള സ്റ്റീൽ, അലുമിനിയം ഉത്പന്നങ്ങൾക്ക് നികുതി വർധിപ്പിച്ചതിനെത്തുടർന്ന് അമേരിക്കയിൽനിന്നുള്ള ഇറക്കുമതിക്ക് നികുതി വർധിപ്പിക്കാൻ 2018 ജൂൺ 21ന് തീരുമാനിച്ചതാണ്. എന്നാൽ, ചുങ്കം കുറയ്ക്കുന്നതിനുവേണ്ടി പലകുറി ചർച്ചകൾ നടത്തിയതിൽ പ്രതീക്ഷയർപ്പിച്ച് ഇന്ത്യ തീരുമാനം നീട്ടിവച്ചു. എന്നാൽ, ഇതുവരെയും അമേരിക്കയുടെ ഭാഗത്തുനിന്ന് അനുകൂല തീരുമാനം ഉണ്ടാകാത്തതിനാലാണ് നാളെ മുതൽ ചുങ്കം വർധിപ്പിക്കാൻ തീരുമാനിച്ചത്.
കഴിഞ്ഞ വർഷം മാർച്ചിൽ ഇന്ത്യയിൽനിന്ന് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന സ്റ്റീലിന് 25 ശതമാനവും അലുമിനിയത്തിന് 10 ശതമാനവും ഇറക്കുമതിച്ചുങ്കം അമേരിക്ക വർധിപ്പിച്ചിരുന്നു. അമേരിക്കയിലേക്ക് ഇത്തരം ഉത്പന്നങ്ങൾ കയറ്റിയയ്ക്കുന്ന ഏറ്റവും വലിയ വ്യാപാരി ഇന്ത്യയാണ്. 24 കോടി ഡോളറിന്റെ സ്റ്റീൽ, അലുമിനിയം ഉത്പന്നങ്ങൾക്കാണ് അമേരിക്ക ചുങ്കം ചുമത്തിയത്.
ഇറക്കുമതിച്ചുങ്കം ഇന്ത്യ വലിയ രീതിയിലാണ് ഇപ്പോൾ വർധിപ്പിച്ചിരിക്കുന്നത്. വാൽനട്ടിന് 30 ശതമാനമായിരുന്ന നികുതി 120 ശതമാനത്തിലേക്ക് ഉയർത്തി. പരിപ്പിനങ്ങൾക്ക് 30ൽനിന്ന് 70 ശതമാനത്തിലേക്കും തുവരയ്ക്ക് 40 ശതമാനത്തിലേക്കും വർധിപ്പിച്ചു.
അതേസമയം, ബോറിക് ആസിഡിന് 7.5 ശതമാനം, ആർട്ടീമീയയ്ക്ക് 15 ശതമാനം എന്നിങ്ങനെയാണ് പുതിയ നികുതി നിരക്ക്. കൂടാതെ ചില നട്ട്സ്, ഇരുന്പുരുക്ക് ഉത്പന്നങ്ങൾ, ആപ്പിൾ, പീയേഴ്സ്, അലോയ് സ്റ്റീൽ, ട്യൂബ്-പൈപ്പ് ഫിറ്റിംഗുകൾ, സ്ക്രൂ, ബോൾട്ട് തുടങ്ങിയവയും ചുങ്കം വർധിപ്പിച്ചവയിൽ ഉൾപ്പെടും.
പ്രതിവർഷം 150 കോടി ഡോളറിന്റെ സ്റ്റീൽ-അലുമിനിയം ഉത്പന്നങ്ങൾ ഇന്ത്യയിൽനിന്ന് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. അതേസമയം 2017-18ലെ ആകെ കയറ്റുമതി 4,790 കോടി ഡോളറിന്റേതാണ്. എന്നാൽ, അമേരിക്കയിൽനിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി 2,670 കോടി ഡോളറിന്റേതു മാത്രമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.